ഡറാഡൂണ്‍: പ്രളയ ദുരിതാശ്വാസത്തിന് വകയിരുത്തിയ തുകയില്‍നിന്ന് 47.19 ലക്ഷം രൂപ ക്രിക്കറ്റ്താരം വിരാട് കോഹ്ലിക്ക് നല്‍കിയ ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിവാദത്തില്‍. മാര്‍ച്ച് 11ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് ഇത്തരമൊരു വിവാദമുണ്ടായത് സര്‍ക്കാറിന് തലവേദനയായി.
2013ല്‍ കേദാര്‍നാഥിലുണ്ടായ കനത്ത പ്രളയത്തില്‍ ദുരിതത്തിലായവരെ സഹായിക്കാന്‍ നീക്കിവെച്ച തുകയില്‍നിന്നാണ് സംസ്ഥാനത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 60 സെക്കന്‍ഡ് വിഡിയോയില്‍ അഭിനയിച്ചതിന് വിരാട് കോഹ്ലിക്ക് പ്രതിഫലം നല്‍കിയത്. ആ സമയത്ത് ഉത്തരാഖണ്ഡിന്‍െറ ബ്രാന്‍ഡ് അംബാസഡറായിരുന്നു കോഹ്ലി. ബി.ജെ.പി അനുഭാവികൂടിയായ സാമൂഹിക പ്രവര്‍ത്തകന്‍ അജേന്ദ്ര അജയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എന്നാല്‍, സാമ്പത്തിക ഇടപാടൊന്നുമുണ്ടായിട്ടില്ളെന്ന് കോഹ്ലിയുടെ ഏജന്‍റും കോര്‍ണര്‍സ്റ്റോണ്‍ സ്പോര്‍ട് ആന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് സി.ഇ.ഒയുമായ ബണ്ടി സജ്ദേ പറഞ്ഞു. വിനോദ സഞ്ചാരം സംസ്ഥാനത്തിന്‍െറ നട്ടെല്ലാണെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രമുഖതാരത്തെ തെരഞ്ഞെടുത്തതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സുരേന്ദ്ര കുമാര്‍ ചോദിച്ചു. നിയമപ്രകാരമാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമാണ്. കേദാര്‍നാഥിന്‍െറ പുനര്‍നിര്‍മാണം സര്‍ക്കാറിന്‍െറ മുഖ്യ അജണ്ടയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഫലം ലഭിച്ച കാര്യം കോഹ്ലിയുടെ ഏജന്‍റ് നിഷേധിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.