16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി മലേഷ്യ; നിയമം ലംഘിക്കുന്ന കമ്പനികൾക്ക് വൻ പിഴ

കോലാലംപൂർ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 16 വയസ്സിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് മലേഷ്യ. തിങ്കളാഴ്ച മുതൽ രാജ്യത്ത് പുതിയ നിയമം നിലവിൽ വന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക്ടോക്, യൂട്യൂബ് ഉൾപ്പെടെ മലേഷ്യയിൽ 80 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള എല്ലാ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഈ നിയമം ബാധകമായിരിക്കും.

പുതിയ നിർദ്ദേശപ്രകാരം സോഷ്യൽ മീഡിയ കമ്പനികൾ ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിനുള്ള കൃത്യമായ സംവിധാനം ഏർപ്പെടുത്തണം. നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് 1 കോടി റിംഗിറ്റ് (ഏകദേശം 2.5 മില്യൺ യുഎസ് ഡോളർ) വരെ പിഴ ചുമത്താനാണ് തീരുമാനം. എന്നാൽ, മാതാപിതാക്കളുടെ സഹായത്തോടെയോ അല്ലാതെയോ കുട്ടികൾ നിയമം മറികടന്ന് അക്കൗണ്ട് ഉണ്ടാക്കിയാൽ മാതാപിതാക്കൾക്ക് മേൽ പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകില്ല. സൈബർ ഭീഷണി, ഹാനികരമായ ഉള്ളടക്കങ്ങൾ, കുട്ടികളിൽ സോഷ്യൽ മീഡിയയോടുള്ള അമിത ആസക്തി എന്നിവയിൽ നിന്ന് സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മലേഷ്യക്ക് പുറമെ ആസ്‌ട്രേലിയ, ബ്രസീൽ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും സമാനമായ രീതിയിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഡെന്മാർക്ക്, തായ്‌ലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇതിനായുള്ള നിയമനിർമാണ ചർച്ചകളിലാണ്. അമേരിക്കയിൽ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് മെറ്റ, യൂട്യൂബ് കമ്പനികൾക്കെതിരെ കോടതി വൻ തുക പിഴ വിധിച്ച പശ്ചാത്തലത്തിലാണ് വിവിധ രാജ്യങ്ങൾ നിയമങ്ങൾ കർശനമാക്കുന്നത്.

ഈ നിയമം കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് തടയാനല്ലെന്നും, പകരം ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ കമ്പനികൾ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ഒരുക്കുകയാണ് ലക്ഷ്യമെന്നും മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ കമ്മീഷൻ വ്യക്തമാക്കി. പ്രായം പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കാൻ കമ്പനികൾക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. നിയമത്തിന് വലിയ ജനപിന്തുണയുണ്ടെങ്കിലും ചില കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്. പ്രായം തെളിയിക്കുന്നതിനായി ഉപയോക്താക്കളുടെ ഗവൺമെന്റ് തിരിച്ചറിയൽ രേഖകൾ നൽകേണ്ടി വരുന്നത് സ്വകാര്യതയെ ബാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ വാദം.

ബ്ലാങ്കറ്റ് ബാൻ ഏർപ്പെടുത്തുന്നത് വഴി കുട്ടികൾ കൂടുതൽ സുരക്ഷിതമല്ലാത്ത മറ്റ് ഇന്റർനെറ്റ് ഇടങ്ങളിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്ന് മെറ്റയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ പബ്ലിക് പോളിസി ഡയറക്ടർ ക്ലാര കോഹ് മുന്നറിയിപ്പ് നൽകി. ഇതിന് പകരമായി മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ 18 വയസ്സിൽ താഴെയുള്ളവർക്കായി സ്ക്രീൻ ടൈം നിയന്ത്രണമുള്ള പ്രത്യേക 'ടീൻ അക്കൗണ്ടുകൾ' അവതരിപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, മാതാപിതാക്കൾക്ക് പിഴയില്ലാത്തതിനാൽ ഈ നിയമം എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിലും സോഷ്യൽ സയൻസ് വിദഗ്ദ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Tags:    
News Summary - Malaysia Enforces Social Media Ban For Under-16, Platforms Must Verify Age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.