ബേസൽ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുറപ്പിച്ച് ഇന്ത്യ. പുരുഷ വിഭാഗ ത്തിൽ ബി. സായ് പ്രണീതും വനിതകളിൽ പി.വി. സിന്ധുവുമാണ് സെമി ഫൈനലിേലക്ക് മുന്നേറി മെ ഡൽ ഉറപ്പാക്കിയത്. മുമ്പ് രണ്ടുതവണ വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട് സിന്ധുവ െങ്കിൽ പ്രണീതിനിത് ആദ്യ സെമി പ്രവേശനമാണ്. പുരുഷ വിഭാഗത്തിൽ 36 വർഷത്തിനുശേഷമാണ് ഇന്ത്യൻ താരം മെഡലുറപ്പാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1983ൽ പ്രകാശ് പദുക്കോൺ സമ്മാനിച്ചതാണ് ലോകചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ഏക പുരുഷ മെഡൽ. സിന്ധു കഴിഞ്ഞ രണ്ടു തവണയും വെള്ളി നേടിയിരുന്നു. അതിനുമുമ്പുള്ള രണ്ടു വട്ടവും വെങ്കലവും.
ക്വാർട്ടറിൽ അഞ്ചാം സീഡായ സിന്ധു രണ്ടാം സീഡ് ചൈനീസ് തായ്പേയിയുടെ തായ് സൂ യിങ്ങിനെയാണ് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്. സ്കോർ: 12-21, 23-21, 21 -19. ഒരു ഗെയിം കൈവിട്ടശേഷം തിരിച്ചടിച്ചായിരുന്നു 24കാരിയുടെ വിജയം. 16ാം സീഡായ സായ്പ്രണീത് നാലാം സീഡായ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തി. സ്കോർ: 24-22, 21-14
തകർപ്പൻ ഫോമിൽ പ്രണീത്
കെ. ശ്രീകാന്തും മലയാളി താരം എച്ച്.എസ്. പ്രണോയിയും ഇടറിവീണ കോർട്ടിൽ തകർപ്പൻ ഫോമിൽ കളിച്ചാണ് സായ് പ്രണീത് ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവായ ലോക നാലാം നമ്പർ താരത്തെ മലർത്തിയടിച്ചത്. ലോക 19ാം നമ്പറുകാരനാണ് പ്രണീത്. ആദ്യ ഗെയിമിൽ ക്രിസ്റ്റി ഒപ്പത്തിനൊപ്പം നിന്ന് പോരടിച്ചെങ്കിലും നിർണായക ഘട്ടത്തിൽ തുടരെ പോയൻറ് നേടി ഇന്ത്യൻ താരം മുന്നിലെത്തി. രണ്ടാം ഗെയിമിൽ തുടക്കത്തിലേ ലീഡെടുത്ത പ്രണീത് ഇടക്കൊന്ന് പതറിയെങ്കിലും ആധിപത്യം വീണ്ടെടുത്ത് മത്സരം സ്വന്തമാക്കി. ഇൗ വർഷം സ്വിസ് ഒാപൺ ഫൈനലിലെത്തിയിരുന്നു ഇൗ 27കാരൻ.
സൂ യിങ് മലകയറി സിന്ധു
ലോക രണ്ടാം നമ്പർ താരവും ഏഷ്യൻ ഗെയിംസ് ജേത്രിയുമായ തായ് സൂ യിങ് സിന്ധുവിന് അടുത്തിടെ വരെ ബാലികേറാമലയായിരുന്നു. സൂ യിങ്ങിനെതിരെ തുടർച്ചയായ ആറുമത്സരങ്ങൾ തോറ്റ ശേഷം കഴിഞ്ഞ ഡിസംബറിലെ വേൾഡ് ടൂർ ഫൈനലിൽ ജയം സ്വന്തമാക്കി അതിന് അറുതി വരുത്തിയിരുന്നു. ഇവിടെ ആദ്യ ഗെയിം അനായാസം ജയിച്ചതോടെ സൂ യിങ് വിജയപ്രതീക്ഷയിലായെങ്കിലും സിന്ധു പതറിയില്ല. ഇേഞ്ചാടിഞ്ച് പോരാട്ടത്തിനൊടുവിൽ തകർപ്പൻ റിേട്ടണുകളുടെ അകമ്പടിയോടെ സിന്ധു രണ്ടാം ഗെയിം സ്വന്തമാക്കി തിരിച്ചടിച്ചു. നിർണായകമായ അവസാന ഗെയിമിൽ ഒപ്പത്തിനൊപ്പം നിന്നശേഷം 18-17ന് മുന്നിലെത്തിയ സിന്ധു പിന്നീട് ലീഡ് വിട്ടുകൊടുക്കാതെ ജയിച്ചുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.