ലോകകപ്പ് യോഗ്യത: ബ്രസീൽ-അർജൻറീന മത്സരം സമനിലയിൽ

ബ്യൂണസ് ഐറിസ്: ആരാധകർ ഏറെ കാത്തിരുന്ന ബ്രസീൽ-അർജൻറീന മത്സരം സമനിലയിൽ. ഓരോ ഗോളടിച്ചാണ് ക്ലാസിക് പോരാട്ടം സമനിലയിൽ അവസാനിച്ചത്. പരിക്കേറ്റ ലയണൽ മെസി ഇല്ലാതെയാണ് അർജൻറീന ഇറങ്ങിയത്. 89ാം മിനിറ്റിൽ ബ്രസീൽ ഡിഫൻഡർ ഡേവിഡ് ലൂയിസ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോവുകയും ചെയ്തു.

മത്സരത്തിൽ മികച്ച കളി പുറത്തെടുത്ത അർജൻറീനയാണ് കളിയിൽ ആദ്യം ഗോൾ നേടിയത്. 34ാം മിനിറ്റിൽ എസക്വിൽ ലാവെസ്സിയാണ് വല കുലുക്കിയത്. എന്നാൽ 54ാം മിനിറ്റിൽ ലൂകാസ് ലിമയിലൂടെ ബ്രസീൽ മുന്നിലെത്തി. ഇതിന് ശേഷമാണ് കളി അവസാനിക്കാൻ മിനിറ്റുകൾ അവസാനിക്കെ ഡേവിഡ് ലൂയിസ് ചുവപ്പുകാർഡ് കണ്ട് പുറത്തായത്. രണ്ട് മഞ്ഞക്കാർഡ് കണ്ടായിരുന്നു ലൂയിസിൻെറ മടക്കം.

ഇന്നലെയായിരുന്നു ബ്രസീൽ അർജൻറീന പോരാട്ടം നടക്കേണ്ടിയിരുന്നത്. എന്നാൽ മഴകാരണം മത്സരം മാറ്റിവെക്കുകയായിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പോയിൻറ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് അർജൻറീന. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജയം കണ്ടെത്താൻ അർജൻറീനക്കായിട്ടില്ല. അർജൻറീനയും ബ്രസീലും ഇതുവരെ ഏറ്റുമുട്ടിയതിൽ 36 വീതം മത്സരങ്ങൾ ഇരുടീമുകളും ജയിച്ചു. 24 കളികൾ സമനിലയിലായി.

അതേസമയം ജർമനിക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ചു. പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസിലായിരുന്നു മത്സരം. 45ാം മിനിറ്റിൽ ഒളിവർ ജിരൂദും 86ാം മിനിറ്റിൽ ആന്ദ്രെ ജിഗ്നാകുമാണ് ഫ്രാൻസിന് വേണ്ടി ഗോളടിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന 19കാരനായ ആന്തണി മാർഷിയൽ മികച്ച കളി പുറത്തെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.