കല്‍പറ്റ: പേരുകേട്ട പടയാളികള്‍ വയനാടന്‍ മണ്ണിലെത്തിക്കഴിഞ്ഞു. പ്രകൃതിരമണീയമായ മലമുകളില്‍ ഇനി ക്ളാസിക് ക്രിക്കറ്റിന്‍െറ പകര്‍ന്നാട്ടക്കാലം. ഇന്ത്യന്‍ ക്രിക്കറ്റില്‍ നാളത്തെ സൂപ്പര്‍താരങ്ങളാകാന്‍ കച്ചമുറുക്കുന്ന രണ്ടാംനിരയും ഇരുണ്ട വന്‍കരയില്‍നിന്ന് കളിക്കരുത്തിന്‍െറ തിളക്കവുമായത്തെിയ ദക്ഷിണാഫ്രിക്കന്‍ ‘എ’ ടീമും തമ്മിലുള്ള ചതുര്‍ദിന മത്സരങ്ങള്‍ക്ക് മീനങ്ങാടി കൃഷ്ണഗിരിയിലെ വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച തുടക്കം. വയനാട്ടില്‍ ആദ്യമായി വിരുന്നത്തെുന്ന രാജ്യാന്തര ഫസ്റ്റ്ക്ളാസ് ക്രിക്കറ്റ് മത്സരത്തില്‍, രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ ‘എ’യും പ്രഗല്ഭര്‍ അണിനിരക്കുന്ന ദക്ഷിണാഫ്രിക്ക ‘എ’യും രണ്ട് ചതുര്‍ദിന മത്സരങ്ങളിലാണ് പാഡുകെട്ടിയിറങ്ങുക. ആദ്യ മത്സരം 18 മുതല്‍ 21 വരെയും രണ്ടാം മത്സരം 25 മുതല്‍ 28 വരെയും നടക്കും. ഇരുടീമും ഞായറാഴ്ച വൈകീട്ടോടെ ജില്ലയിലെ ത്തി. ബംഗളൂരുവില്‍നിന്ന് റോഡുമാര്‍ഗമത്തെിയ താരങ്ങള്‍ക്ക് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ഊഷ്മള സ്വീകരണം നല്‍കി. തുടര്‍ന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമംഗങ്ങള്‍ താമസസ്ഥലമായ വൈത്തിരി വില്ളേജ് റിസോര്‍ട്ടിലേക്ക് നീങ്ങി. തിങ്കളാഴ്ച രാവിലെ ആതിഥേയ ടീമും ഉച്ചകഴിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ടീമും പരിശീലനത്തിനിറങ്ങും.
അമ്പാട്ടി റായുഡുവിന്‍െറ നായകത്വത്തിലാണ് ഇന്ത്യ ‘എ’ ടീം വയനാട്ടില്‍ കളത്തിലിറങ്ങുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഡെയ്ന്‍ വിലാസാണ് ദക്ഷിണാഫ്രിക്കന്‍ നിരയുടെ നായകന്‍. സെലക്ടര്‍മാരായ റോജര്‍ ബിന്നി, രതീന്ദര്‍ സിങ് ഹന്‍സ് തുടങ്ങിയ പ്രമുഖരും മത്സരം വീക്ഷിക്കാനത്തെും. സ്പോര്‍ട്ടിങ് വിക്കറ്റാണ് ഒരുക്കിയിട്ടുള്ളതെന്ന് ക്യുറേറ്റര്‍ സി.കെ. അനൂപ് ‘മാധ്യമ’ത്തോട് പറഞ്ഞു. ചതുര്‍ദിന മത്സരങ്ങള്‍ വന്‍വിജയമാകുന്നപക്ഷം വയനാട്ടിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) വൈസ് പ്രസിഡന്‍റ് ടി.സി. മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.