ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറക്കാൻ ഫേസ്ബുക്ക് തീരുമാനം; രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും

കാലിഫോർണിയ: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറക്കാനുള്ള നിർണായക തീരുമാനമെടുത്ത് സമൂഹ മാധ്യമമായ ഫേസ്ബുക്ക്. ആളുകൾ തമ്മിലുള്ള ഭിന്നതകൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറക്കുമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് വ്യക്തമാക്കി. രാഷ്ട്രീയ വിവാദങ്ങളിലൂടെ കലാപങ്ങൾ ഉണ്ടാക്കുന്നതായി ഫേസ്ബുക്കിനെതിരെ വിവിധ രാജ്യങ്ങൾ പരാതി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി.

രാഷ്ട്രീയ ഗ്രൂപ്പുകളിൽ വ്യക്തികൾ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ല. ഗ്രൂപ്പ് സജക്ഷനുകളിൽ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചർച്ചകൾ കുറക്കും. ഇതിനായി ഫേസ്ബുക്കിന്‍റെ അൽഗോരിതത്തിൽ മാറ്റം വരുത്തുമെന്നും സുക്കർബർഗ് വ്യക്തമാക്കി.

അമേരിക്കയിലെ ഭരണസിരാ കേന്ദ്രമായ കാപിറ്റൽ ഹില്ലിലെ അക്രമ സംഭവങ്ങൾക്കുള്ള ആസൂത്രണം നടന്നത് ഫേസ്ബുക്ക് വഴിയാണെന്ന് ആരോപണം ഉയർന്നിരുന്നു. പാർലമെന്‍റിലേക്ക് അനുകൂലികൾ അതിക്രമിച്ചു കയറിയതിനെ തുടർന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. കൂടാതെ, ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറക്കാനുള്ള തീരുമാനം ഫേസ്ബുക്ക് നടപ്പാക്കുകയും ചെയ്തു. ഈ തീരുമാനം ആഗോളതലത്തിൽ നടപ്പാക്കാനാണ് ഇപ്പോൾ ഫേസ്ബുക്കിന്‍റെ പുതിയ നടപടി.

ഡൽഹിയിൽ കഴിഞ്ഞ ദിവസം കർഷകരുടെ ട്രാക്ടർ പരേഡിനിടെ നടന്ന അക്രമ സംഭവങ്ങളിൽ ഫേസ്ബുക്കിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ചെങ്കോട്ടയിലേക്ക് കർഷകരെ എത്തിക്കാൻ ചിലർ ഫേസ്ബുക്ക് വഴി നീക്കം നടത്തിയെന്ന കണ്ടെത്തലിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വർഗീയ വിദ്വേഷം കലർന്ന നിരവധി പോസ്റ്റുകളും വിഡിയോകളും ഫേസ്ബുക്കിലൂടെ പ്രചരിച്ചിരുന്നു. നിരവധി ബി.ജെ.പി എം.എല്‍.എമാരുടെയും നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും ഫേസ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യാത്തതിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു.

ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കുന്നത് ഒഴിവാക്കണമെന്ന് ഫേസ്ബുക്കിന്‍റെ പോളിസി ഹെഡ് ആയിരുന്ന അങ്കി ദാസ് ഉപദേശിച്ചെന്ന വാള്‍സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ട് വിവാദത്തിന് വഴിവെച്ചിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ചിരുന്നു എന്ന അർഥത്തിൽ അങ്കി ദാസ് പറഞ്ഞതായും റിപ്പോർട്ടുണ്ടായിരുന്നു. ബി.ജെ.പി നേതാവിന്‍റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തിയതായും കണ്ടെത്തിയിരുന്നു.

ടൈംസ് മാഗസിനും ഫേസ്ബുക്കിന്‍റെ ഇന്ത്യയിലെ പക്ഷപാത നിലപാടിനെതിരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്വേഷ പ്രചരണങ്ങൾക്കെതിരെയുള്ള നയങ്ങൾ ഇന്ത്യയിൽ നടപ്പാക്കുന്നത് വാണിജ്യ താൽപര്യങ്ങൾക്ക് എതിരാകുമെന്ന് ഫേസ്ബുക്ക് ആശങ്കപ്പെടുന്നതായായിരുന്നു റിപ്പോർട്ടുകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.