സന്തോഷ് ട്രോഫി വീണ്ടും സര്‍വിസസിന്

നാഗ്പുര്‍: സന്തോഷ് ട്രോഫി ഫുട്ബാളില്‍ പട്ടാളവാഴ്ച തുടരുന്നു. ആതിഥേയരായ മഹാരാഷ്ട്രയെ 2-1ന് കീഴടക്കിയ സര്‍വിസസ് 70ാമത് സന്തോഷ് ട്രോഫി സ്വന്തമാക്കി. സൂപ്പര്‍ സ്ട്രൈക്കര്‍ അര്‍ജുന്‍ ടുഡുവിന്‍െറ ഇരട്ടഗോളാണ് മഹാരാഷ്ട്രയുടെ കഥകഴിച്ചത്. സൗത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ മുഹമ്മദ് ഷബാസിലൂടെ മഹരാഷ്ട്രയാണ് ആദ്യം ലക്ഷ്യം കണ്ടത്. എന്നാല്‍, ശത്രുകോട്ടയില്‍ ഇരച്ചുകയറിയ പടാളക്കാര്‍ക്കുവേണ്ടി 26, 37 മിനിറ്റുകളിലാണ്് ടുഡുവിന്‍െറ ഗോളുകള്‍ പിറന്നത്. ടുഡുവാണ് കളിയിലെ കേമന്‍. അഞ്ചാം വട്ടമാണ് സര്‍വിസസ് സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാലാം കിരീടമാണിത്. കോച്ചുമാരായ എസ്.പി. ഷാജിയും വി.എസ്. അഭിലാഷുമടക്കം മലയാളികള്‍ നിരന്ന ടീമാണിത്. ഏഴുതാരങ്ങളാണ് സന്തോഷ് ട്രോഫിയില്‍ മലയാളിപ്പെരുമ വിളിച്ചോതിയത്.

ഇന്ത്യന്‍ സീനിയര്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറനെ സാക്ഷിയാക്കിയാണ് മഹാരാഷ്ട്രയും സര്‍വിസസും പന്തുതട്ടിയത്. ഗാലറിയില്‍ ആര്‍ത്തിരമ്പിയ ആരാധകരുടെ പിന്തുണയില്‍ ഊര്‍ജമുള്‍ക്കൊണ്ട് 15ാം മിനിറ്റില്‍ ആതിഥേയര്‍ ലക്ഷ്യംകണ്ടു. മെര്‍വിന്‍ സ്റ്റീഫന്‍െറ പാസില്‍നിന്ന് പന്ത് നെഞ്ചില്‍ സ്വീകരിച്ചാണ് ഷബാസ് വലകുലുക്കിയത്. ആദ്യപ്രഹരത്തില്‍ തളരാതെ പൊരുതിയ പട്ടാളം 11 മിനിറ്റിനുശേഷം തിരിച്ചടിച്ചു. തന്‍െറ പതിവ് വേഗവുമായി കളംനിറഞ്ഞ ടുഡുവിന് പന്തത്തെിച്ചുകൊടുത്തത് ഫ്രാന്‍സിസ് സുനുത്ലുവാംഗ. ഗോളി ഒവൈസ് ഖാനെ കബളിപ്പിച്ച് പന്ത് വലയിലത്തെി (1-1).പിന്നീട് കുറച്ചുനേരം മധ്യനിരയില്‍ കിടന്നു കറങ്ങി. ഇതിനിടെ ആതിഥേയര്‍ക്ക് കിട്ടിയ അവസരം ഷബാസ് തുലച്ചു. 37ാം മിനിറ്റില്‍ പ്രതിരോധത്തിന്‍െറ പിഴവ് മുതലെടുത്ത് ടുഡു നിറയൊഴിച്ചതോടെ സൈനികക്കൂട്ടത്തിന് നിര്‍ണായക ലീഡായി (2-1).

രണ്ടാം പകുതിയില്‍ പട്ടാളം സ്വന്തം അധീനപ്രദേശത്തേക്ക് പിന്‍വാങ്ങി. മറുഭാഗത്ത് മഹാരാഷ്ട്ര ആഞ്ഞുശ്രമിച്ചെങ്കിലും എതിരാളികളുടെ പ്രതിരോധക്കരുത്തിനുമുന്നില്‍ തളര്‍ന്നുപോയി. 88ാം മിനിറ്റില്‍ സര്‍വിസസിന്‍െറ ഹാര്‍ദിക കനോജിയ ചുവപ്പുകാര്‍ഡ് കണ്ടതും ആതിഥേയര്‍ക്ക് മുതലാക്കാനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.