പല്ലേകലെ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിലും ഇന്ത്യക്ക് ജയം. തോൽവിയിലേക്ക് നീങ്ങിയ ഇന്ത്യയെ എട്ടാം വിക്കറ്റിൽ എം.എസ്. ധോണിയും (68 പന്തിൽ 45) ഭുവനേശ്വർ കുമാറും (80 പന്തിൽ 53) ചേർന്ന കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. മഴ കാരണം 47 ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ ലങ്ക ഉയർത്തിയ 231 റൺസിെൻറ വിജയ ലക്ഷ്യം 44 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 54 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്ത ധനഞ്ജയയാണ് ഇന്ത്യയെ കുഴക്കിയത്. ഇന്ത്യൻ നിരയിൽ ഒാപണർമാരായ രോഹിത് ശർമയും (54) ശിഖാർ ധവാനും (49) മികച്ച ബാറ്റിങ് പുറത്തെടുത്തു.
വിക്കറ്റ് നഷ്ടമാവാതെ 109 എന്ന നിലയിൽനിന്നാണ് ഇന്ത്യ ഏഴിന് 131ലേക്ക് കൂപ്പുകുത്തിയത്. രാഹുൽ (നാല്), ജാദവ് (ഒന്ന്), കോഹ്ലി (നാല്), പാണ്ഡ്യ (പൂജ്യം), അക്സാർ പേട്ടൽ (ആറ്) എന്നിവർ നിരാശപ്പെടുത്തി. നേരത്തേ, ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഒാവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുത്തെങ്കിലും മഴമൂലം 47 ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ ലക്ഷ്യം 231 ആയി പുനർനിർണയിക്കുകയായിരുന്നു. 43 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ജാസ്പ്രീത് ബൂംറയാണ് ലങ്കയെ ചെറിയ സ്കോറിൽ ഒതുക്കിയത്.
സ്വന്തം നാട്ടിലെ തുടർതോൽവികൾ വിവാദമായ പശ്ചാത്തലത്തിൽ ശ്രദ്ധയോടെയാണ് ലങ്കൻ ബാറ്റ്സ്മാന്മാർ തുടങ്ങിയത്. ഒരറ്റത്ത് നിരോഷൻ ഡിക്കാവെല്ല (31) ആക്രമിച്ച് കളിച്ചെങ്കിലും മറുവശത്ത് ഗുണതിലക (19) ചുവടുറപ്പിക്കാൻ ശ്രമിച്ചു. സ്കോർ 41ൽനിൽക്കെ ഡിക്കാവെല്ലയെ പുറത്താക്കി ബൂംറ ആദ്യ പ്രഹരമേൽപിച്ചു. മെൻഡിസിനെ കൂട്ടുപിടിച്ച് ഗുണതിലകെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും 14ാം ഒാവറിൽ രണ്ടാം വിക്കറ്റ് വീണു. ചഹലിെൻറ പന്തിൽ മുന്നോട്ടുകയറിയടിക്കാനുള്ള ഗുണതിലകയുടെ ശ്രമം വിക്കറ്റിന് പിന്നിൽ ധോണി അവസാനിപ്പിച്ചു.
ടെസ്റ്റ് ശൈലിയിൽ പരുങ്ങിയ മെൻഡിസ് 48 പന്തിൽ 19 റൺസെടുത്ത് പുറത്തായി. നായകെൻറ ഉത്തരവാദിത്തം ഒരിക്കൽക്കൂടി മറന്ന ഉപുൽ തരംഗക്ക് ഒമ്പത് റൺസിെൻറ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അഞ്ചിന് 121 എന്ന നിലയിൽ പരുങ്ങിയ ലങ്കയെ ആറാം വിക്കറ്റിൽ സിരിവർധനയും (40) കപ്പുഗേദരയും (40) ചേർന്ന് 200 കടത്തുകയായിരുന്നു. 91 റൺസ് നീണ്ട ഇൗ കൂട്ടുകെട്ടില്ലായിരുന്നെങ്കിൽ ലങ്കയുടെ അവസ്ഥ ദയനീയമായേനെ. ഏഞ്ചലോ മാത്യൂസ് 20 റൺസെടുത്ത് പുറത്തായി. ചമീര (ആറ്), ഫെർണാണ്ടോ (മൂന്ന്) എന്നിവർ പുറത്താകാതെനിന്നു. യുസ്വേന്ദ്ര ചഹൽ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർദിക് പാണ്ഡ്യയും അക്സാർ പേട്ടലും ഒാരോ വിക്കറ്റെടുത്തു. ആറ് വിക്കറ്റെടുത്ത അഖില ധനഞ്യനാണ് കളിയിലെ കേമൻ. ധനഞ്ജയെൻറ മൂന്നാം ഏകദിന മത്സരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.