ഭുവനേശ്വർ: ഏഷ്യൻ ഗെയിംസിൽ ഇത്തവണ ഇന്ത്യക്കുവേണ്ടി മെഡൽ നേടിയവരുൾപ്പെടെ അണിനിരക്കുന്ന 58ാമത് ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ചൊവ്വാഴ്ച ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ തുടക്കമാവും. വിവിധ സംസ്ഥാനങ്ങളുടെയും ഡിപ്പാർട്മെൻറുകളുടെയും പേരിൽ അന്തർദേശീയ അത്ലറ്റുകളടക്കം അറുനൂറിലധികം താരങ്ങളാണ് ട്രാക്കിലും ഫീൽഡിലുമിറങ്ങുന്നത്. ഏഷ്യൻ ഗെയിംസിനും ഐ.എ.എഫ് കോണ്ടിനൻറൽ കപ്പിനും ശേഷം വിശ്രമമില്ലാതെയാണ് പല പ്രമുഖരുടെയും വരവ്. ആദ്യദിനം ഏഴ് ഫൈനലുകൾ നടക്കും.
ജകാർത്ത ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ ജിൻസൺ ജോൺസൺ, മുഹമ്മദ് അനസ്, 20 കി.മീ. നടത്തത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കെ.ടി. ഇർഫാൻ, ലോങ്ജംപർ നയന ജെയിംസ് തുടങ്ങിയവർ മത്സരിക്കുന്നില്ല. തുടർച്ചയായ 20ാം കിരീടം ലക്ഷ്യമിടുന്ന റെയിൽവേസിേൻറത് 116 അംഗ സംഘമാണ്. റെയിൽവേസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കാറുള്ള സർവിസസ് ടീമിൽ 55 പേരുണ്ട്. 22 പേർ കേരളത്തിന് വേണ്ടിയും ഇറങ്ങും. 12 പെൺ, 10 ആൺ താരങ്ങളാണ് കേരളത്തിെൻറ അംഗബലം. ലോങ്ജംപിൽ എം. ശ്രീശങ്കർ, ഹൈജംപിൽ ജിനു മരിയ മാനുവൽ, 800 മീറ്ററിൽ ജെസി ജോസഫ്, 1500 മീറ്ററിൽ സി. ബബിത തുടങ്ങിയവരുണ്ട്.
1500 മീറ്ററിൽ റെയിൽവേസിെൻറ സ്വർണപ്രതീക്ഷയാണ് ഏഷ്യൻ ഗെയിംസ് മെഡൽ ജേത്രിയായ മലയാളി താരം പി.യു. ചിത്ര. റെയിൽവേസ്, സർവിസസ് ടീമുകളിൽ ഒരുപിടി മലയാളി താരങ്ങളുണ്ട്. ഏഷ്യാഡ് ലോങ്ജംപിൽ വെള്ളി നേടിയ വി. നീനയും റെയിൽവേസിനായി ഇറങ്ങും. സർവിസസിന് വേണ്ടി 800 മീറ്ററിലും 1500 മീറ്ററിലും മുഹമ്മദ് അഫ്സലും ഹർഡ്ൽസിൽ മെയ്മോൻ പൗലോസും ട്രാക്കിലുണ്ടാവും. ഏഷ്യൻ ഗെയിംസിൽ സ്വർണവും തുടർന്ന് ചെക് റിപ്പബ്ലിക്കിലെ ഒസ്ട്രാവ വേദിയായ കോണ്ടിനൻറൽ കപ്പിൽ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വെങ്കലവും നേടിയ ട്രിപ്ൾജംപർ പഞ്ചാബ് സ്വദേശി അർപീന്ദർ സിങ് ഒ.എൻ.ജി.സി നിരയിലുണ്ട്.
അടുത്തിടെ സമാപിച്ച ഇൻറർ സർവിസസ് അത്ലറ്റിക് മീറ്റ് പോൾവോൾട്ടിൽ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയ എസ്. ശിവ റെക്കോഡ് പുതുക്കാനുള്ള തയാറെടുപ്പിലാണ്. 5.30 മീറ്റർ ആണ് ശിവ ചാടിയിരുന്നത്. ഇതേ മീറ്റിലെ ലോങ്ജംപിൽ എസ്. ചിലമ്പരശനും 8.06 മീറ്റർ ചാടി ഓപൺ മീറ്റ് റെക്കോഡിന് (7.87 മീ.) മുകളിലെത്തിയിരുന്നു. മീറ്റ് സെപ്റ്റംബർ 28 വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.