ജീവിതം ആഘോഷമാക്കുന്ന മേഘാലയക്കാരെ തേടി ആദ്യമായാണ് ഒരു അന്താരാഷ്ട്ര കായികമാമാങ്കം വരുന്നത്. കര്‍ശന സുരക്ഷയുടെ ഇരുമ്പുചട്ടക്കൂടിലാണ് ഗുവാഹതിയിലെ ദക്ഷിണേഷ്യന്‍ ഗെയിംസെങ്കില്‍ ഷില്ളോങ്ങില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ‘കിഴക്കിന്‍െറ സ്കോട്ട്ലന്‍ഡി’ല്‍ എല്ലാം സാധാരണപോലെ. ഗുവാഹതി മാത്രമല്ല, ഗെയിംസ്വേദിയെന്ന് ഉറക്കെപ്പറയുകയാണ് മുമ്പ് അസമിന്‍െറ ഭാഗമായിരുന്ന മേഘാലയ. ഗുവാഹതിയേക്കാള്‍ ഭംഗിയായാണ് ഇവിടത്തെ സംഘാടകരുടെ ഇടപെടല്‍.
ഐതിഹ്യങ്ങള്‍ക്ക് പഞ്ഞമില്ലാത്ത മേഘാലയയില്‍ പറഞ്ഞുകേട്ടതും ഇവിടത്തുകാര്‍ വിശ്വസിക്കുന്നതുമായ പഴയൊരു കഥയുണ്ട്. പണ്ടു പണ്ട് സ്വര്‍ഗത്തില്‍നിന്ന് രണ്ടു സഹോദരിമാര്‍ ഭൂമിയിലേക്ക് പുറപ്പെട്ട കഥ. പ്രയാണത്തിനിടെ ഒരു സ്ത്രീയെ കാണാതാവുന്നു. തിരഞ്ഞുമടുത്ത സഹോദരി സങ്കടഭാരത്താല്‍ കരഞ്ഞുതളര്‍ന്നു. അന്ന് തൂകിയ കണ്ണുനീര്‍ ഒരു തടാകമായി മാറിയെന്നാണ് സങ്കല്‍പം. ഉമിയാം തടാകം എന്നും ബാരാപാനി എന്നും വിളിക്കുന്ന ഈ തടാകം ഷില്ളോങ്ങിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ഉമിയാം എന്ന് പറഞ്ഞാല്‍ കണ്ണീര്‍ക്കായല്‍ എന്നര്‍ഥം. കണ്ണീര്‍വെള്ളപ്പൊക്കം എന്നും പറയും. ബാരാപാനി എന്നാല്‍ നിറയെ വെള്ളം.
പേര് സൂചിപ്പിക്കുന്നതുപോലെ നിറജലാശയമാണ് ഉമിയാം തടാകം. റി ബുയ് ജില്ലയിലെ ഈസ്റ്റ് ഖാസി കുന്നുകളിലെ ചൂളമരങ്ങള്‍ അതിരിടുന്ന ജലസമൃദ്ധി. ഷില്ളോങ്-ഗുവാഹതി ദേശീയപാത 40നോട് ചേര്‍ന്നുകിടക്കുന്ന തടാകത്തിലൈ ബോട്ടിങ്ങാണ് പ്രധാന ആകര്‍ഷണം. 1500 രൂപക്ക് പത്ത് പേര്‍ക്ക് സ്പീഡ്ബോട്ടില്‍ കറങ്ങാം. തടാകത്തിന്‍െറ പലഭാഗങ്ങളിലും ബോട്ട്ജെട്ടിയുണ്ട്. 16 അരുവികള്‍ വന്ന് പതിക്കുന്നതും ഇവിടെയാണ്. കയാക്കിങ്, വാട്ടര്‍സ്കേറ്റിങ് തുടങ്ങിയ വിനോദങ്ങള്‍ക്കും സൗകര്യമുണ്ട്.
ഉമിയാമില്‍ വന്‍ അണക്കെട്ടുമുണ്ട്. 1965ലാണ് ഉമിയാം ഉമുത്രു ജലവൈദ്യുതിപദ്ധതി തുടങ്ങിയത്. വടക്കു-കിഴക്കന്‍ ഇന്ത്യയിലെ ആദ്യ ജലവൈദ്യുതി പദ്ധതിയാണിത്. ഈ അണക്കെട്ടിന് മുകളിലൂടെയാണ് ദേശീയപാത 40 കടന്നുപോകുന്നത്. മത്സ്യങ്ങളുടെ അക്ഷയഖനികൂടിയാണ് ഉമിയാം. മീന്‍ പിടിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവര്‍ ഏറെയാണ്. മത്സ്യഗവേഷകരുടെയും ഇഷ്ട ജലാശയമാണിത്. ആമസോണ്‍ നദിയിലും ലാറ്റിനമേരിക്കയിലും മാത്രം കാണുന്ന കാറ്റ്ഫിഷിനെ ഒരിക്കല്‍ ഇവിടെ കണ്ടത്തെിയിരുന്നു.
ദക്ഷിണേഷ്യന്‍ ഗെയിംസിനത്തെുന്ന വിദേശതാരങ്ങളും ഒഫീഷ്യലുകളും തടാകം കണ്ടിട്ടേ മടങ്ങുന്നുള്ളൂ. തടാകം ഏറെ ഇഷ്ടമായെന്ന് ശ്രീലങ്കന്‍ ടീമിനൊപ്പമുള്ള ജയന്ത ക്രിസനായകെ പറഞ്ഞു. സ്ട്രോബറി ചെടികള്‍ വിതരണം ചെയ്താണ് ഒരുകൂട്ടം യുവാക്കള്‍ ഉമിയാമിനരികില്‍ വാലന്‍ൈറന്‍സ് ദിനം ആഘോഷിച്ചത്. പ്രണയത്തിന്‍െറ സൂചകമായ സ്ട്രോബറി കൃഷി റി ബുയ് ജില്ലയില്‍ സജീവമാണ്. കര്‍ഷകരോടുള്ള പ്രണയമാണ് ഈ വ്യത്യസ്ത പരിപാടിക്കു പിന്നിലെന്ന് ‘യങ് മൈന്‍ഡ് അസോസിയേഷന്‍ പ്രസിഡന്‍റ് റിച്ചാര്‍ഡ് ലിങ്ദോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.