ആള്‍പെരുക്കത്തിന് കാതോര്‍ത്ത് വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

വിനോദസഞ്ചാരികളുടെ പറുദീസയാണിന്ന് വയനാട്. ചുരം കയറുമ്പോള്‍തന്നെ സന്ദര്‍ശകരുടെ കണ്ണിന് കുളിരേകുന്ന കാഴ്ചകളാണ് എങ്ങും. മഴ മാറിയതോടെ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണര്‍ന്നു. ഓണക്കാലത്ത് ജില്ലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. ജില്ലയിലെ ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ബുക്കിങ്ങിന്റെ തിരക്കേറി.

വനം-വന്യജീവി വകുപ്പിന് കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണാനത്തെുന്നവരാണ് ഏറെയും. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പെട്ടി റേഞ്ചുകളില്‍ സന്ദര്‍ശക തിരക്കാണിപ്പോള്‍. വനഭംഗി നുകരാനും വന്യജീവികളെ ധാരാളമായി കാണാനും കഴിയുന്ന കാലമാണിത്. സൗത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ സൂചിപ്പാറ വെള്ളച്ചാട്ടം, അമ്പലവയലിനടുത്ത എടക്കല്‍ ഗുഹ, പടിഞ്ഞാറത്തറയിലെ ബാണാസുര സാഗര്‍ ഡാം, കാരാപ്പുഴ, പൂക്കോട് തടാകം എന്നിവിടങ്ങളിലേക്ക് കുടുംബസമേതം ആളുകള്‍ എത്തുന്നു. ജലാശയങ്ങളില്‍ വെള്ളം കൂടുതലായതിനാല്‍ കുറുവാ ദ്വീപ്, കാന്തന്‍പാറ, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇവയും വരും ദിവസങ്ങളില്‍ തുറക്കുമെന്നാണ് സൂചന.

കണ്ണിന് കുളിരേകുന്ന ഹരിതഭംഗി, സുഖകരമായ കാലാവസ്ഥ, കുളിര്‍ക്കാറ്റ്, പച്ചപുതച്ച കുന്നുകള്‍, അണക്കെട്ടുകള്‍, വെള്ളച്ചാട്ടങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇതെല്ലാം വയനാടിന്റെ മാത്രം പ്രത്യേകതയാണ്. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് വയനാട്ടിലെ ടൂറിസം സീസണ്‍.

ടൂറിസം മേഖലയില്‍നിന്ന് കോടികളുടെ വരുമാനം സര്‍ക്കാറിന് ലഭിക്കുന്നുണ്ട്. എങ്കിലും പലയിടങ്ങളിലും പ്രാഥമികസൗകര്യം കുറവാണ്. സന്ദര്‍ശകരെ ഇത് വലക്കുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍നിന്നുള്ള വരുമാനം വനം-വന്യജീവി വകുപ്പുകള്‍ക്ക് പ്രധാനമാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള വരുമാനം വെട്ടിക്കുറച്ചതോടെ വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍നിന്നുള്ള വരുമാനമാണ് വിനിയോഗിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ വരുമാന വര്‍ധനക്കുള്ള പദ്ധതികള്‍ വനം-വന്യജീവി വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.