മഡ്രിഡ്: കളി തീരാൻ മിനിറ്റുകൾ ബാക്കിയിരിക്കെ കരീം ബെൻസേമ രക്ഷകനായെത്തിയപ്പോൾ സി നദിൻ സിദാെൻറ കീഴിൽ റയൽ മഡ്രിഡിന് വിജയത്തുടർച്ച. ലാ ലിഗയിൽ ഹ്യൂവസ്കക്കെതിരായ മത്സരത്തിൽ റയൽ മഡ്രിഡ് 3-2ന് ജയിച്ചു. മൂന്നാം മിനിറ്റിൽ പിന്നിലായതിനുശേഷമാണ് റയൽ മഡ്രിഡിെൻറ വിജയക്കുതിപ്പ്. ഇതോടെ, കിരീട സാധ്യത അകലെയാണെങ്കിലും ബാഴ്സക്കും അത്ലറ്റികോ മഡ്രിഡിനും പിന്നാലെ റയലും ട്രാക്കിലായി.
സിദാെൻറ കീഴിൽ ജയം തേടിയിറങ്ങിയ റയൽ മഡ്രിഡിന്, കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. മൂന്നാം മിനിറ്റിൽതന്നെ റയലിെൻറ വലയിൽ പന്തെത്തിച്ച് മുൻ ചാമ്പ്യന്മാരെ വിറപ്പിച്ചാണ് ഹ്യൂവസ്ക തുടങ്ങിയത്. സിദാെൻറ മകൻ ലൂക്ക സിദാനായിരുന്നു ബാറിനു കീഴിൽ. വലതു വിങ്ങിൽനിന്ന് വന്ന പാസ് ഹ്യൂവസ്ക സ്ട്രൈക്കർ ചുച്ചോ ഹെർണാണ്ടസ് വഴിതിരിച്ച് വിട്ടപ്പോൾ, ലൂക്കക്ക് ഒന്നും ചെയ്യാനായില്ല. പക്ഷേ, നിയന്ത്രണം വീണ്ടെടുത്ത റയൽ മഡ്രിഡ് എതിർ ഗോൾമുഖം വിറപ്പിച്ചുെകാണ്ടിരുന്നു. 25ാം മിനിറ്റിൽ ആക്രമണത്തിന് ഫലം കണ്ടു. ബ്രഹിം ഡിയസ്, കരീം ബെൻസേമ, ഇസ്കോ എന്നിവർ ചേർന്നു നടത്തിയ മിന്നലാക്രമണമാണ് ലക്ഷ്യംകണ്ടത്. ബെൻസേമയുടെ ഷോട്ട് ഹ്യൂവസ്ക ഗോൾ കീപ്പർ സേവ് ചെയ്തെങ്കിലും ബ്രഹിം ഡിയസ് പന്ത് പിടിച്ചെടുത്ത് ഇസ്കോക്ക് നൽകുകയായിരുന്നു. അനായാസ ഫിനിഷിങ്ങിൽ റയൽ ഒപ്പം.
രണ്ടാം പകുതിയുടെ തുടക്കത്തിൽ റയൽ രണ്ടാം ഗോൾ നേടി മുന്നിലെത്തി. ബെൻസേമയുടെ ഹെഡർ പാസ് ഡാനി കബല്ലോസ് (62) ഗോളാക്കുകയായിരുന്നു. എന്നാൽ, 74ാം മിനിറ്റിൽ ഹ്യൂവസ്ക റയലിനൊപ്പമെത്തി. ക്യാപ്റ്റൻ സാബിയർ എക്സെറ്റിയയാണ് ലൂക്ക സിദാനെ വീണ്ടും വിറപ്പിച്ചത്. ഇതോടെ, സമനിലയിലാവുമെന്ന് തോന്നിച്ച മത്സരത്തിൽ ബെൻസേമ രക്ഷകനായെത്തി. 89ാം മിനിറ്റിൽ മാഴ്സലോയിൽനിന്ന് പന്ത് വാങ്ങി ഫ്രഞ്ച് താരം ഉതിർത്ത ഷോട്ട് ഹ്യൂവസ്ക ഗോളിയെ കാഴ്ചക്കാരനാക്കി വലയിലേക്ക്. നിർണായക ജയത്തോടെ അത്ലറ്റികോയുടെ തൊട്ടുപിന്നിലായി റയൽ മഡ്രിഡുണ്ട്. അത്ലറ്റികോക്ക് 59ഉം റയലിന് 57ഉം പോയൻറാണ്. ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലുള്ള ബാഴ്സക്ക് 69 പോയൻറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.