ജാംഷഡ്പൂർ: രണ്ടുഗോളിന് പിന്നിൽനിന്നശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്സിന് ജാംഷഡ്പൂരിൽ സമനില. മൂന്നാം മിനിറ്റിൽ ടിം കാഹിലും 31ാം മിനിറ്റിൽ മൈകൽ സൂസായ്രാജും നേടിയ ഗോളിൽ മുന്നിലെത്തിയ ആതിഥേയരെ സ്ലാവിസ സ്റ്റൊയാനോവിച് (71), സി.കെ വിനീത് (85) എന്നിവരുടെ സൂപ്പർഗോളിലാണ് ബ്ലാസ്റ്റേഴ്സ് സമനിലയിൽ പിടിച്ചത്.
56ാം മിനിറ്റിൽ സ്റ്റൊയാനോവിചിെൻറ പെനാൽറ്റി സുബ്രതാപാൽ തടഞ്ഞിട്ടത് ബ്ലാസ്റ്റേഴ്സിെൻറ ജയം തട്ടിമാറ്റി. ആദ്യ കളിയിലെ ജയത്തിനുശേഷം മഞ്ഞപ്പടയുടെ തുടർച്ചയായ മൂന്നാം സമനിലയാണിത്. വെള്ളിയാഴ്ച പുണെക്കെതിരെയാണ് അടുത്ത മത്സരം.
രണ്ടു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ജാംഷഡ്പൂരിൽ ഇറങ്ങിയത്. സഹൽ അബ്ദുസ്സമദും സിമെൻലെൻ ഡംഗലും പുറത്തിരുന്നപ്പോൾ കെസിറോൺ കിസിറ്റോയും മറ്റ്യാ പൊപ്ലാറ്റ്നികും െപ്ലയിങ് ഇലവനിൽ തിരിച്ചെത്തി. സസ്പെൻഷൻ കഴിഞ്ഞ അനസ് എടത്തൊടിക വന്നെങ്കിലും നേരേത്ത സെറ്റായ പ്രതിരോധം മാറ്റിപ്പണിയാൻ കോച്ച് ഡേവിഡ് ജെയിംസ് തയാറായില്ല. 4-1-4-1 ഫോർമേഷനിൽ സ്റ്റൊയാനോവിചിനായിരുന്നു ആക്രമണ ചുമതല.
ഒപ്പം പൊപ്ലാറ്റ്നികും സി.കെ വിനീതും. എന്നാൽ, ബ്ലാസ്റ്റേഴ്സ് മനസ്സിൽ കണ്ടപോലൊയായിരുന്നില്ല കളത്തിലെ കാര്യങ്ങൾ. പന്തുരുണ്ടുതുടങ്ങി ആദ്യ ടച്ചിൽ തന്നെ ഉരുക്ക് സംഘം ബ്ലാസ്റ്റേഴ്സ് പാതിയിൽ പരിഭ്രാന്തി പരത്തി. മൂന്നാം മിനിറ്റിൽ മഞ്ഞപ്പടയെ ഞെട്ടിച്ച് ഗോളും പിറന്നു. സെർജിയോ സിഡോഞ്ച തൊടുത്ത കോർണർ കിക്കിനെ പറന്നുവീണ് ഹെഡ്ഡർ ചെയ്ത കാഹിൽ വലയിലാക്കി.
തുടക്കത്തിൽ വീണ ഗോളിൽ പതറിയ മഞ്ഞപ്പടയുടെ ദൗർബല്യം മുതലാക്കി വീണ്ടും ഗോൾ പിറന്നു. ഇക്കുറിയും സിഡോഞ്ചയിൽ നിന്നുതന്നെ തുടക്കം. ത്രോവിലെത്തിയ പന്ത് ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ റാകിപിനെ കബളിപ്പിച്ച് മൈകൽ സൂസായ്രാജ് നവീെൻറ വലയിലെത്തിച്ചു.
തലകുനിച്ച് ആദ്യപകുതി പിരിഞ്ഞ ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിൽ ലാൽറുവാതാരക്കും കിസിറ്റോക്കും പകരം സഹലിനെയും സിറിൽ കാലിയെയുമെത്തിച്ചു. ഇതോടെ കളിയും മാറി. 56ാം മിനിറ്റിൽ സ്റ്റൊയാനോവിചിെൻറ ഗോൾശ്രമം തടഞ്ഞതിന് ലഭിച്ച പെനാൽറ്റി ഗോളി സുബ്രതാപാൽ സേവ് ചെയ്തു. എന്നിട്ടും ബ്ലാസ്റ്റേഴ്സ് തളർന്നില്ല. നിരന്തര ആക്രമണങ്ങൾ 71ാം മിനിറ്റിൽ ത്രില്ലർ ഗോളായി മാറി.
പകരക്കാരനായെത്തിയ സിമൻലെൻ ഡംഗലിെൻറ ക്രോസിനെ ഹാഫ് വോളിയിലൂടെ സ്റ്റൊയാനോവിച് ഗോളാക്കിമാറ്റി. 85ാം മിനിറ്റിൽ ഡംഗൽ തന്നെ സമ്മാനിച്ച ക്രോസ് സി.കെ വിനീതും വലയിലാക്കി. ഉറപ്പിച്ച തോൽവിയിൽ നിന്നും തിരിച്ചെത്തിയവർ ജയിക്കാനായി പൊരുതിയെങ്കിലും അവസാന നിമിഷങ്ങളിൽ രണ്ട് ഷോട്ടുകൾ വഴിമാറിയത് തിരിച്ചടിയായി. അതേസമയം, വിറപ്പിച്ചുതുടങ്ങിയ ജാംഷഡ്പൂരിെൻറ ഉരുക്കുവീര്യം ചോർന്നും പോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.