ജിയോ സിനിമ പരസ്യങ്ങളില്ലാതെ ആസ്വദിക്കാം; പുതിയ പ്ലാനുമായി റിലയൻസ് ജിയോ വരുന്നു

ജിയോ സിനിമയിൽ ഐ.പി.എൽ കാണുന്നവർക്കറിയാം പരസ്യങ്ങൾ എത്രത്തോളം രസംകൊല്ലിയാണെന്ന്. സൗജന്യമായി ഐ.പി.എൽ കാണാനുള്ള ഓപ്ഷൻ നൽകുന്നു, എന്ന ഒറ്റ കാരണത്താൽ, കാഴ്ചക്കാരെ പരസ്യങ്ങൾ കൊണ്ട് മൂടുകയാണ് ജിയോ സിനിമ. സിനിമയും സീരീസുകളുമടക്കമുള്ള ഇന്ത്യൻ ഉള്ളടക്കങ്ങളും ജിയോ സിനിമയിൽ സൗജന്യമായി ആസ്വദിക്കാം. അവിടെയും നിരനിരയായുള്ള പരസ്യങ്ങളും കാണേണ്ടി വരും.

നിലവിൽ വിദേശ ഉള്ളടക്കം കാണാൻ 999 രൂപയുടെ വാർഷിക പ്രീമിയം പ്ലാൻ ജിയോ സിനിമയിലുണ്ട്. 99 രൂപയുടെ പ്രതിമാസ പ്ലാനുമുണ്ട്. എച്ച്.ബി.ഒ, വാർണർ ബ്രോസ്, പീകോക്ക് അടക്കമുള്ള ഹോളിവുഡ് വിനോദ ഭീമൻമാരുടെ സിനിമകളും സീരീസുകളുമാണ് ഈ രണ്ട് പ്രീമിയം പ്ലാനിൽ വാഗ്ദാനം ചെയ്യുന്നത്. നാല് ഉപകരണങ്ങളിൽ ഒരേസമയം ലോഗിൻ ​ചെയ്യാനും 4കെ ക്വാളിറ്റിയിൽ കാണാനും ഈ പ്ലാനുകൾ അനുവദിക്കും. പക്ഷെ, പ്രീമിയം യൂസർമാരും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നതായി പരാതിപ്പെടുന്നുണ്ട്.

ഇപ്പോഴിതാ, ജിയോ തങ്ങളുടെ ജിയോസിനിമ ഉപയോക്താക്കൾക്കായി ഒരു പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എല്ലാ കണ്ടന്റുകളും പരസ്യങ്ങളുടെ ശല്യമില്ലാതെ ആസ്വദിക്കാനാണ് ഏപ്രിൽ 25 ന് പുതിയ പ്ലാൻ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. പുതിയ പ്ലാനിൻ്റെ വരവ് കമ്പനി അതിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ഐ.പി.എൽ കാണുന്നതിന് പണം നൽകേണ്ടി വരുമോ...?

ഐപിഎൽ മത്സരങ്ങൾക്കിടെ നിലവിൽ ധാരാളം പരസ്യങ്ങൾ ഉണ്ട്. കമ്പനി ഒരു പരസ്യ രഹിത പ്ലാൻ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതിനാൽ, ചിലപ്പോൾ ഐപിഎൽ കാണുന്നതിന് ജിയോസിനിമ ഒരു ചെറിയ നിരക്ക് ഈടാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ, പ്ലാറ്റ്‌ഫോം ആളുകളെ ഐപിഎൽ സൗജന്യമായി കാണാൻ അനുവദിക്കുന്നു, അതിനൊപ്പം പരസ്യങ്ങളും സഹിക്കണം. പക്ഷേ, വരാനിരിക്കുന്ന സബ്‌സ്‌ക്രിപ്‌ഷനിൽ ഇത് മാറിയേക്കാം, കാരണം പരസ്യരഹിത കാഴ്ചാനുഭവമാണ് അത് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ, ഐപിഎൽ കാണുന്നതിന് പണമീടാക്കിയാൽ അത്ഭുതപ്പെടാനില്ല.

Tags:    
News Summary - JioCinema Teases New Subscription Plan With No Ads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.