ന്യൂഡൽഹി: 132 കോടി ഇന്ത്യക്കാരുടെ അഭിമാനവും പേറി അവർ 21 പേർ നീലക്കുപ്പായമണിഞ്ഞ് മൈതാനത്തേക്ക്. രാജ്യം ആദ്യമായി വേദിയൊരുക്കുന്ന അണ്ടർ 17 ഫിഫ ലോകകപ്പിൽ പന്തു തട്ടുന്ന ആദ്യ സംഘമാവാൻ ഇന്ത്യയുടെ കൗമാരപ്പട ഒരുങ്ങി. ആതിഥേയരെന്ന നിലയിൽ ലഭിച്ച ലോകകപ്പ് ബർത്ത് ഇന്ത്യൻ ഫുട്ബാളിെൻറ തലവര മാറ്റിയെഴുതുമെന്ന പ്രവചനങ്ങൾക്കിടെ ചരിത്രനിമിഷം അഭിമാനപ്പോരാട്ടമാക്കാനൊരുങ്ങുകയാണ് മണിപ്പൂരുകാരൻ അമർജിത് സിങ് കിയാമിെൻറ നേതൃത്വത്തിലുള്ള ടീം. ഗ്രൂപ് ‘എ’യിൽ കൗമാര ഫുട്ബാളിലെ പ്രഗല്ഭരായ അമേരിക്ക, ഘാന, കൊളംബിയ എന്നിവരാണ് എതിരാളികളെങ്കിലും പോർചുഗീസുകാരനായ പരിശീലകൻ ലൂയി നോർട്ടൻ ചൊല്ലിപ്പഠിപ്പിച്ച അഭ്യാസമുറകൾ അവർ 21 പേരുടെ ആത്മവിശ്വാസം വേണ്ടുവോളം നിറച്ചുകഴിഞ്ഞു.
ചരിത്രം രചിക്കാൻ പിറന്നവർ
2013 നവംബറിലാണ് ഇന്ത്യയെ 2017ലെ അണ്ടർ 17 ലോകകപ്പ് വേദിയായി പ്രഖ്യാപിക്കുന്നത്. വേദിയൊരുക്കാൻ മത്സരിച്ച അസർബൈജാൻ, അയർലൻഡ്, ഉസ്ബകിസ്താൻ എന്നിവരെ മറികടന്ന രാജ്യാന്തര ഫുട്ബാൾ ഫെഡറേഷൻ ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ടീമിനെ ഒരുക്കാൻ ശ്രമം ആരംഭിക്കുന്നത്. ബംഗാളിലെ കല്യാണിൽ നടന്ന അണ്ടർ 14 ചാമ്പ്യൻഷിപ്പിൽനിന്നും തെരഞ്ഞെടുത്ത ഒരു സംഘവുമായി ഇന്ത്യ ലോകകപ്പ് സ്വപ്നത്തിലേക്ക് സഞ്ചാരം തുടങ്ങി. മലയാളിയായ പ്രഫ. വി.എ. നാരായണമേനോനായിരുന്നു ആദ്യ പരിശീലകൻ. 2016ലെ അണ്ടർ 16 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം ലക്ഷ്യമിട്ടായിരുന്നു തുടക്കത്തിൽ ടീമിെൻറ ഒരുക്കം. ആദം നികോളായിക്കു കീഴിൽ ഗോവയിൽ പന്തുതട്ടിയ ടീം ഒരു ജയവുമില്ലാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ശേഷമാണ് പോർചഗലുകാരനായ ലൂയി നോർടൻ ചുമതലയേൽക്കുന്നത്.
ലോകപര്യടനത്തിലൂടെ ഒരുക്കം
ലോകകപ്പ് വേദി ലഭിച്ചപ്പോൾ തന്നെ അഖിലേന്ത്യാ ഫെഡറേഷൻ ചരിത്ര പോരാട്ടത്തിൽ രാജ്യത്തിെൻറ അഭിമാനമാവുന്ന കൗമാരപ്പടയെ ലോകനിലവാരത്തിലൊരുക്കാനും പദ്ധതികൾ ആവിഷ്കരിച്ചു. 2015 മുതൽ വിദേശ പര്യടനങ്ങൾക്കും ഉന്നത പരിശീലനത്തിനുമായി 10 കോടി രൂപയാണ് എ.െഎ.എഫ്.എഫ് നീക്കിവെച്ചത്. നികോളായ് ആഡമിെൻറ കാലയളവിൽ ജർമൻ പര്യടനം നടത്തിയ ടീം 14കളിയിൽ എട്ട് മത്സരങ്ങളിൽ വിജയം വരിച്ചു. സ്പെയിൻ, ദുബായ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവടങ്ങളിലും പര്യടനം നടത്തിയാണ് ടീം ഗോവയിൽ എ.എഫ്.സി അണ്ടർ 16 ചാമ്പ്യൻഷിപ്പിലും ബ്രിക്സ് കപ്പിലും മത്സരിച്ചത്.
ഇക്കഴിഞ്ഞ മേയിൽ നോർടൻ സ്ഥാനമേറ്റതിനു പിന്നാലെ പോർചുഗലിലേക്ക് പറന്നവർ ബെൻഫിക യൂത്ത് ടീമിനെ സമനിലയിൽ പിടിച്ചാണ് തുടങ്ങിയത്. ലാസിയോ കപ്പ്, ഇറ്റാലിയൻലിഗ പ്രൊ 2 ടീം എന്നിവർക്കെതിരെയും ജയിച്ചു. ജൂലായിൽ ഇന്ത്യയിലെത്തിയ ശേഷം വീണ്ടും അമേരിക്ക, മെക്സികോ, ചിലി, കൊളംബിയ പര്യടനം. ജയവും പരാജയവും നിറഞ്ഞ രാജ്യാന്തര പരിചയം നേടിയവരിൽ നിന്നാണ് അരിച്ചെടുത്ത 21 പേർ ന്യൂഡൽഹിയിൽ അഭിമാനപോരാട്ടത്തിനിറങ്ങുന്നത്.
9 മണിപ്പൂരികൾ , രണ്ട് വിദേശികൾ
ലോകകപ്പിൽ ഇന്ത്യയുടെ അഭിമാനം മണിപ്പൂരിെൻറ ബൂട്ടുകളിൽ. 21 അംഗ ടീമിലെ ഒമ്പത് പേരും മണിപ്പൂരി താരങ്ങളാണ്. രണ്ട് പേർ, ഇന്ത്യൻ പൗരത്വം സ്വീകരിച്ച വിദേശികളും. പ്രതിരോധ താരം നമിത് ദേശ്പാണ്ഡെ (അമേരിക്ക), ഗോൾകീപ്പർ സണ്ണി ധാലിവാൽ (കാനഡ) എന്നിവരാണ് വിദേശത്തു നിന്നെത്തി ഇന്ത്യൻ പൗരത്വം സ്വീകരിച്ചവർ. മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിയവരാണ് ഇരുവരും. പഞ്ചാബ് (3),, പശ്ചിമ ബംഗാൾ (3), മഹാരാഷ്ട്ര (2), കർണാടക (2), കേരളം (1), സിക്കിം (1) എന്നിങ്ങനെയാണ് ഇതര സംസ്ഥാന പങ്കാളിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.