ആംസ്റ്റർഡാം: നീണ്ട 17 വർഷം ഡച്ച് ഫുട്ബാളിെൻറ മധ്യനിര ഭരിച്ച വെസ്ലി സ്നൈഡർ ബൂട്ടഴിച്ചു. ദേശീയ ടീമിനായി ഏറ്റവും കൂടുതൽ തവണ (134) കളത്തിലിറങ്ങിയ റെക്കോഡ് സ്വന്തം പേരിൽ കുറിച്ചാണ് 35കാരൻ പടിയിറങ്ങുന്നത്. 2018 മാർച്ചിൽ ദേശീയ ടീമിൽനിന്ന് വിരമിച്ചിരുന്ന സ്നൈഡർ ഖത്തർ ക്ലബ് അൽഗറാഫയുമായുള്ള കരാർ അവസാനിച്ചതിനുപിന്നാലെയാണ് ക്ല ബ് ഫുട്ബാളിനോടും വിടപറയുന്നതായി പ്രഖ്യാപിച്ചത്.
അയാക്സ് ആംസ്റ്റർഡാമിൽ കുഞ്ഞുനാളിൽ പന്തുതട്ടി തു ടങ്ങിയ സ്ൈനഡർ 2007 വരെ അതേ ടീമിൽ തുടർന്നു. ഇതിനിടെ, ടീം ഒരു തവണ എറിഡിവിസി (ഡച്ച് ലീഗ്) ചാമ്പ്യൻപട്ടവും രണ്ടു തവണ ഡച്ച് കപ്പും സ്വന്തമാക്കി. വമ്പൻ ഒാഫറുമായി 2007ൽ റയൽ മഡ്രിഡിലേക്ക് കൂറുമാറിയ സ്നൈഡറിെൻറ കന്നി സീസണിൽതന്നെ ടീം ലാ ലിഗ ചാമ്പ്യന്മാരായി. വൈകാതെ, ജോസെ മൊറീന്യോക്കൊപ്പം ഇൻറർ മിലാനിലെത്തിയ താരം തുടർച്ചയായ മൂന്നു തവണ ടീമിനെ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക സാന്നിധ്യമായി. തുർക്കിയിലെ മുൻനിര ക്ലബായ ഗാലത്സരായ്, ഫ്രഞ്ച് ലീഗിലെ നൈസ് എന്നിവക്കും പന്തുതട്ടിയതിനൊടുവിൽ ഖത്തറിലെ അൽഗറാഫയുടെ കുപ്പായത്തിലും മൈതാനത്തിറങ്ങി. ടീമുമായി കഴിഞ്ഞ മാസം കരാർ അവസാനിച്ചിരുന്നു.
നെതർലൻഡ്സിലെ എഫ്.സി ഉട്രെക്ടുമായി ബിസിനിസ് കരാറിൽ ഒപ്പുവെക്കുന്നതായി അറിയിച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
2010ൽ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ ഡച്ചുപട റണ്ണേഴ്സ്അപ്പായപ്പോൾ മധ്യനിരയിലെ ടീമിെൻറ എൻജിനായി സ്നൈഡറുമുണ്ടായിരുന്നു. 2010 ലോകകപ്പിൽ രണ്ടാമത്തെ മികച്ച താരത്തിനുള്ള വെള്ളി പന്തും ഗോൾനേട്ടക്കാരനുള്ള വെങ്കല ബൂട്ടും സ്വന്തമാക്കിയ സ്നൈഡർ ലോക ഫുട്ബാളർക്കുള്ള അവസാന മൂന്നു പേരിൽ ഇടംപിടിക്കാത്തത് കടുത്ത വിമർശത്തിനിടയാക്കിയിരുന്നു. ബ്രസീൽ ലോകകപ്പിൽ ടീം മൂന്നാമതായപ്പോഴും സ്നൈഡർ ഒപ്പമുണ്ടായി.
2003 മുതൽ 18 വരെ നീണ്ട ഒന്നര പതിറ്റാണ്ടാണ് ദേശീയ ജഴ്സിയണിഞ്ഞത്. വിവിധ ക്ലബുകൾക്കായി 574 കളികളിൽ 155 ഗോളുകളും ദേശീയ ടീമിനായി 134 മത്സരങ്ങളിൽ 31 ഗോളുകൾ നേടിയിട്ടുണ്ട്. ഇൗ വർഷം വിരമിക്കുന്ന മൂന്നാമത്തെ ഡച്ച് ഫുട്ബാളറാണ് സ്നൈഡർ. ഏറക്കാലം ദേശീയ ടീമിൽ സ്നൈഡറുടെ സഹതാരങ്ങളായിരുന്ന റോബിൻ വാൻ പേഴ്സിയും അർയെൻ റോബനും കഴിഞ്ഞമാസങ്ങളിൽ കളി മതിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.