ഷെഡ്യൂളുകൾ ഓർമിപ്പിക്കാനും വിവരങ്ങൾ അറിയാനും ജോലി കൂടുതൽ എളുപ്പമാക്കാനും കോഡിങ് ചെയ്യാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുമെല്ലാം പലരും ഇന്ന് എഐയെയാണ് ആശ്രയിക്കുന്നത്. എന്നാൽ നിങ്ങളുടെ കാര്യങ്ങളെല്ലാം ഏളുപ്പമാക്കുന്ന എഐ അസിസ്റ്റന്റുകളുടെ സ്വയം തീരുമാനങ്ങൾ എടുക്കാനും മുൻകൂട്ടി നിശ്ചയിക്കാത്ത കാര്യങ്ങൾ ചെയ്യാനുമുള്ള ശേഷി അപകടകരമായ രീതിയിൽ വർധിക്കുകയാണ്.
ആസ്‌ട്രേലിയയിൽ ഒരു യുവാവ് തന്‍റെ ജിം സ്ലോട്ട് ബുക്ക ചെയ്യാൻ എഐ അസിസ്റ്റന്‍റിനോട് പറഞ്ഞപ്പോൾ ജിമ്മിലെ ബുക്കിംഗ് സംവിധാനം ഹാക്ക് ചെയ്യുകയും അനുവദനീയമായ സമയത്തിന് മാസങ്ങൾക്ക് മുൻപേ ബുക്കിംഗ് നടത്തുകയും ചെയ്തു. കൂടാതെ ആ ഉപയോക്താവിനെ വെയിറ്റിങ് ലിസ്റ്റിൽ മുന്നിലെത്തിക്കാൻ മറ്റൊരാളെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ആസ്‌ട്രേലിയൻ എഐ കമ്പനിയിൽ ജോലി ചെയ്യുന്ന ആൻഡ്രൂ എന്നയാളാണ് ഈ അപ്രതീക്ഷിത സംഭവത്തിന് സാക്ഷിയായത്. താൻ പതിവായി പോകുന്ന ജിമ്മിലെ ക്ലാസുകൾ ബുക്ക് ചെയ്യാൻ ഓപ്പൺ ക്ലൗ എന്ന എഐ ഏജന്റ് സോഫ്റ്റ്‌വെയറാണ് ഇദ്ദേഹം ഉപയോഗിച്ചത്. ആന്ത്രാപിക് കമ്പനിയുടെ ക്ലോഡ് എഐ സേവനവുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിപ്പിച്ചത്.
ജിമ്മിലെ ബുക്കിംഗ് ഫോമുകൾ പൂരിപ്പിക്കുന്നത് മടുപ്പുള്ള ജോലിയായതുകൊണ്ടാണ് ആൻഡ്രൂ ഇതിനായി എഐയുടെ സഹായം തേടിയത്. എന്നാൽ, ബുക്കിംഗ് സോഫ്റ്റ്‌വെയറിലെ സുരക്ഷാപ്പിഴവ് കണ്ടെത്തിയ എഐ, നിബന്ധനകൾ ലംഘിച്ച് മാസങ്ങൾക്ക് മുൻപേ ബുക്കിംഗ് പൂർത്തിയാക്കി.
തുടർന്ന്, താൻ വെയിറ്റിങ് ലിസ്റ്റിൽ നാലാമതാണെന്നും വെയിറ്റിങ് ലിസ്റ്റിൽ ഒന്നാമതെത്താൻ സാധിക്കുമോ എന്നും ആൻഡ്രൂ എഐയോട് ചോദിച്ചു. ഇതിന് മറുപടിയായി, താൻ മറ്റൊരാളെ വെയിറ്റിങ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്ത് ആൻഡ്രൂവിന് അവസരം ഒരുക്കിയതായി എഐ അസിസ്റ്റന്റ് അറിയിക്കുകയായിരുന്നു. ആൻഡ്രൂ ഇതിന് നിർദേശം നൽകിയിരുന്നില്ലെങ്കിലും, തന്‍റെ ശേഷി പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് എഐ ഇത്തരത്തിൽ പ്രവർത്തിച്ചത്.
ഉടൻ തന്നെ ഈ നടപടി പിൻവലിക്കാൻ ആൻഡ്രൂ ആവശ്യപ്പെട്ടെങ്കിലും പുറത്താക്കപ്പെട്ട വ്യക്തിയെ തിരികെ വെയിറ്റിങ് ലിസ്റ്റിൽ ചേർക്കാൻ സാധിക്കില്ലെന്ന് എഐ മറുപടി നൽകി. എഐ അസിസ്റ്റന്റുകളുടെ ഇത്തരം അപ്രതീക്ഷിത പെരുമാറ്റം വലിയ സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്. ചാറ്റ്‌ബോട്ടിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുക മാത്രമല്ല ഇന്റർനെറ്റ്, ഇമെയിൽ, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിക്കാനും സങ്കീർണ്ണമായ ജോലികൾ സ്വയം ചെയ്യാനും ഈ എഐ ഏജന്റുകൾക്ക് സാധിക്കും. ഇത് ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്‍റെ ആവശ്യകതയാണ് കാണിക്കുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.