ഭുവനേശ്വർ: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ കേരളത്തിെൻറ തുടക്കം തോൽവിയോടെ. ഗ്രൂപ് ‘ബി’യിൽ ത്രിപുരയോട് രണ്ടു വിക്കറ്റിനാണ് കേരളം തോറ്റത്. ആദ്യം ബാറ്റുചെയ്ത കേരളം 50 ഒാവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തപ്പോൾ നാലു പന്ത് ബാക്കിയിരിക്കെ എട്ടു വിക്കറ്റ് നഷ്ടത്തിൽ ത്രിപുര ലക്ഷ്യംകണ്ടു.
അഞ്ചിന് 86 എന്നനിലയിൽ തകർന്നശേഷം യശ്പാൽ സിങ് (30), എസ്.എസ്. മജുംദാർ (30) എന്നിവരെ കൂട്ടുപിടിച്ച് ഗുരീന്ദർ സിങ് (74 പന്തിൽ 61) നടത്തിയ ചെറുത്തുനിൽപാണ് ത്രിപുരക്ക് തുണയായത്. എന്നാൽ, 47ാം ഒാവറിൽ ഗുരീന്ദറും മജുംദാറും മടങ്ങിയതോടെ കേരളം വിജയപ്രതീക്ഷ പുലർത്തിയെങ്കിലും ഏഴു പന്തിൽ 15 റൺസുമായി എ.കെ. സർക്കാറും 10 റൺസുമായി ഡി.ടി. ഭട്ടാചാര്യയും വിജയത്തിലേക്ക് ബാറ്റുവീശുകയായിരുന്നു. കേരളത്തിനായി സന്ദീപ് വാര്യർ, കൃഷ്ണകുമാർ, ജലജ് സക്സേന എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ മുൻനിര തകർന്നശേഷം പിടിച്ചുനിന്ന സൽമാൻ നിസാറും (104 പന്തിൽ പുറത്താവാതെ 82), ക്യാപ്റ്റൻ സചിൻ ബേബിയും (104 പന്തിൽ 77) ചേർന്നാണ് കേരളത്തിന് തരക്കേടില്ലാത്ത സ്കോർ സമ്മാനിച്ചത്. അഞ്ചിന് 60 എന്നനിലയിലേക്ക് കൂപ്പുകുത്തിയ കേരളത്തെ ആറാം വിക്കറ്റിന് 120 റൺസ് ചേർത്ത് ഇരുവരും കരകയറ്റുകയായിരുന്നു. വിഷ്ണു വിനോദും (27) വിനോദ് കുമാറും (17) മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ. മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം), രോഹൻ പ്രേം (രണ്ട്), സഞ്ജു സാംസൺ (പൂജ്യം), ജലജ് സക്സേന (ഒമ്പത്), ഇഖ്ബാൽ അബ്ദുല്ല (പൂജ്യം), കൃഷ്ണകുമാർ (പൂജ്യം) എന്നിവരെല്ലാം തുച്ഛമായ സ്കോറിന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.