തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) മൂന്നാം സീസണോടനുബന്ധിച്ച് മോഹൻലാലും ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ചഭിനയിച്ച പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. നർമത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പ്രൊമോ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് കണ്ടത്.
സിനിമാ ചിത്രീകരണത്തിന് ശേഷം സഞ്ജുവിന്‍റെ കാറിൽ ലാലേട്ടൻ കയറുന്നതും വാഹനം ഓടിക്കുന്നത് സഞ്ജുവാണെന്ന് തിരിച്ചറിയാതെ സംസാരിക്കുന്നതുമാണ് പരസ്യത്തിലുള്ളത്. ഈ സമയം ഫോണിൽ നോക്കിയിരിക്കുകയാണ് മോഹൻലാൽ. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് പോകാൻ താരത്തോട് ലാലേട്ടൻ ആവശ്യപ്പെടുന്നു. യാത്രക്കിടെ ‘ചേട്ടൻ ക്രിക്കറ്റും കളിക്കുമോ?’ എന്ന് സഞ്ജു ചോദിക്കുന്നുണ്ട്. ‘‘ഈ സെലിബ്രിറ്റി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നെന്നാ? ഒന്നും ഓർമിപ്പിക്കല്ലേ പൊന്നേ’’യെന്നും ലാലേട്ടൻ മറുപടി പറയുന്നുണ്ട്. ‘ഈ സഞ്ജുവിനെയൊക്കെ അറിയോ’ എന്ന ചോദ്യത്തിന് ‘അറിയുവോന്നോ.. ഞാൻ പറഞ്ഞിട്ടല്ലേ രാജസ്ഥാൻ ടീമിൽ നിന്ന് അയാളെ ചെന്നൈയിലേക്ക് കൊണ്ടുവന്നത്’ എന്നായിരുന്നു ലാലേട്ടന്‍റെ മറുപടി.
ഒടുവിൽ ഡ്രൈവിങ് സീറ്റിലുള്ളത് സാക്ഷാൽ സഞ്ജുവാണെന്ന് തിരിച്ചറിയുമ്പോൾ മോഹൻലാൽ ഞെട്ടുന്നു. "അപ്പോ എങ്ങനെയാ പോവല്ലേ ചേട്ടാ?" എന്ന് സഞ്ജുവും "ഹാ വണ്ടി വിട് മോനെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലേക്ക്" എന്ന് ലാലും പറയുന്നു. ഗ്രൗണ്ടിലെ മികവിനൊപ്പം കാമറക്കു മുന്നിലും സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലി ഗംഭീരമാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ മികച്ച കോമഡി ടൈമിങ് കൂടിയായപ്പോൾ പരസ്യചിത്രം സിനിമാ-ക്രിക്കറ്റ് ആരാധകർ ഇരുകൈയും നീട്ടി ഏറ്റെടുത്തു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മോഹൻലാലിനൊപ്പമുള്ള ചിത്രം സഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരെ ആവേശത്തിലാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ വിഡിയോ പുറത്തുവിട്ടത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.1 മില്യൺ വ്യൂസ് നേടിയ വിഡിയോക്ക് അരലക്ഷത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്.
കെ.സി.എൽ മൂന്നാം സീസണ് വ്യാഴാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കമാകും. ആറ് ടീമുകളാണ് ഇക്കുറിയും കെ.സി.എല്ലിൽ മാറ്റുരക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂടൈഗേഴ്സ്, ഫൈനലിസ്റ്റായ കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, ട്രിവാൻഡ്രം റോയൽസ് എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.