കോയമ്പത്തൂര്‍: വിവാദമായ ലിംഗപരിശോധനയിലൂടെ 2006ലെ ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിമെഡല്‍ നഷ്ടപ്പെട്ട ശാന്തി സൗന്ദര്‍രാജന് ദശാബ്ദത്തിനുശേഷം സര്‍ക്കാര്‍ ജോലി. തമിഴ്നാട് സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് വെല്‍ഫെയര്‍ വകുപ്പിന് കീഴിലെ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് അതോറിറ്റിയില്‍ അത്ലറ്റിക് കോച്ചായാണ് നിയമനം. 30,000 രൂപയാണ് ശമ്പളം. പുതുക്കോട്ട കാതക്കുറിച്ചി സ്വദേശിനിയായ ഈ 35കാരി മയിലാടുതുറയിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തില്‍ താല്‍ക്കാലിക കോച്ചാണ്.
ഇഷ്ടിക നിര്‍മാണ കേന്ദ്രത്തിലെ തൊഴിലാളിയായിരുന്ന ശാന്തി അടുത്തിടെയാണ് സായ് ട്രെയിനിങ് കോഴ്സിന് ചേര്‍ന്നത്. ഏഷ്യന്‍ ഗെയിസ് മെഡല്‍ തിരികെ ലഭ്യമാക്കാന്‍ മധുര കേന്ദ്രമായ സന്നദ്ധ-സാമൂഹിക സംഘടനകള്‍ മുന്‍കൈയെടുത്ത് ശ്രമം നടത്തുന്നുണ്ട്. അശാസ്ത്രീയമായാണ് ലിംഗ പരിശോധന നടത്തിയതെന്നാണ് ഇവരുടെ വാദം. സംശയമുയര്‍ന്നതിനത്തെുടര്‍ന്നാണ് ഇവരുടെ ലിംഗപരിശോധന നടത്തിയതെന്നാണ് അന്ന് ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സ് സംഘാടകര്‍ അറിയിച്ചിരുന്നത്.
ശാന്തിക്ക് സ്ഥിരം ജോലി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മദ്രാസ് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ശാന്തിയുടെ ലിംഗ പരിശോധനയുമായി ബന്ധപ്പെട്ട കേസ് ഇന്‍റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സിലാണെന്നും പ്രശ്നത്തില്‍ ഇടപെടാന്‍ സായ്, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷണ്‍, അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളോട് ആവശ്യപ്പെട്ടതായും തമിഴ്നാട് സ്പോര്‍ട്സ് മന്ത്രി കെ. പാണ്ഡ്യരാജന്‍ അറിയിച്ചു.
മെഡല്‍ തിരിച്ചുകിട്ടുക മാത്രമല്ല, ശാന്തിയുടെ അന്തസ്സ് നിലനിര്‍ത്തുക കൂടിയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ പട്ടികജാതി കമീഷനും പ്രശ്നത്തില്‍ ഇടപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.