ചാമ്പ്യന്‍സ് ലീഗില്‍ റയലിന് പരീക്ഷണം

ഡോര്‍ട്ട്മുണ്ട് (ജര്‍മനി): ലാ ലിഗയിലെ തുടര്‍ച്ചയായ രണ്ട് സമനിലക്കൊടുവില്‍ റയല്‍ മഡ്രിഡിന് യുവേഫ ചാമ്പ്യന്‍സ് ലീഗിലെ എഫ് ഗ്രൂപ് പോരാട്ടത്തില്‍ ചൊവ്വാഴ്ച ജര്‍മന്‍ വെല്ലുവിളി. ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് സിനദിന്‍ സിദാന്‍െറ കുട്ടികളുടെ എതിരാളികള്‍. ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ചാണ് ഇരു ടീമുകളും കൊമ്പുകോര്‍ക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയക്കെതിരെ അവസാനം കളിച്ച  മൂന്ന് എവേ മത്സരങ്ങളും തോറ്റ ചരിത്രവുമായാണ് റയല്‍ ഇറങ്ങുന്നത്. സ്വന്തം ലീഗില്‍ റയലിന് അവസാന മത്സരത്തില്‍ സമനിലയായിരുന്നെങ്കില്‍ ബൊറൂസിയക്ക് ജയമായിരുന്നു ഫലം. അവസാന നാല് മത്സരങ്ങളില്‍ 20 ഗോളുകള്‍ നേടിയ ജര്‍മന്‍ ടീമിന്‍െറ മുന്നേറ്റ നിര ഫോമിലാണ്.

ലാ ലിഗയില്‍ തുടര്‍ച്ചയായ 16 ജയത്തിന് ശേഷം  രണ്ട് സമനില വഴങ്ങിയ റയലിന്‍െറ ആക്രമണം അല്‍പം പിന്നോട്ടാണ്. കഴിഞ്ഞ കളിയില്‍ ഫോമിലല്ലാത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ 72ാം മിനിറ്റില്‍ കോച്ച് സിദാന്‍ പിന്‍വലിച്ചിരുന്നു. ‘ബി.ബി.സി’ സഖ്യത്തില്‍ കരീം ബെന്‍സേമ മികച്ച ഫോമിലാണ്. മധ്യനിരയില്‍ കാസിമിറോയുടെ അഭാവം റയലിന് തലവേദനയാകും. എന്നാല്‍, നിര്‍ണായക സമയത്ത് രക്ഷകനാകുന്ന റൊണാള്‍ഡോയിലാണ് ടീമിന്‍െറ പ്രതീക്ഷ.

ബൊറൂസിയയുടെ  സെന്‍റര്‍ ഫോര്‍വേഡ് പിയറി എമെറിക് ഒൗബാമെയാങ്ങിനെയാകും റയല്‍ പ്രതിരോധം ഏറെ പേടിക്കുന്നത്. ഗാബോള്‍ ദേശീയ ടീമംഗമായ ഈ 27കാരനെ സിദാന്‍ റയലിലേക്ക് കൊണ്ടുപോയേക്കുമെന്നും സൂചനയുണ്ട്. ഷിന്‍ജി കഗാവയും മരിയോ ഗോറ്റ്സെയുമാണ് മറ്റ് പ്രമുഖ താരങ്ങള്‍. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ലെസ്റ്റര്‍ സിറ്റി എഫ്.സി പോര്‍ട്ടോയെയും യുവന്‍റസ് ഡൈനാമോ സഗ്രേബിനെയും മൊണാകോ ബയേര്‍ ലെവര്‍കുസനെയും നേരിടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.