ജര്‍മനിക്കും ഇംഗ്ലണ്ടിനും ജയം; ലെവന്‍ഡോവ്സ്കി ഹാട്രിക്കില്‍ പോളണ്ട്

പാരിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇംഗ്ളണ്ടിനും ജര്‍മനിക്കും രണ്ടാം ജയം. ഗ്രൂപ് ‘സി’യിലെ മത്സരത്തില്‍ ചെക് റിപ്പബ്ളിക്കിനെ 3-0ത്തിന് തകര്‍ത്ത് ലോക ചാമ്പ്യന്‍ സംഘം 2018 റഷ്യ ലക്ഷ്യമാക്കി കുതിപ്പ് തുടങ്ങിയപ്പോള്‍ ഇംഗ്ളണ്ട് മാള്‍ട്ടയെയും (2-0), പോളണ്ട് ഡെന്മാര്‍ക്കിനെയും (3-2) തോല്‍പിച്ചു.

വെംബ്ളി സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ 82,000 വരുന്ന കാണികള്‍ക്കു മുന്നിലായിരുന്നു ഇംഗ്ളണ്ടിന്‍െറ ജയം. താല്‍ക്കാലിക പരിശീലകന്‍ ഗാരെത് സൗത് ഗെയ്റ്റിനു കീഴിലെ ആദ്യ മത്സരമെന്ന പ്രത്യേകതയും വെബ്ളിമാച്ചിനുണ്ടായിരുന്നു. വെയ്ന്‍ റൂണി, തിയോ വാല്‍കോട്ട്, ലിന്‍ഗാര്‍ഡ് തുടങ്ങിയ മുന്‍നിരക്കാരുമായി തുടങ്ങിയ ഇംഗ്ളീഷുകാര്‍ ആദ്യ പകുതിയില്‍തന്നെ ഗോളടിച്ച് തുടങ്ങി. 29ാം മിനിറ്റില്‍ ഡാനിയല്‍ സ്റ്ററിഡ്ജും 38ല്‍ ദിലി അലിയും സ്കോര്‍ ചെയ്തതോടെ അരഡസന്‍ ഗോളെങ്കിലും മാള്‍ട്ടയുടെ വലയില്‍ പ്രതീക്ഷിച്ചതാണ്. പക്ഷേ, രണ്ടാം പകുതിയില്‍ മാള്‍ട്ട പ്രതിരോധം കനപ്പിച്ച് വലകാത്തു. ഒട്ടനവധി അവസരങ്ങളൊരുക്കിയെങ്കിലും പിന്നീട് ഗോളടിക്കാനാവാതെ ഇംഗ്ളണ്ടും പിന്‍വാങ്ങി. രണ്ടാം ജയത്തോടെ ഇംഗ്ളണ്ട് ഗ്രൂപ്പില്‍ ഒന്നാമതായി.

ഗ്രൂപ് ‘സി’യില്‍ ജര്‍മനി തോമസ് മ്യൂളറുടെ ഇരട്ട ഗോളിനാണ് ചെക്കിനെ വീഴ്ത്തിയത്. കളിയുടെ 13, 65 മിനിറ്റിലായിരുന്നു മ്യൂളര്‍ വലകുലുക്കിയത്. 49ാം മിനിറ്റില്‍ ടോണി ക്രൂസും സ്കോര്‍ ചെയ്തു. ഗ്രൂപ് ‘ഇ’യില്‍ റോബര്‍ട് ലെവന്‍ഡോവ്സ്കിയുടെ ഹാട്രിക് ഗോളിലായിരുന്നു (20, 36, 48) ഡെന്മാര്‍ക്കിനെതിരെ പോളണ്ടിന്‍െറ ജയം (3-2). അര്‍മീനിയയെ തോല്‍പിച്ച (5-0) റുമേനിയയാണ് ഗ്രൂപ്പില്‍ ഒന്നാമത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.