ബാഴ്സലോണ: ലാലിഗയിൽ ബാഴ്സലോണ പോയൻറ് പട്ടികയിൽ ഒന്നാമത്. അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ സെവിയ്യെയ 4-2ന് തോൽപിച്ചാണ് കറ്റാലന്മാർ ആഴ്ചകൾക്കു ശേഷം പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഒരു ഗോളിന് വഴിയൊരുക്കിയും ഗോൾ നേടിയും തകർപ്പൻ മത്സരം കാഴ്ചവെച്ച സൂപ്പർ താരം ലയണൽ മെസ്സി ആദ്യ പകുതിയിൽതന്നെ പരിക്കേറ്റ് പുറത്തു പോവേണ്ടിവന്നത് ബാഴ്സലോണയുടെ വേദനയായിമാറി.
അവസാന അഞ്ചു മത്സരങ്ങളിൽ ഒരു മത്സരം മാത്രം ജയിച്ച് ഫോം നഷ്ടപ്പെട്ടിരുന്ന ബാഴ്സലോണ, അന്താരാഷ്ട്ര ഇടവേളക്കു ശേഷം ആദ്യ മത്സരത്തിൽ തന്നെ വമ്പൻ തിരിച്ചുവരവ് നടത്തി. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ബ്രില്യൻറ് പാസിൽനിന്ന് രണ്ടാം മിനിറ്റിൽതന്നെ കറ്റാലന്മാർ മുന്നിലെത്തി. കളി ചൂടുപിടിക്കുന്നതിനു മുെമ്പ ഇടതുവിങ്ങിലൂടെ നടത്തിയ ആക്രമണമായിരുന്നു ബ്രസീൽ താരം ഫിലിപ് കൂടീന്യോ ലക്ഷ്യത്തിലെത്തിച്ച് സെവിയ്യെയ ഞെട്ടിച്ചത്. ഒട്ടും വൈകാതെ 12ാം മിനിറ്റിൽ ബാഴ്സലോണ രണ്ടാമതും വലകുലുക്കി. മധ്യനിരയിൽനിന്ന് ലൂയിസ് സുവാരസ് നൽകിയ പാസിൽനിന്ന് സൂപ്പർ താരം ലയണൽ മെസ്സിയാണ് ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചത്.
എന്നാൽ, 26ാം മിനിറ്റിൽ താരത്തിന് പരിക്കേറ്റ് കളം വിടേണ്ടിവന്നത് ബാഴ്സക്ക് തിരിച്ചടിയായി. മെസ്സിക്ക് പകരക്കാരനായെത്തിയത് ഉസ്മാനെ ഡെംബലെയാണ്. അർജൻറീനൻ താരം മടങ്ങിയതോടെ അവസരം മുതലാക്കാൻ സെവിയ്യ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടാം പകുതി സുവാരസിനെ സെവിയ്യ ഗോളി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഉറുഗ്വായ് താരം തന്നെ ഗോളാക്കിയതോടെ ബാഴ്സലോണ ജയം ഉറപ്പിച്ചു. ഇവാൻ റാക്കിറ്റിച്ചാണ് (88) ബാഴ്സയുടെ നാലാം ഗോൾ നേടിയത്. സെവിയ്യക്കായി ഒന്ന് സെൽഫായും(79) മറ്റൊന്ന് ലൂയിസ് മൂറിയലും (78) നേടി. നിലവിൽ ഒമ്പത് കളിയിൽ 18 പോയൻറുമായാണ് ബാഴ്സലോണ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടു പിന്നിൽ അലാവസാണ് (17പോയൻറ്). കഴിഞ്ഞ ദിവസം തോറ്റ റയൽ മഡ്രിഡ് (14) നിലവിൽ അഞ്ചാം സ്ഥാനത്താണ്.
ബയേൺ മ്യൂണിക് വിജയവഴിയിൽ മ്യൂണിക്: ജയമില്ലാത്ത മൂന്നു മത്സരങ്ങൾക്കൊടുവിൽ ബുണ്ടസ് ലിഗ ചാമ്പ്യന്മാർ വിജയവഴിയിൽ. വോൾസ്ബർഗിനെ 3-1ന് തോൽപിച്ചു.റോബർട്ട് ലെവൻഡോവ്സ്കി (30, 48), ഹാമിഷ് റോഡ്രിഗസ് (72) എന്നിവരാണ് മ്യൂണിക്കിനായി ഗോൾ നേടിയത്. സ്റ്റുട്ട്ഗട്ടിനെ 4-0ത്തിന് തോൽപിച്ച ബൊറൂസിയ ഡോർട്മുണ്ട് 20 പോയൻറുമായി ഒന്നാം സ്ഥാനത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.