ജകാർത്ത: സ്വർണത്തിനു മുന്നിൽ പി.വി. സിന്ധു വീണ്ടും വീണു. ഫൈനലിൽ തോൽക്കുന്ന പതിവ് ഏഷ്യൻ ഗെയിംസിലും ആവർത്തിച്ചപ്പോൾ ബാഡ്മിൻറൺ വനിത സിംഗ്ൾസിൽ ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാറിന് വെള്ളിമാത്രം. കലാശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പറായ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിന് മുന്നിൽ നേരിട്ടുള്ള രണ്ട് ഗെയിമുകൾക്കായിരുന്നു സിന്ധുവിെൻറ കീഴടങ്ങൽ. സ്കോർ 13-21, 16-21.
സിന്ധുവിനെതിരെ കൂടുതൽ വിജയങ്ങളുടെ ആത്മവിശ്വാസത്തിലിറങ്ങിയ തായ് സു യിങ് ആദ്യ ഗെയിം മുതൽതന്നെ ഇന്ത്യൻ പ്രതീക്ഷകളെ കോർട്ടിന് പുറത്താക്കി. ഒന്നാം ഗെയിമിൽ 5-0ത്തിന് ലീഡ് പിടിച്ച അവർ വല്ലപ്പോഴും മാത്രം സിന്ധുവിന് പോയൻറ് വിട്ടുനൽകിയുള്ളൂ. രണ്ടാം ഗെയിമിയിൽ സിന്ധു തുടക്കത്തിൽ പോയൻറ് നേടാൻ ശ്രമിച്ചെങ്കിലും വേഗത്തിലാണ് കളി അവസാനിച്ചത്. 2-3ന് തുടങ്ങിയ ലീഡ് 7-11, 11-17 എന്നിങ്ങനെ ഉയർത്തി മത്സരം സ്വന്തമാക്കി. ഒപ്പം, ഗെയിംസ് സ്വർണവും. വെറും 34 മിനിറ്റിലായിരുന്നു രണ്ട് ഗെയിമും തീർപ്പാക്കിയത്. 13 തവണ ഏറ്റുമുട്ടിയപ്പോൾ ഇത് 10ാമത്തെ പ്രാവശ്യമാണ് സിന്ധു തായ് താരത്തിനു മുന്നിൽ തോൽക്കുന്നത്.
തായ്കടമ്പ ആവർത്തിച്ചതോടെ മാനസികമായി തന്നെ സിന്ധു തോറ്റിരുന്നു. ഇതോടെ, പിഴവുകൾ ആവർത്തിച്ചു. തായ് സു യിങ്ങിന് വിയർപ്പൊഴുക്കാതെതന്നെ പോയൻറുകൾ ലഭിച്ചതോടെ കളി ഏകപക്ഷീയമായി. സിന്ധുവിെൻറ വെള്ളിക്കു പുറമെ സെമിയിൽ പുറത്തായ സൈന നെഹ്വാൾ വെങ്കലവും നേടി. 36 വർഷത്തിനിടെ ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസ് ബാഡ്മിൻറൺ സിംഗ്ൾസിൽ ഇന്ത്യക്ക് വ്യക്തിഗത മെഡൽ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.