5ജി പരീക്ഷണങ്ങളില്‍ മികച്ച വേഗത കൈവരിച്ച് 'വി'

കൊച്ചി: മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വി.ഐ.എല്‍) മഹാരാഷ്ട്രയിലെ പുണെ, ഗുജറാത്തിലെ ഗാന്ധിനഗര്‍ എന്നീ നഗരങ്ങളില്‍ 5ജി പരീക്ഷണങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ അനുവദിച്ച 5ജി സ്പെക്ട്രത്തില്‍, കമ്പനിക്ക് സാങ്കേതികവിദ്യ ലഭ്യമാക്കുന്നവരുമായി ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്.

പുണെ നഗരത്തില്‍ പുതുതലമുറ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റേഡിയോ ആക്സസ് നെറ്റ്വര്‍ക്കായ ക്ലൗഡ് കോര്‍ എന്ന എന്‍ഡ്-ടു-എന്‍ഡ് ക്യാപ്റ്റീവ് നെറ്റ്വര്‍ക്കിന്‍റെ ലാബ് സജ്ജീകരണത്തിലാണ് വി അതിന്‍റെ 5ജി ട്രയല്‍ വിന്യസിച്ചത്. ഈ പരീക്ഷണത്തില്‍ എം.എം വേവ് സ്പെക്ട്രം ബാന്‍ഡില്‍ വളരെ താഴ്ന്ന ലേറ്റന്‍സിയോടെയാണ് 3.7 ജി.ബി.പി.എസില്‍ കൂടുതല്‍ വേഗത കൈവരിച്ചത്.

5ജി നെറ്റ്വര്‍ക്ക് പരീക്ഷണങ്ങള്‍ക്കായി പരമ്പരാഗത 3.5 ജിഗാഹെര്‍ട്സ് സ്പെക്ട്രം ബാന്‍ഡിനൊപ്പം 26 ജിഗാഹെര്‍ട്സ് പോലുള്ള ഉയര്‍ന്ന എം.എം വേവ് ബാന്‍ഡുകളാണ് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് 'വി'ക്ക് അനുവദിച്ചത്. 3.5 ജിഗാഹെര്‍ട്സ് 5ജി ബാന്‍ഡ് ട്രയല്‍ നെറ്റ്വര്‍ക്കില്‍ 1.5 ജി.ബി.പി.എസ് വരെ ഡൗണ്‍ലോഡ് വേഗതയും കൈവരിച്ച 'വി' അത്യാധുനിക 5ജി സാങ്കേതികവിദ്യാ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്.

സര്‍ക്കാര്‍ അനുവദിച്ച 5ജി സ്പെക്ട്രം ബാന്‍ഡിലെ പ്രാരംഭ പരീക്ഷണങ്ങളില്‍ ഇത്രയും മികച്ച വേഗതയും കാര്യക്ഷമതയും കൈവരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും രാജ്യത്തെ ഏറ്റവും വേഗതയേറിയ 4ജിയോടൊപ്പം ഇപ്പോള്‍ 5ജിയും സാധ്യമാക്കിക്കൊണ്ട് ഭാവി ഭാരതത്തിന്‍റെ സംരംഭങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും യഥാര്‍ഥ ഡിജിറ്റൽ അനുഭവം ലഭ്യമാക്കാൻ 'വി' അടുത്ത തലമുറ 5ജി സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണെന്നും വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ സി.ടി.ഒ ജഗ്ബീര്‍ സിങ് പറഞ്ഞു.

Tags:    
News Summary - Vi achieved excellent speed in 5G trials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.