കൊച്ചി: സമനിലയും പരാജയവും സമ്മാനിച്ച വിമർശനങ്ങൾക്കുമേലെ വിജയഗോൾ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്സിെൻറ തിരിച്ചുവരവ്. ആദ്യ എവേ മത്സരത്തിലെ കനത്ത പരാജയത്തിെൻറ ഭാരവുമായി ഹോംഗ്രൗണ്ടിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. 24ാം മിനിറ്റിൽ മലയാളി താരം സി.കെ. വിനീതാണ് കൊമ്പന്മാർക്കായി വല കുലുക്കിയത്. 42ാം മിനിറ്റിൽ മലയാളി ഗോളി ടി.പി രഹ്നേഷ് ചുവപ്പുകാർഡുമായി പുറത്തായതോടെ നോർത് ഇൗസ്റ്റ് നിര പത്തായി ചുരുങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സിന് അവസരം മുതലെടുത്ത് ലീഡുയർത്താനായില്ല. അഞ്ചു കളിയിൽ ഒരു ജയം, മൂന്നു സമനില, ഒരു തോൽവി എന്നിവയോടെ ആറു പോയൻറുമായി പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. 22ന് എവേ മത്സരത്തിൽ ചെന്നൈയിൻ എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിെൻറ അടുത്ത മത്സരം.
തുടക്കം കഠിനം ഗോവക്കെതിരെ കളിച്ച ടീമിൽ മൂന്നു മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച കളത്തിലിറങ്ങിയത്. പരിക്കിൽനിന്ന് മുക്തനായ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം വെസ് ബ്രൗൺ അരങ്ങേറ്റംകുറിച്ചു. ബെർബറ്റോവിന് പകരം ഹോൾഡിങ് മിഡ്ഫീൽഡറുടെ ചുമതലയായിരുന്നു ബ്രൗണിന്. മധ്യനിരയില്‍ അരാറ്റ ഇസുമിക്ക് പകരം സിയാം ഹംഗലും ലോകെന്‍ മെയ്തേയിക്ക് പകരം സി.കെ. വിനീതും കളത്തിലെത്തി. വിജയത്തിനായി ഇരുടീമുകളും പ്രതിരോധം ശക്തിപ്പെടുത്തി മുന്നേറിയ ആദ്യ പകുതിയിൽ പന്തടക്കത്തിലും പാസിലും ഗോൾശ്രമങ്ങളിലും ഒരുപടി മുന്നിൽനിന്നത് നോർത്ത് ഈസ്റ്റ് യുനൈറ്റഡായിരുന്നു. ആകെ മാറിയ ടീമുമായി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്താൻ വിഷമിക്കുമ്പോൾ മികച്ച മുന്നേറ്റങ്ങളിലൂടെ സന്ദർശകർ കളി മെനഞ്ഞു.
നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിെനതിരെ കേരള ബ്ലാസ്റ്റേഴ്സിെൻറ വിജയ ഗോൾ നേടുന്ന സി.കെ. വിനീത് -ദിലീപ് പുരയ്ക്കൽ
നാലാം മിനിറ്റിൽ തന്നെ അവർ ശ്രദ്ധേയ നീക്കം നടത്തി. എന്നാൽ, 24ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്സിെൻറ ഗോൾ പിറന്നു. ജിങ്കാൻ തുടങ്ങിവെച്ച നീക്കത്തിനൊടുവിൽ പന്തുമായി റിനോ ആേൻറായുടെ മുന്നേറ്റം. വലതുവിങ്ങിലേക്ക് കുതിച്ചുകയറി ബോക്സിലേക്ക് നൽകിയ ക്രോസിൽ മാർക്ക് ചെയ്യാതെ നിന്നിരുന്ന വിനീതിെൻറ മികച്ചൊരു ഹെഡർ നോർത്ത് ഈസ്റ്റ് ഗോളി രഹ്നേഷിനെ മറികടന്ന് വലയിലേക്ക്. സന്ദർശകർ ഞെട്ടിത്തരിച്ച നിമിഷം ഗാലറിയിൽ ആഘോഷനൃത്തം. ലീഡ് നേടിയതോടെ ഉണർന്ന കൊമ്പന്മാർ നിരന്തരം ആക്രമണങ്ങളുമായി നോർത്ത് ഈസ്റ്റിനെ പരീക്ഷിച്ചു. 42ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടുമൊരു സുവർണാവസരം. നോർത്ത് ഈസ്റ്റ് പ്രതിരോധത്തെ സമർഥമായി മറികടന്ന് സിഫ്നിയോസ് ബോക്സിലേക്ക്. പക്ഷേ, ബോക്സിനു തൊട്ടുമുന്നിൽവെച്ച് സിഫ്നിയോസിനെ രഹ്നേഷ് കാലിൽപിടിച്ച് നിലത്തിടുന്നു. ഗോൾ തടുക്കാനുള്ള ശ്രമം നോർത്ത് ഈസ്റ്റിന് സമ്മാനിച്ചത് ചുവപ്പുകാർഡ്. ഹോളി ചരൺ നർസാരിയെ മാറ്റി രഹ്നേഷിനു പകരം രവികുമാറെത്തി.
കളി പിടിച്ച് രണ്ടാം പകുതി ആദ്യ പകുതി നൽകിയ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ പന്ത് തട്ടിയത്. ആദ്യ മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെൻറ ആക്രമണം. ഡാനിലോയുടെ കാലിൽനിന്ന് പന്ത് പിടിച്ചെടുത്ത് ജിങ്കാൻ പെകൂസന് നൽകി. പന്തുമായി മുന്നേറിയ പെകൂസൺ വിനീതിന് പന്ത് നീട്ടിയെങ്കിലും നോർത്ത് ഈസ്റ്റ് ഗോളി രവികുമാർ പന്ത് കൈയിലൊതുക്കി. അധിക സമയത്ത് ഇയാൻ ഹ്യൂം കളത്തിലിറങ്ങി. അരങ്ങേറ്റ മത്സരം കളിച്ച വെസ് ബ്രൗൺ കളി മെനയുന്നതിലും ആക്രമിച്ചു മുന്നേറുന്നതിലും മികവ് കാട്ടിയതോടെ ബ്ലാസ്റ്റേഴ്സിന് ആധികാരിക ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.