ഗുവാഹതി: ഇത്തവണയും ഒരു തവണപോലും വലകുലുങ്ങിയില്ല. സ്റ്റീവ് കോപ്പലിെൻറ തന്ത്രവുമായി കളത്തിലെത്തിയ ജാംഷഡ്പുർ എഫ്.സിയും വൻ മാറ്റങ്ങളോടെയെത്തിയ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ. സ്വന്തം ആരാധകരുടെ പ്രോത്സാഹനത്തിനൊപ്പം 90 മിനിറ്റും നിറഞ്ഞു കളിച്ചിട്ടും നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിന് ഗോൾ ഭാഗ്യം മാത്രം കൂട്ടിനെത്തിയില്ല.
വിസിലൂതിയതു മുതൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് ആരാധകരുടെ ആർപ്പുവിളികൾക്കൊപ്പം ആക്രമണവും തുടങ്ങിയിരുന്നു. പത്തു മിനിറ്റിനിടെ രണ്ടു സുവർണാവസരങ്ങൾ. മൂന്നാം മിനിറ്റിൽ ബ്രസീൽ സ്ട്രൈക്കർ മാർസീന്യോക്ക് ഗോളി മാത്രം മുന്നിലിരിക്കെ നിർണായകാവസരം. വൻ ഷോട്ട് ഉതിർത്തെങ്കിലും പുറത്തായി. മൂന്ന് മിനിറ്റിനിടെ ലഭിച്ച കോർണർ ജാംഷഡ്പുരിെൻറ വലയിലാവുമെന്ന് തോന്നിച്ചെങ്കിലും മുൻ ഇന്ത്യൻ ഗോൾ കീപ്പർ സുബ്രതപാൽ ടീമിന് തുണയായി. പതുക്കെ സ്റ്റീവ് കോപ്പലിെൻറ സംഘം മത്സരത്തിലേക്ക് തിരിച്ചെത്തിയതോടെ കളി ചൂടുപിടിച്ചു.
ബ്രസീൽ താരങ്ങളായ ഡാനിലോ സെസാരിയോ, മാർസീന്യോ എന്നിവർക്കായിരുന്നു നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിെൻറ ആക്രമണ ചുമതല. മധ്യനിരയുടെ ചടുലമായ നീക്കങ്ങളിൽനിന്നും പന്തുവാങ്ങി ഇരുവരും സുബ്രതപാലിനെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. മുറുവശത്ത് മുനയൊടിഞ്ഞ നീക്കങ്ങളായിരുന്നു േകാപ്പലിെൻറ സംഘത്തിേൻറത് പലതും. 26ാം മിനിറ്റിൽ ജാംഷഡ്പുരിന് ലഭിച്ച ഫ്രീകിക്ക് നൈജീരിയൻ താരം ഇസു അബൂബോ എടുത്തത് ലക്ഷ്യത്തിന് അരികിൽപോലും എത്തിയില്ല. ആദ്യ പകുതിയിലെ ജാംഷഡ്പുരിെൻറ ദുർബല നീക്കങ്ങളെല്ലാം മലയാളി ഗോൾ കീപ്പർ ടി.പി. രഹ്നേഷിെൻറ കൈളിൽ അവസാനിച്ചു.
വിശ്രമം കഴിഞ്ഞ് തിരിച്ചെത്തിയിട്ടും മത്സരത്തിെൻറ ഗതിയിൽ മാറ്റമില്ല. നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് നിറഞ്ഞുകളിച്ചു. പല അവസരങ്ങളും വഴിമാറിയത് തലനാരിഴക്ക്. ജാംഷഡ്പുർ താരം ആന്ദ്രെ ബിക്കി (79ാം മിനിറ്റ്) ചുവപ്പ് കാർഡ് കണ്ട് പുറത്തു പോവേണ്ടിവന്നതോടെ ടാറ്റ സംഘം പത്തായി ചുരുങ്ങി. ഇൗ അവസരവും ഉപയോഗപ്പെടുത്താൻ ആതിഥേയർക്കായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.