ലെസ്റ്ററിന് 21ാം ജയം, 10 പോയന്‍റ് ലീഡ്

ലണ്ടന്‍: ഫുട്ബാള്‍ ലോകത്തെ അമ്പരപ്പിച്ച് കടിഞ്ഞാണില്ലാതെ ലെസ്റ്ററിന്‍െറ കുതിപ്പ്. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് ലെസ്റ്റര്‍ സിറ്റിക്ക് ഇനി ഒരു ചാണ്‍ മാത്രം ദൂരം. വമ്പന്മാരെയെല്ലാം പിന്തള്ളി തുടക്കത്തിലേ ആരംഭിച്ച കുതിപ്പ് നിലനിര്‍ത്തിയ ലെസ്റ്റര്‍, ഞായറാഴ്ചത്തെ സൂപ്പര്‍ പോരില്‍ സണ്ടര്‍ലന്‍ഡിനെ 2-0ത്തിന് തകര്‍ത്തു. എവേ മാച്ചിലെ ജയവുമായി ക്ളോഡിയോ റനേരിയുടെ കുട്ടികള്‍ 10 പോയന്‍റ് ലീഡ് നേടി കിരീടപ്പോരാട്ടത്തില്‍ മുന്‍ബെഞ്ചില്‍തന്നെ ഇരിപ്പുറപ്പിച്ചു. 33 കളിയില്‍ 72 പോയന്‍റ് സ്വന്തമാക്കിയ ലെസ്റ്ററിന് ശേഷിക്കുന്ന അഞ്ചില്‍ മൂന്ന് ജയംകൂടി നേടിയാല്‍ വെല്ലുവിളിയില്ലാതെ കിരീടമുറപ്പിക്കാം.
32 കളിയില്‍ 62 പോയന്‍റുള്ള ടോട്ടന്‍ഹാമാണ് രണ്ടാം സ്ഥാനത്ത്. ആഴ്സനലിന് 59ഉം മാഞ്ചസ്റ്റര്‍ സിറ്റിക്ക് 57ഉം പോയന്‍റാണുള്ളത്.
ഗോള്‍രഹിതമായി പിരിഞ്ഞ ഒന്നാം പകുതിക്കുശേഷം സ്റ്റാര്‍ സ്ട്രൈക്കര്‍ ജാമി വാര്‍ഡിയുടെ ഇരട്ട ഗോളുകളായിരുന്നു ലെസ്റ്ററിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. 66ാം മിനിറ്റില്‍, ഡാനി ഡ്രിങ്ക്വാട്ടറിന്‍െറ ക്രോസിലൂടെയത്തെിയ പന്ത് മിന്നല്‍വേഗത്തില്‍ വാര്‍ഡി വലക്കകത്താക്കി.
ഒരു ഗോളില്‍ പിടിച്ചുതൂങ്ങി ജയിക്കാനിരിക്കെ, ഇഞ്ചുറി ടൈമില്‍ വീണ്ടും വാര്‍ഡി അവതരിച്ചു. ലോങ്വിസിലിന് തൊട്ടുമുമ്പ് മധ്യവരകടന്ന പന്തുമായി കുതിച്ച് സണ്ടര്‍ലന്‍ഡ് ഡിഫന്‍ഡര്‍മാരെയും ഗോള്‍കീപ്പര്‍ വിറ്റോമനോനെയും മറികടന്ന വാര്‍ഡിയുടെ വേഗത്തിന് ബ്രേക്കിടാന്‍ സണ്ടര്‍ലന്‍ഡിന് കഴിഞ്ഞില്ല. ഏകപക്ഷീയമായ രണ്ട് ഗോള്‍ ജയം.
ലീഗില്‍ ലെസ്റ്ററിന്‍െറ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. സീസണിലെ 21ാം ജയവും. ഗോളടിയന്ത്രം വാര്‍ഡിയുടെ സീസണിലെ ഗോള്‍നേട്ടം 21ലത്തെി. 30 വര്‍ഷത്തിനിടെ 20ലേറെ ഗോള്‍ നേടുന്ന ആദ്യ ലെസ്റ്റര്‍ താരമായി വാര്‍ഡി.
അതേസമയം, കിരീടത്തിലേക്ക് ഇനിയും ദൂരമുണ്ടെന്നായിരുന്നു കോച്ച് ക്ളോഡിയോ റനേരിയുടെ പ്രതികരണം. ‘ഇതുവരെ ഒന്നു നേടിയിട്ടില്ല. ആരാധകരുടെ സ്വപ്നം തുടരുക. ഞങ്ങള്‍ പോരാട്ടം തുടരും’ -മത്സരശേഷം ആവേശം പിടിച്ചടക്കി റനേരി ആരാധകരോടായി പറഞ്ഞു.
ശനിയാഴ്ച വൈകി നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് വെസ്റ്റ്ബ്രോമിനെ തോല്‍പിച്ചു. വാറ്റ്ഫോഡ്-എവര്‍ട്ടന്‍ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.