വിദ്വേഷവും വെറുപ്പും നിറഞ്ഞ ട്വീറ്റുകൾ നീക്കംചെയ്യാൻ ട്വിറ്ററിന് 28 ദിവസത്തെ സമയം നൽകി ആസ്‌ട്രേലിയ. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കമ്പനിക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി. ലോക സമ്പന്നനായ ഇലോൺ മസ്‌ക് കഴിഞ്ഞ വർഷം ട്വിറ്റർ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ആസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ പരാതികൾ ഉയർന്ന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായി ട്വിറ്റർ മാറിയിരുന്നു.
2022 ഒക്ടോബറിൽ ട്വിറ്ററിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം തൊഴിലാളികളിൽ 80 ശതമാനത്തിലധികം പേരെയും മസ്‌ക് പുറത്താക്കിയിരുന്നു. ട്വിറ്റർ ദുരുപയോഗം തടയുന്നത് നിയന്ത്രിക്കുന്ന മോഡറേറ്റർമാർ ഉൾപ്പെടെ പുറത്തായി. വിദ്വേഷം പരത്തിയതിന് നിരോധനമേർപ്പെടുത്തിയ 62,000 അക്കൗണ്ടുകൾ സ്ഥാപനം പുനസ്ഥാപിക്കുകയും ചെയ്തു.
ആസ്‌ട്രേലിയയിൽ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ടിക് ടോക്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയെ അപേക്ഷിച്ച് വളരെ കുറച്ച് ഉപഭോക്താക്കളാണ് ആസ്‌ട്രേലിയയിൽ ട്വിറ്ററിനുള്ളത്. പ്രശ്നം ഗൗരവമേറിയതിനാലാണ് 28 ദിവസത്തെ സമയം നൽകിയതെന്നും, സമയപരിധിക്കുള്ളിൽ നിർദേശം പാലിച്ചില്ലെങ്കിൽ ഓരോ ദിവസവും ഏഴ് ലക്ഷം ആസ്‌ട്രേലിയൻ ഡോളർ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.