ബെംഗളൂരു: മഹാവിഷ്ണുവിന്‍െറ വേഷത്തില്‍ പരസ്യത്തില്‍ അഭിനയിച്ച ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് കര്‍ണാടക ഹൈകോടതിയുടെ വിമര്‍ശം. ഹിന്ദു മതവിശ്വാസികളുടെ ചിന്തകളെ ഹനിക്കുന്ന രീതിയിലാണ് ധോണി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതെന്ന് കോടതി വ്യക്തമാക്കി. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനു മുമ്പ് ധോണി അതിന്‍െറ പ്രത്യാഘാതങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടിയിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് എ.എന്‍. വേണുഗോപാല്‍ ഗൗഡയാണ് കേസ് പരിഗണിച്ചത്.
അതേസമയം, പ്രതിഫലം പറ്റാതെയാണ് ഇന്ത്യന്‍ നായകന്‍ പരസ്യത്തില്‍ അഭിനയിച്ചതെന്ന് ധോണിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അങ്ങനെയാണെങ്കില്‍ ഇക്കാര്യത്തില്‍ സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ ധോണിയോട് കോടതി ആവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
2013ല്‍ ബിസിനസ് ടുഡേ മാസികയില്‍ വന്ന ധോണിയുടെ കവര്‍ ചിത്രമാണ് വിവാദത്തിനിടയാക്കിയത്.നിരവധി ഉല്‍പ്പന്നങ്ങള്‍ കയ്യിലേന്തി മഹാവിഷ്ണുവിന്‍െറ രൂപത്തിലാണ് ധോണി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടത്. ധോണി ഹിന്ദുവിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച് ജയകുമാര്‍ ഹരിമത് എന്നയാളാണ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.