യൂട്യൂബ് നീക്കം ചെയ്തത് 65 ലക്ഷത്തോളം വിഡിയോകൾ; കൂടുതൽ ഇന്ത്യയിൽ, ഇതാണ് കാരണം..!
യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് ലംഘിച്ചതിനെ തുടർന്ന് ലോകമെമ്പാടുമായി നീക്കം ചെയ്തത് 6.48 മില്ല്യൺ വിഡിയോകൾ. അതിൽ തന്നെ ഏറ്റവും കൂടുതൽ നീക്കം ചെയ്യപ്പെട്ടത് ഇന്ത്യയിൽ നിന്നുള്ള വിഡിയോകളാണ്. 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രമായി 1.9 ദശലക്ഷം വിഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തത്.
2020 മുതൽ ഇത്തരം കാരണങ്ങളാൽ വിഡിയോകൾ ഏറ്റവും കൂടുതൽ നീക്കം ചെയ്യപ്പെടുന്ന രാജ്യങ്ങളിൽ ഇന്ത്യ തന്നെയാണ് മുന്നിൽ. അതുപോലെ, ലംഘനങ്ങൾ കാരണം, ആളുകൾ വിഡിയോകൾ ഫ്ലാഗ് ചെയ്യുന്ന കാര്യത്തിലും നമ്മുടെ രാജ്യം തന്നെയാണ് ഒന്നാമത്.
ഡിലീറ്റ് ചെയ്യപ്പെട്ട വിഡിയോകളിൽ 93 ശതമാനവും പ്ലാറ്റ്‌ഫോം തന്നെ ഓട്ടോമാറ്റിക്കായി കണ്ടെത്തിയതാണെന്ന് കമ്പനി അവകാശപ്പെട്ടു. ഇത്തരത്തിൽ കണ്ടെത്തിയ വിഡിയോകളിൽ 38 ശതമാനം വീഡിയോകളും ആരെങ്കിലും കാണുന്നതിന് മുമ്പായി നീക്കം ചെയ്തിട്ടുണ്ട്. 31 ശതമാനം വീഡിയോകൾ ഒന്നു മുതൽ പത്ത് വരെ വ്യൂസ് ലഭിക്കുന്നതിന് മുമ്പ് നീക്കം ചെയ്യുകയും ചെയ്തു.
ഇതേ കാലയളവിൽ യൂട്യൂബിന്റെ സ്പാം പോളിസി ലംഘിച്ചതിന്റെ 8.7 ദശലക്ഷം യൂട്യൂബ് ചാനലുകളും കമ്പനി നീക്കം ചെയ്തിട്ടുണ്ട്. അതുപോലെ, നിയമ ലംഘനങ്ങളെ തുടർന്ന് എകദേശം 853 ദശലക്ഷം കമന്റുകളും കണ്ടെത്തി നീക്കം ചെയതിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം കമൻുകളും സ്പാമുകളാണ്. 99 ശതമാനം കമൻുകളും പ്ലാറ്റ്‌ഫോം ഓട്ടോമാറ്റിക്കായിട്ടാണ് നീക്കം ചെയ്തത്.
2019 മുതൽ ആദ്യത്തെ പോളിസി ലംഘനത്തിന് ക്രിയേറ്റേഴ്‌സിന് മുന്നറിയിപ്പ് നൽകുന്ന സംവിധാനം യൂട്യൂബ് ആരംഭിച്ചിരുന്നു. അതിലൂടെ രണ്ടാമതൊരു പിഴവ് വരുത്താതെ കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് പ്രശ്‌നം പരിശോധിച്ച് പരിഹരിക്കാൻ ക്രിയേറ്റേഴ്‌സിന് സാധിക്കും. മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള 80 ശതമാനം ക്രിയേറ്റേഴ്‌സും കമ്പനിയുടെ പോളിസികൾ പിന്നീട് ലംഘിക്കുന്നില്ലെന്നും കമ്പനി പറയുന്നു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ ഒഴിവാക്കാനായി കമ്പനി ഇപ്പോൾ ക്രിയേറ്റേഴ്‌സിന് 'എജ്യുക്കേഷണൽ ട്രെയനിംഗ് കോഴ്‌സും' നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.