ഹോക്കി: ജർമനിയോട് ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി

റിയോ ഡെ ജനീറോ: പടിക്കല്‍ കലമുടയ്ക്കുകയെന്ന പഴയ പതിവ് ഇടവേളക്കുശേഷം വീണ്ടും പുറത്തെടുത്തപ്പോള്‍ ഒളിമ്പിക്സ് ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്കെതിരായ മത്സരം ഇന്ത്യ കളഞ്ഞുകുളിച്ചു. ഹൂട്ടറിന് (ഫൈനല്‍ വിസില്‍) സെക്കന്‍ഡുകള്‍ മാത്രം ബാക്കിയിരിക്കെ നേടിയ തകര്‍പ്പന്‍ ഫീല്‍ഡ്ഗോളില്‍ 2-1നാണ് ജര്‍മനി ഇന്ത്യയെ മറികടന്നത്.

കളിയില്‍ മേധാവിത്വം പുലര്‍ത്തുകയും പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കുന്നതില്‍ ഒരിക്കല്‍കൂടി മികവ് കാണിക്കുകയും ചെയ്തിട്ടും ഫീല്‍ഡ്ഗോളുകള്‍ കണ്ടത്തെുന്നതിലെ പരാജയവും അവസാനനിമിഷത്തിലെ ജാഗ്രതക്കുറവുമാണ് ശ്രീജേഷിന്‍െറയും സംഘത്തിന്‍െറയും തോല്‍വിക്ക് കാരണമായത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനോട് ജയിച്ചിരുന്ന ഇന്ത്യക്ക് ഇതോടെ ഗ്രൂപ്  ബിയില്‍ രണ്ടു കളികളില്‍ മൂന്നു പോയന്‍റായി. അടുത്ത മൂന്നു കളികളില്‍ രണ്ടെണ്ണത്തിലെങ്കിലും മികവ് കാണിച്ചാല്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാം. ആറു ടീമുകളടങ്ങുന്ന ഗ്രൂപ്പില്‍നിന്ന് ആദ്യ നാലു സ്ഥാനക്കാര്‍ മുന്നേറും.

അടുത്തിടെ മികച്ച കളി കെട്ടഴിച്ച് റണ്ണറപ്പായ ചാമ്പ്യന്‍സ് ട്രോഫിയില്‍ ജര്‍മനിയെ 3-3ന് സമനിലയില്‍ തളച്ചതിന്‍െറ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യയാണ് തുടക്കത്തില്‍ മികച്ചുനിന്നത്. കൂടുതല്‍ സമയം പന്ത് സ്റ്റിക്കില്‍വെച്ച് കളിച്ച നീലപ്പട തുടക്കത്തില്‍തന്നെ അവസരം തുറന്നെങ്കിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനായില്ല. ആദ്യ ക്വാര്‍ട്ടര്‍ ഗോളില്ലാതെ അവസാനിച്ചപ്പോള്‍ രണ്ടാം ക്വാര്‍ട്ടര്‍ ഉണര്‍ന്നതുതന്നെ ജര്‍മന്‍ ഗോളുമായിട്ടായിരുന്നു. 18ാം മിനിറ്റില്‍ നിക്കളസ് വാലന്‍ ആണ് സ്കോര്‍ ചെയ്തത്. എന്നാല്‍, അഞ്ചു മിനിറ്റിനകം പെനാല്‍റ്റി കോര്‍ണറില്‍നിന്ന് ഇന്ത്യ തിരിച്ചടിച്ചു. രൂപീന്ദര്‍ പാല്‍ സിങ്ങിന്‍െറ കരുത്തുറ്റ ഡ്രാഗ് ഫ്ളിക്ക് ജര്‍മന്‍ ഗോളിക്ക് അവസരമൊന്നും നല്‍കിയില്ല. രണ്ടാം മത്സരത്തില്‍ രൂപീന്ദറിന്‍െറ മൂന്നാം ഗോള്‍.

പകുതി സമയത്തിനുശേഷം ഇരുടീമുകളും വിജയഗോളിനുവേണ്ടി കിണഞ്ഞുശ്രമിച്ചു. എന്നാല്‍, മികച്ച അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍നിന്നും പെനാല്‍റ്റി കോര്‍ണറുകള്‍ നേടുന്നതില്‍നിന്നും എതിര്‍നിരയെ തടയുന്നതില്‍ ഇരുപ്രതിരോധവും വിജയിച്ചതോടെ മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ച് ജര്‍മന്‍ ഗോളത്തെിയത്. ഇന്ത്യന്‍ പ്രതിരോധം തുളച്ചത്തെിയ പാസില്‍ ക്രിസ്റ്റഫര്‍ റൂര്‍ ആണ് വിദഗ്ധമായ ഡിഫ്ളക്ഷനിലൂടെ ശ്രീജേഷിനെ കബളിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.