കൊച്ചി: ആദ്യ എവേ മത്സരത്തിലെ തോൽവിഭാരത്തിൽനിന്ന് ആശ്വാസംതേടി കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച വീണ്ടും ഹോംഗ്രൗണ്ടിലിറങ്ങും. രാത്രി എട്ടിന് നോർത്ത് ഈസ്റ്റ് യുനൈറ്റഡാണ് എതിരാളികൾ. ഹോം ഗ്രൗണ്ടിലെ മൂന്നു മത്സരങ്ങളിൽ സമനില നേടിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ എഫ്.സി ഗോവയോട് 5-2നാണ് തോറ്റത്. നാലു കളിയിൽനിന്ന് മൂന്ന് പോയൻറുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. നാലു കളിയില്‍നിന്ന് നാല് പോയൻറുമായി ഏഴാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ആരാധകപ്രതീക്ഷ നിലനിർത്താനും ടൂർണമെൻറിലേക്ക് തിരിച്ചുവരാനും ഇരു ടീമുകൾക്കും വിജയം അനിവാര്യം.
മാറ്റിവെക്കാം ക്ലീൻഷീറ്റ്
ഗോളടിക്കുന്നില്ലെന്ന പരാതികൾക്ക് പരിഹാരം കണ്ടപ്പോൾ മധ്യനിരയും പ്രതിരോധവും പാളിയതാണ് ഗോവക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. പരിക്കില്ലാതെ ക്ലീൻഷീറ്റോടെ മുന്നേറുകയെന്ന കോച്ച് റെനെ മ്യൂലൻസ്റ്റീെൻറ തന്ത്രങ്ങളും പാളി. ഏഴു മിനിറ്റിനുള്ളിൽ ബെർബറ്റോവ് പരിക്കേറ്റുമടങ്ങുകയും രണ്ടിനെതിരെ അഞ്ചു ഗോളുകൾ ഗോവ അടിച്ചുകൂട്ടുകയും ചെയ്തു. മധ്യനിര കൈയാളിയിരുന്ന ബെർബറ്റോവ് വിശ്രമത്തിലാണ്. അരാറ്റ ഇസുമി മധ്യനിരയിൽനിന്ന് കളിമെനയുമെന്ന് കരുതാം. പരിക്കുമാറിയെത്തുന്ന ഇയാൻ ഹ്യൂമിനാകും ഗോളടിയുടെ ചുമതല. ചുവപ്പുകാർഡ് കിട്ടി പുറത്തുപോയ സി.കെ. വിനീതും ഗോവക്കെതിരെ കളിക്കും. വെസ് ബ്രൗൺ പരിക്കിൽനിന്ന് മോചിതനാണെങ്കിലും കളിക്കുമോയെന്ന കാര്യം കോച്ച് തീർത്തുപറഞ്ഞിട്ടില്ല.
പ്രതിരോധ മികവിൽ നോർത്ത് ഈസ്റ്റ്
ആദ്യ കളിയിൽ ജാംഷഡ്പുർ എഫ്.സിയോട് സമനില വഴങ്ങിയ നോർത്ത് ഈസ്റ്റ് അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയോട് 3-0ത്തിന് തകർന്നടിഞ്ഞു. മൂന്നാം മത്സരത്തിൽ ഡൽഹി ഡൈനാമോസിനെ 2-0ത്തിന് പരാജയപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്.സിയോട് ഒരു ഗോളിന് തോറ്റു. പ്രതിരോധകോട്ട കെട്ടി ബ്ലാസ്റ്റേഴ്സിനെതിരെ വിജയം തേടിയാണ് നോർത്ത് ഈസ്റ്റ് കൊച്ചിയിലിറങ്ങുന്നത്. നിർമല്‍ ഛേത്രി, റീഗന് സിങ്, പോർചുഗല്താരം ഹോസെ ഗോണ്‍സാല്‍വസ്, ഗിനിയുടെ സാംബീഞ്ഞോ എന്നിവരാണ് പ്രതിരോധത്തിലെ ശക്തി. ബ്രസീലിയൻ താരം അഡിൽസൺ ഗോയിനോയും ഇന്ത്യൻ താരം റൗളിൻ ബോർജസുമാകും മധ്യനിരയിൽ കളി മെനയുക. സെൻട്രൽ മിഡ്ഫീൽഡറുടെ റോളിലാകും ബ്രസീലിയൻ താരം മാഴ്സീഞ്ഞ്യോ. മറ്റൊരു ബ്രസീലിയൻ താരം ഡാനിലോ ലോപ്പസിനാകും ഗോളടിക്കാനുള്ള ചുമതല. മലയാളിതാരം ടി.പി. രഹനേഷാണ് ഗോൾവലക്കു മുന്നിലെ വിശ്വസ്തൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.