മെറ്റ
കാലിഫോർണിയ: ആഗോള ടെക് ഭീമനായ മെറ്റക്കെതിരെ 26 മുൻ ജീവനക്കാർ നിയമനടപടിയുമായി രംഗത്ത്. കമ്പനി നടപ്പിലാക്കിയ കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ എ.ഐ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഭിന്നശേഷിക്കാരെയും മെഡിക്കൽ അവധിയിലുള്ളവരെയും മനഃപൂർവം ലക്ഷ്യമിട്ടുവെന്നാണ് ഇവരുടെ പ്രധാന ആരോപണം. കാലിഫോർണിയയിലെ ഓക്ക്‌ലൻഡ് ഫെഡറൽ കോടതിയിൽ സമർപ്പിച്ച പരാതിയിൽ, തൊഴിൽപരമായ തീരുമാനങ്ങളെടുക്കാൻ മെറ്റ ഉപയോഗിച്ച സാങ്കേതിക വിദ്യകൾ പക്ഷപാതപരമാണെന്ന് ഇവർ വാദിച്ചു.
ഈ വർഷം ആദ്യം നടന്ന പിരിച്ചുവിടലുകളിൽ ഉൽപ്പാദനക്ഷമതയും എ.ഐ ടോക്കൺ ഉപയോഗവും കണക്കാക്കുന്ന ആന്തരിക സംവിധാനങ്ങൾ, കീസ്ട്രോക്കുകൾ നിരീക്ഷിക്കുന്ന രീതികൾ, ആൽഗോരിതം അധിഷ്ഠിത റാങ്കിങ് എന്നിവ മെറ്റ അമിതമായി ആശ്രയിച്ചതായി പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ജോലിക്ക് വരാൻ കഴിയാത്ത സാഹചര്യത്തിലോ മെഡിക്കൽ അവധിയിലോ ഉള്ളവർക്ക് ഇത്തരം സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെന്നിരിക്കെ, കമ്പനി ആ വസ്തുത പരിഗണിക്കാതെ പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോയത് വലിയ അനീതിയാണെന്ന് ഹരജിയിൽ പറയുന്നു.
തങ്ങളുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ ഈ പിരിച്ചുവിടൽ നടപടികൾ കോടതി തടയണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പിരിച്ചുവിടൽ പൂർണമായി നടപ്പിലായാൽ അത് ജീവനക്കാർക്ക് പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നും, പ്രത്യേകിച്ച് ഗർഭകാലത്തും ചികിത്സയിലുമുള്ള ജീവനക്കാരുടെ ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും ഇവർ കോടതിയിൽ ബോധിപ്പിച്ചു.
പരാതിക്കാരിൽ പകുതിയിലധികവും പരിചരണത്തിനോ ഗർഭകാലവുമായി ബന്ധപ്പെട്ട കാരണങ്ങൾക്കോ അവധിയെടുത്തവരാണ്. ഗർഭിണികൾക്കും മെഡിക്കൽ അവധിയിലുള്ളവർക്കും എതിരെ വിവേചനം കാണിക്കരുതെന്ന നിയമങ്ങളെ മെറ്റ ലംഘിച്ചെന്നും, എ.ഐ സിസ്റ്റങ്ങളിലെ പക്ഷപാതം പരിശോധിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും ഇവർ ആരോപിക്കുന്നു. കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങി ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് ഈ നിയമപോരാട്ടത്തിൽ ഒന്നിച്ചിരിക്കുന്നത്.
എന്നാൽ ഈ ആരോപണങ്ങളെ മെറ്റ പൂർണമായും നിഷേധിച്ചു. തൊഴിൽപരമായ തീരുമാനങ്ങൾ എടുക്കുന്നത് മനുഷ്യരാണ്, എ.ഐ അല്ലെന്നും, ഈ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കമ്പനി വക്താവ് വ്യക്തമാക്കി. എ.ഐ ഉപയോഗിച്ചുള്ള പിരിച്ചുവിടലുകളെ ചോദ്യം ചെയ്തുകൊണ്ട് അമേരിക്കയിലെ ഒരു പ്രമുഖ ടെക് കമ്പനിക്കെതിരെ നടക്കുന്ന ആദ്യത്തെ നിയമപോരാട്ടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.