ഇന്ത്യയിൽ മാമ്പഴക്കാലം സജീവമാകുന്നതോടെ വിമാനത്താവളങ്ങളിലെ കാഴ്ചകളും മാറാറുണ്ട്. യാത്രാബാഗുകൾക്കൊപ്പം പ്രിയപ്പെട്ട ഇനം മാമ്പഴങ്ങൾ അടങ്ങിയ ബോക്സുകളുമായി യാത്രക്കാരെ കാണാം. മറ്റ് നഗരങ്ങളിലുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും, ചിലപ്പോൾ വിദേശത്തേക്കും ഒക്കെയാണ് ഈ മാമ്പഴങ്ങൾ കൊണ്ടുപോകുന്നത്. എന്നാൽ വിമാനത്താവളങ്ങളിലെയും കസ്റ്റംസിലെയും നിയമങ്ങളെക്കുറിച്ച് പല യാത്രക്കാർക്കും ഇപ്പോഴും കൃത്യമായ ധാരണയില്ല.
വിമാനത്തിൽ മാമ്പഴം കൊണ്ടുപോകാൻ സാധാരണയായി അനുവാദമുണ്ടെങ്കിലും, നിയമങ്ങൾ നിങ്ങൾ എങ്ങോട്ടാണ് യാത്ര ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയിലെ വിമാനത്താവള സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം പുതിയ പഴങ്ങൾ നിരോധിച്ച സാധനങ്ങളുടെ പട്ടികയിലില്ല. എന്നാൽ വിദേശരാജ്യങ്ങളിൽ കാർഷിക-കസ്റ്റംസ് നിയമങ്ങൾ വളരെ കർശനമാണ്.
ഇന്ത്യയിലെ സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പ്രകാരം മാമ്പഴം സ്ഫോടകവസ്തുക്കളോ ആയുധങ്ങളോ പോലുള്ള നിരോധിത വസ്‌തുക്കളുടെ പരിധിയിൽ വരുന്നില്ല. അതിനാൽ ചില എയർലൈനുകളുടെ പ്രത്യേക ലഗേജ് പോളിസികളിൽ കൃത്യമായി വിലക്കാത്ത പക്ഷം, ഇന്ത്യക്കകത്ത് വിമാനത്തിൽ മാമ്പഴം ധൈര്യമായി കൊണ്ടുപോകാം. മാമ്പഴവുമായി വിദേശത്തേക്ക് പോകുമ്പോൾ അതീവ ജാഗ്രത വേണം. യു.എസ്.എ, യു.കെ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കാർഷിക ഇറക്കുമതി നിയമങ്ങൾ കടുത്തതാണ്. കീടങ്ങളും ബാക്ടീരിയകളും ഇല്ലെന്ന് ഉറപ്പാക്കാൻ മാമ്പഴങ്ങൾ പ്രത്യേക ഇറേഡിയേഷൻ പ്രക്രിയക്ക് വിധേയമാക്കേണ്ടതുണ്ട്.
മാമ്പഴങ്ങൾ ലഗേജിനുള്ളിൽ ലൂസായി ഒരിക്കലും വെക്കരുതെന്ന് വിദഗ്ധർ നിർദേശിക്കുന്നു. യാത്രക്കിടയിൽ ചതഞ്ഞുപോകാതിരിക്കാൻ നല്ല കട്ടിയുള്ള, ചോർച്ചയില്ലാത്ത ബോക്സുകളിൽ വേണം ഇവ പാക്ക് ചെയ്യാൻ. ഉള്ളിൽ മൃദുവായ പാഡിങ് നൽകുന്നത് മാമ്പഴം കേടു കൂടാതെ സൂക്ഷിക്കാൻ സഹായിക്കും. ഇതിനൊപ്പം വാങ്ങിയ ബില്ലുകളും ആവശ്യമായ സർട്ടിഫിക്കറ്റുകളും കസ്റ്റംസ് പരിശോധനക്കായി കൈയിൽ കരുതണം.
ബയോസെക്യൂരിറ്റി കാരണങ്ങളാൽ വിദേശരാജ്യങ്ങളിലെ നിയമങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം. അതിനാൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് അവിടുത്തെ കസ്റ്റംസ് നിയമങ്ങൾ പരിശോധിക്കുക. പരിശോധനാ സമയത്ത് ഉദ്യോഗസ്ഥർ ചോദിച്ചാൽ നിങ്ങളുടെ കൈയിൽ പഴങ്ങൾ ഉള്ള കാര്യം മറച്ചുവെക്കാതെ വ്യക്തമായി പറയുകയും അവരുമായി പൂർണ്ണമായി സഹകരിക്കുകയും ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.