വാട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യത്തിനായി മെറ്റ പ്ലാറ്റ്ഫോമുകൾക്ക് പങ്കിടുന്നതിൽ മെറ്റക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കി. മെറ്റക്ക് കോംപറ്റീഷൻ കമീഷൻ (സി.സി.ഐ) ഏർപ്പെടുത്തിയ വിലക്കാണ് ദേശീയ കമ്പനി നിയമ അപ്‍ലറ്റ് ട്രൈബ്യൂണൽ നീക്കിയത്. എന്നാൽ പിഴയായി സി.സി.ഐ ചുമത്തിയ 213.14 കോടി രൂപ ട്രൈബ്യൂണൽ പിൻവലിച്ചിട്ടില്ല.
2024 നവംബറിലാണ് സി.സി.ഐ മെറ്റക്ക് അഞ്ച് വർഷത്തേക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവെക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതും പിഴ ചുമത്തിയതും. എന്നാൽ കഴിഞ്ഞ ജനുവരിയിൽ ഈ രണ്ട് നടപടികളും ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. ഇപ്പോൾ ജസ്റ്റിസ് അശോക് ഭൂഷൺ ചെയർപേഴ്സണായ ബെഞ്ചാണ് മെറ്റയുടെ വിലക്ക് നീക്കിയത്. എന്നാൽ മെറ്റ പിഴ അടക്കേണ്ടി വരും.
ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മെറ്റയുടെ ഉപ കമ്പനികളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുമായി പങ്കുവെക്കുന്നതിനായി സ്വകാര്യത നയം 2021ല്‍ വാട്‌സാപ്പ് പുതുക്കിയിരുന്നു. 2021 ജനുവരിയിലാണ് വാട്സ്ആപ്പ് അതിന്റെ നിബന്ധനകളിലും സ്വകാര്യത നയത്തിലും മാറ്റം വരുത്തിയത്. ഫെബ്രുവരി എട്ടിന് ശേഷം ഉപയോക്താക്കളുടെ വിവരം മെറ്റയുമായി പങ്കുവെക്കണമെന്നത് നിർബന്ധമാക്കുകയായിരുന്നു. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് സേവനം ലഭ്യമാകില്ല എന്ന അവസ്ഥ എത്തിയിരുന്നു. ഇതിൽ വാട്സ്ആപ്പ് തങ്ങളുടെ ആധിപത്യസ്ഥാനം ദുരുപയോഗം ചെയ്തുവെന്നായിരുന്നു കമീഷന്‍റെ വിലയിരുത്തൽ
എന്നാൽ 2021ലെ പുതുക്കിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ മാറ്റിയിട്ടില്ലെന്നും അവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് മെറ്റ വക്താവ് അറിയിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. മെറ്റയുടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.