ജകാർത്ത: ബാഡ്മിൻറൺ കോർട്ടിൽ ജൂനിയർ തലത്തിലും ഇന്ത്യൻ വിജയഗാഥ. ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ് ആൺകുട്ടികളിൽ അട്ടിമറിക്കുതിപ്പു നടത്തിയ ലക്ഷ്യ സെൻ സ്വർണനേട്ടത്തോടെ ചരിത്രം കുറിച്ചു. ഫൈനലിൽ, ലോക ഒന്നാം നമ്പറും ടോപ് സീഡുമായ തായ്ലൻഡിെൻറ കുൻലാവുത് വിദിത്സാണിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ലക്ഷ്യ സെൻ അരനൂറ്റാണ്ടിലേറെ കാലത്തിനുശേഷം ജൂനിയർ ആൺകുട്ടികളുടെ കിരീടം ഇന്ത്യയിലെത്തിച്ചത്. സ്കോർ: 21-19, 21-18.
1965ൽ ഗൗതം തക്കർ വൻകരയുടെ ജൂനിയർ ചാമ്പ്യനായതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ താരം പൊന്നണിയുന്നത്. 2016ൽ സെൻ വെങ്കലം നേടിയിരുന്നു.ആറാം സീഡായി ടൂർണമെൻറിനെത്തിയ സെൻ മുൻനിര താരങ്ങളെ വീഴ്ത്തിയാണ് മുന്നേറിയത്. ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡായ ലി ഷിഫെൻഡിനെയും സെമിഫൈനലിൽ നാലാം സീഡ് ഇക്സാൻ റുംബെയെയുമാണ് വീഴ്ത്തിയത്.
ഫൈനലിൽ അവസാനം വരെ പോരാടിയാണ് സെൻ വിജയം നേടിയത്. പരിചയസമ്പത്തിെൻറ ആനുകൂല്യത്തിൽ എതിരാളി ആക്രമിച്ചുകളിച്ചെങ്കിലും ഗെയിം ഫിനിഷിങ്ങിലെ പിഴവ് തിരിച്ചടിയായി. അവസരത്തിനൊത്തുയർന്ന ലക്ഷ്യ സെൻ ടൈബ്രേക്കർ കടക്കാതെ രണ്ടു ഗെയിമും ജയിച്ച് കിരീടമണിഞ്ഞു. ഉത്തരാഖണ്ഡ് സ്വദേശിയായ 16കാരൻ പി. ഗോപിചന്ദിനു കീഴിലാണ് പരിശീലിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യ ഇൻറർനാഷനൽ സീരീസിൽ രണ്ടു തവണയും യൂറേഷ്യ ബൾഗേറിയൻ ഒാപണിൽ ഒരു തവണയും ചാമ്പ്യനായിരുന്നു.
ഗൗതം തക്കറിനു ശേഷം മറ്റു പലരും ഫൈനലിലെത്തിയെങ്കിലും സ്വർണം നേടാനായില്ല. പ്രണവ് ചോപ്ര, പ്രക്ത സാവന്ത് (2009 വെങ്കലം), സമീർ വർമ (2011 വെള്ളി, 2012 വെങ്കലം) എന്നിവർ മെഡൽ നേടി. വനിതകളിൽ പി.വി. സിന്ധു 2012ൽ സ്വർണം നേടിയിരുന്നു. 2011ൽ സിന്ധു വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.