ലഖ്നോ സൂപ്പർ ജയന്റ്സിന്റെ വിജയ ശിൽപ്പിയായ പേസർ മുഹമ്മദ് ഷമിയെ നായകൻ ഋഷഭ് പന്ത് ആശ്ലേഷിക്കുന്നു
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ആദ്യ ജയം ആഘോഷിച്ച് ലഖ്നോ സൂപ്പർ ജയന്റ്സ്. രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ പേസർ മുഹമ്മദ് ഷമിയുടെ മാരക ബൗളിങ്ങിന്റെ മികവിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 156ൽ ഒതുക്കിയ ലഖ്നോ ഒരു പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റിന് 160ലെത്തി. 50 പന്തിൽ 68 റൺസുമായി പുറത്താവാതെനിന്ന നായകൻ ഋഷഭ് പന്തിന്റെ പ്രകടനമാണ് മറുപടി ബാറ്റിങ്ങിൽ നിർണായകമായത്. നാല് ഓവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി ഷമി കളിയിലെ കേമനായി. ഹൈദരാബാദിനായി ഹെയ്ൻറിച്ച് ക്ലാസനും (41 പന്തിൽ 62) നിതീഷ് കുമാർ റെഡ്ഡിയും (33 പന്തിൽ 56) അർധ ശതകങ്ങൾ നേടി.
വൻ തകർച്ചയോടെയായിരുന്നു ഹൈദരാബാദിന്റെ തുടക്കം. ആദ്യ സ്പെല്ലിൽത്തന്നെ ഷമി തീതുപ്പിയപ്പോൾ വെടിക്കെട്ട് ഓപണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും അതിവേഗം കൂടാരം കയറി. സ്കോർ ബോർഡിൽ ഒരു റൺ മാത്രം കാണിക്കവെ ഒന്നാം ഓവറിലെ അവസാന പന്തിൽ അഭിഷേക് (0) മണിമാരൻ സിദ്ദാർഥിന്റെ കൈകളിൽ. മൂന്നാം ഓവറിൽ വീണ്ടും ഷമി. ഹെഡിനെ (7) ആദ്യ പന്തിൽ എയ്ഡൻ മാർകറം പിടിച്ചു. പിന്നെ പേസർ പ്രിൻസ് യാദവിന്റെ ഊഴം. നാലാം ഓവറിൽ ഹൈദരാബാദ് ക്യാപ്റ്റൻ ഇഷാൻ കിഷനെ (1) പ്രിൻസ് ബൗൾഡാക്കിയപ്പോൾ മൂന്ന് വിക്കറ്റിന് 11 റൺസെന്ന പരിതാപാവസ്ഥയിലായി ആതിഥേയർ. റൺസെടുക്കാൻ പ്രയാസപ്പെട്ട ലിയാം ലിവിങ്സ്റ്റൺ-ക്ലാസൻ സഖ്യത്തിന് എട്ടാം ഓവറിൽ വിരാമം. 20 പന്തിൽ 14 റൺസെടുത്ത ലിവിങ്സ്റ്റണിനെ ഋഷഭിന്റെ ഗ്ലൗസിലെത്തിച്ചു ദിഗ്വേഷ് രാത്തി. ഇതോടെ ഹൈദരാബാദ് നാലിന് 26.
ക്ലാസൻ-നിതീഷ് കൂട്ടുകെട്ട് നിലയുറപ്പിച്ചത് രക്ഷയായി. ആറാം വിക്കറ്റിൽ ഇവർ 126 റൺസ് ചേർത്തു. 18ാം ഓവറിൽ പ്രിൻസിന് ക്യാച്ചും സിദ്ദാർഥിന് വിക്കറ്റും സമ്മാനിച്ച് നിതീഷ് മടങ്ങി. അടുത്ത ഓവറിൽ ക്ലാസനും വീണു. ആവേഷ് ഖാനായിരുന്നു വിക്കറ്റ്. ലഖ്നോ ബൗളർമാരിൽ ഷമിക്ക് പുറമെ പ്രിൻസും ആവേഷും രണ്ടുപേരെ വീതം മടക്കി.ലഖ്നോക്ക് അഞ്ചാം ഓവറിൽ ഓപണർ മിച്ചൽ മാർഷിനെ (12 പന്തിൽ 14) നഷ്ടമായി. ഇഷാൻ മലിംഗക്കായിരുന്നു വിക്കറ്റ്. 27 പന്തിൽ 45 റൺസടിച്ച ഓപണർ മാർകറം പത്താം ഓവറിൽ ശിവാങ് കുമാറിന് ഇരയാവുമ്പോൾ സ്കോർ 77. ആയുഷ് ബദോനി (ഒമ്പത് പന്തിൽ 12) ഹർഷ് ദുബെക്ക് വിക്കറ്റ് നൽകി. ഒരറ്റത്ത് പോരാടിയ ഋഷഭ് പന്ത് ലഖ്നോക്ക് ജയം സമ്മാനിച്ചു. ഇടക്ക് 12 പന്തിൽ 16 റൺസ് ചേർത്ത് അബ്ദുൽ സമദ് കൂടാരം കയറി. ഹൈദരാബാദ് ബൗളർമാരിൽ ദുബെ രണ്ട് വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.