ആംസ്റ്റർഡാം: അത്യാധുനിക സാങ്കേതിക വിദ്യയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ വ്യക്തിഗത അന്തർവാഹിനി 'സൂപ്പർ സബ്' വിപണിയിലെത്തുന്നു. ഡച്ച് കമ്പനിയായ യു-ബോട്ട് വർക്സ് നിർമിച്ച ഈ 'അണ്ടർവാട്ടർ സൂപ്പർ കാറിന്' ഏകദേശം 5.75 ദശലക്ഷം ഡോളറാണ് (48 കോടിയോളം ഇന്ത്യൻ രൂപ) വില കണക്കാക്കുന്നത്. കടലിനടിയിൽ ഒമ്പത് നോട്ട്സ് വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ വാഹനം ഡോൾഫിനുകളുടെ വേഗതയ്ക്കൊപ്പമാണ് മത്സരിക്കുന്നത്.
സാധാരണ സബ്മറൈനുകളെ അപേക്ഷിച്ച് അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സൂപ്പർ സബിന് സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ താഴ്ച വരെ ഡൈവ് ചെയ്യാൻ സാധിക്കും. വായുഗതികത്തിന് (Aerodynamics) സമാനമായി ജലത്തിനടിയിൽ സുഗമമായി നീങ്ങാൻ സഹായിക്കുന്ന ഹൈഡ്രോഡൈനാമിക് ഡിസൈനാണ് ഇതിന്റേത്. സുതാര്യമായ അക്രിലിക് പ്രഷർ ഹൾ ഉള്ളതിനാൽ ഉള്ളിലിരിക്കുന്നവർക്ക് കടലിന്റെ 360 ഡിഗ്രി കാഴ്ചകൾ ആസ്വദിക്കാം. അടിയന്തര സാഹചര്യങ്ങളിൽ 96 മണിക്കൂർ വരെ ലൈഫ് സപ്പോർട്ട് നൽകാനുള്ള ശേഷി ഇതിനുണ്ട്. കൂടാതെ വൈഡ് ആംഗ്ൾ സോണാർ സംവിധാനം കടലിന്റെ അടിത്തട്ട് സ്കാൻ ചെയ്ത് സുരക്ഷിതമായ യാത്രയും ചെയ്യാം.
വെള്ളത്തിനടിയിൽ ഒരു വിമാനത്തിൽ പറക്കുന്നതിന് സമാനമായ അനുഭവമാണ് സൂപ്പർ സബ് സമ്മാനിക്കുക. കുത്തനെ ചരിഞ്ഞ് വേഗത്തിൽ ഉയരാനും താഴാനും ഇതിന് സാധിക്കും. മൂന്ന് പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ഈ അന്തർവാഹിനിയിൽ അത്യാധുനിക സീറ്റിങ് ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കരീബിയൻ ദ്വീപായ കുറാസാവോയ്ക്ക് സമീപം മാസങ്ങൾ നീണ്ട കടൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. വാഹനത്തിന്റെ സുരക്ഷ സംവിധാനങ്ങൾ, വേഗത, കൈകാര്യം ചെയ്യാനുള്ള എളുപ്പം എന്നിവ എൻജിനീയർമാർ വിലയിരുത്തി. ശതകോടീശ്വരന്മാരുടെ ആഡംബര യാച്ചുകളുടെ ഭാഗമായി വരുംദിവസങ്ങളിൽ തന്നെ ആദ്യ സൂപ്പർ സബ് കൈമാറും.
സാധാരണ സബ്മറൈനുകൾ പര്യവേക്ഷണങ്ങൾക്കായി സാവധാനം നീങ്ങുമ്പോൾ, കൂടുതൽ ദൂര പരിധി വേഗത്തിൽ സഞ്ചരിക്കാനും സമുദ്രത്തിന്റെ ആഴക്കാഴ്ചകൾ അടുത്തുകാണാനും ഇനി സൂപ്പർ സബ് മതിയാകുമെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.