എെൻറ ഇടുങ്ങിയ കണ്ണുകൾ നോക്കൂ. ഞാൻ ചൈനക്കാരനാണ്, കവിളുകൾ കണ്ടോ? ഇത് ഇംഗ്ലീഷാണ്, പരന്ന വയർ നോക്കൂ. പെറുവിയനാണ് ഞാൻ’. ചൈനീസ് മുഖമുള്ള ഒരു ചെറുപ്പക്കാരേൻറതാണ് വാക്കുകൾ. ഞായറാഴ്ച ഉച്ചക്ക് റസ്റ്റാറൻറിലിരിക്കുമ്പോഴാണ് യു.എസിൽ സ്ഥിരതാമസമാക്കിയ പെറുവിയൻ പൗരൻ ജെയിംസ് ലാം ഇങ്ങോട്ടുവന്ന് പരിചയപ്പെടുന്നത്. ഒഴുക്കുള്ള ഇംഗ്ലീഷിൽ ജെയിംസ് തുടങ്ങിയപ്പോൾതന്നെ, സ്വന്തം നാട്ടുകാരനെ കണ്ടുമുട്ടുന്നതുപോലെ ഒരാശ്വാസമാണ് തോന്നിയത്. ഇംഗ്ലീഷ് പോലുള്ള ഭാഷകൾ എടുക്കാച്ചരക്കാണ് റഷ്യയിൽ. ഏറ്റവും കൂടുതൽ സമയം നമുക്ക് നഷ്ടപ്പെടുന്നത് ആശയവിനിമയത്തിനായതുകൊണ്ട് നമ്മൾ പറയുന്നത് മനസ്സിലാക്കാൻ പറ്റുന്ന ഒരാളെ കണ്ടുമുട്ടുന്നത് ചില്ലറ ആശ്വാസമല്ല. സംസാരിച്ചുതുടങ്ങിയപ്പോഴാണ് കക്ഷി ആഗോള പൗരത്വത്തിെൻറ ഫുട്ബാൾ അംബാസഡറാണെന്ന് മനസ്സിലാവുന്നത്.
ചൈനയിൽനിന്ന് കള്ളക്കടത്തുകപ്പലിൽ തെക്കേ അമേരിക്കയിലെ പെറുവിൽ എത്തിയ ആളാണ് െജയിംസിെൻറ മുത്തച്ഛൻ. ചൈന തീരത്തുനിന്ന് മരക്കപ്പലുകളിൽ ഒരുപാട് ചൈനക്കാർ കടലിനക്കരെയുള്ള പെറുവിൽ കുടിയേറിയിട്ടുണ്ട്. പെറുവിലാണ് െജയിംസിെൻറ അച്ഛൻ പിറന്നത്. അമ്മ ഇംഗ്ലണ്ടുകാരി. ഒരു സഹോദരൻ ജർമനിയിലെ ബർലിനിൽ. മറ്റൊരാൾ ഹോങ്കോങ്ങിൽ, സഹോദരി കൊളംബിയയിൽ. െജയിംസും അച്ഛനും അമ്മയും യു.എസ് പൗരത്വം കൂടി നേടി ന്യൂയോർക്കിൽ ഹോട്ടൽ ബിസിനസ് നടത്തുന്നു. വിവാഹം നിശ്ചയിച്ചിട്ടുണ്ട്. വധു പോളണ്ടുകാരിയാണ്. അക്ഷരാർഥത്തിൽ ആഗോള കുടുംബം. 70കാരനായ അച്ഛനും അമ്മയും െജയിംസിനോടൊപ്പം സോചിയിൽ കളി കാണാനെത്തിയിട്ടുണ്ട്. പെറുവിനെ പിന്തുണക്കാനാണ് വന്നതെങ്കിലും തെൻറ വേരുകളെയെല്ലാം ഒന്നിപ്പിക്കുന്ന വികാരമാണ് ജെയിംസിന് ഫുട്ബാൾ.
തെളിഞ്ഞ രാഷ്ട്രീയ ബോധ്യങ്ങളും ചരിത്രബോധവുമുണ്ട് ഈ ചെറുപ്പക്കാരന്. സംസാരം ഇന്ത്യയെക്കുറിച്ചായപ്പോൾ ഇന്ത്യയുടെ മൾട്ടി കൾചറലിസത്തെക്കുറിച്ച് ഏറെ മതിപ്പോടെ സംസാരിക്കാൻ തുടങ്ങി അയാൾ. െജയിംസിെൻറ ടേബ്ളിൽതന്നെ ഇരുന്നിരുന്ന സൈബീരിയക്കാരൻ ഹെർമന്‍- പുള്ളിക്ക് ഇംഗ്ലീഷ് തട്ടിമുട്ടി മനസ്സിലാവും- ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ച് പറയുന്നത് ഉൾക്കൊള്ളാനേ സാധിക്കുന്നുണ്ടായിരുന്നില്ല. അമേരിക്കയെപ്പോലെയാണോ എന്നായി അയാൾ. അപ്പോഴാണ് െജയിംസിെൻറ മനോഹരമായ ഒരു പ്രയോഗം വരുന്നത്. ‘‘സുഹൃത്തേ, ഇന്ത്യ വളരെ പുരാതനമായ സംസ്കാരങ്ങൾ ഒത്തുചേർന്ന ഒരു നാടാണ്. അമേരിക്ക ഈയിടെ ഉയർന്നുപൊങ്ങിയ ഷോപ്പിങ് മാളല്ലേ?’’ തെളിമയുള്ള രാഷ്ട്രീയത്തോടെ നിറഞ്ഞുചിരിച്ചു അയാൾ. ഫുട്ബാൾ എന്ന ഒരു വൈകാരികച്ചരടിലേക്ക് സംസ്കാരങ്ങളുടെ ഏതൊക്കെ ഊടുവഴികളിൽ നിന്നാണ് ആളുകൾ കണ്ണിചേരുന്നത് എന്നത് അതിശയിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.