ലണ്ടൻ: ഇടവേളക്കുശേഷം യുവേഫ നേഷൻസ് ലീഗ് പോരാട്ടങ്ങൾക്ക് വീണ്ടും കിക്കോഫ്. രാജ്യാന്തര ഫുട്ബാൾ മത്സരങ്ങളുടെ ഇടവേളക്കായി ക്ലബുകളുടെ ലീഗ് മത്സരങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെ യൂറോപ്യൻ കളിമുറ്റങ്ങളിൽ രാജ്യങ്ങളുടെ വീറുറ്റ അങ്കങ്ങളാൽ സജീവമാവും. ലീഗ് ‘എ’, ‘ബി’, ‘സി’, ‘ഡി’ റൗണ്ടുകളിൽ വ്യാഴാഴ്ച മുതൽ 22 വരെ നീളുന്നതാണ് കളിക്കാലം. ഗ്രൂപ് റൗണ്ടിൽ ഒന്നും രണ്ടും കളികൾ മാത്രമാണ് കഴിഞ്ഞത്. മുൻനിര ടീമുകൾ മാറ്റുരക്കുന്ന ലീഗ് ‘എ’യിൽ ഒന്നും രണ്ടും മത്സരങ്ങൾ മാത്രമാണ് ഒാരോ ടീമും പൂർത്തിയാക്കിയത്. മൂന്ന് ടീമുകൾ അണിനിരക്കുന്ന ഗ്രൂപ്പിൽ ഒരു ടീമിന് പരമാവധി നാലു മത്സരങ്ങൾ മാത്രമാണ്. വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാംഘട്ടം മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാവും.
ലെവൻഡോവ്സ്കിക്ക് 100
ലീഗ് ‘എ’യിൽ പോർചുഗലും പോളണ്ടും മാത്രമാണ് വ്യാഴാഴ്ച ഏറ്റുമുട്ടുന്നത്. മറ്റു ടീമുകൾ വരുംദിനങ്ങളിൽ കളത്തിലിറങ്ങും. ഗ്രൂപ് ‘മൂന്നിൽ’ പോർചുഗലിെൻറ രണ്ടാം അങ്കമാണിത്. ആദ്യ മത്സരത്തിൽ ഇറ്റലിക്കെതിരെ ഒരു ഗോളിന് ജയിച്ചവർ വ്യാഴാഴ്ച രാത്രിയിൽ കരുത്തരായ പോളണ്ടിനെ കീഴടക്കി നോക്കൗട്ട് എളുപ്പം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, ആദ്യ കളിയിൽ പോളണ്ടിന് ഇറ്റലിക്ക് മുന്നിൽ (1-1) സമനിലയായിരുന്നു ഫലം.
‘മീ ടൂ’ വിവാദത്തിൽ കുരുങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കിയാണ് യൂറോപ്യൻ ചാമ്പ്യന്മാരായ പോർചുഗൽ നിർണായക മത്സരത്തിനിറങ്ങുന്നത്. പെപെ, ആന്ദ്രെ സിൽവ, ബെർണാഡോ സിൽവ എന്നീ സീനിയർ താരങ്ങളുടെ മിടുക്കിലാവും പോർചുഗലിെൻറ പോരാട്ടം.
എന്നാൽ, സ്റ്റാർസ്ട്രൈക്കർ റോബർേട്ടാ ലെവൻഡോവ്സ്കിയുടെ 100ാം രാജ്യാന്തര മത്സരം അവിസ്മരണീയമാക്കാനാണ് പോളണ്ടിെൻറ ഒരുക്കം. ചൊറോസോയിലെ ഹോംഗ്രൗണ്ടിൽ സൂപ്പർതാരത്തിെൻറ ശതകനേട്ടം വിജയത്തോടെ അവസാനിപ്പിച്ചാൽ പോളണ്ടിനും അഭിമാനകരമാവും. മാത്രമല്ല, പോർചുഗലുകാരനായ പുതിയ കോച്ച് ജെർസി ബ്രെസകിനു കീഴിൽ പോളണ്ടിന് നാട്ടിലെ ആദ്യ മത്സരമെന്ന പ്രത്യേകതയുമുണ്ട്. വിദേശത്തു നടന്ന കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സമനിലയായിരുന്നു ഫലം.
ലെവൻഡോവ്സ്കിയെ മുന്നിൽനിർത്തി ഒരു പിടി യുവതാരങ്ങളെ നിറച്ചാണ് ജെർസി ടീമിനെ ഒരുക്കിയത്. നാപോളി താരം പിയറ്റർ സീലിൻസ്കിയാണ് മറ്റൊരു ശ്രദ്ധേയ താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.