ഫൈനലിൽ തോൽവി; സിന്ധുവിന് വെള്ളി

റിയോയില്‍ ഇന്ത്യ ഇതുപോലെ നെഞ്ചുവിരിച്ചുനിന്നിട്ടില്ല. ഗാലറി ഇന്ത്യക്കുവേണ്ടി ഇത്രയധികം ആര്‍പ്പുവിളിച്ചിട്ടുമില്ല. പക്ഷേ, നിര്‍ഭാഗ്യവും എതിരാളിയുടെ മിടുക്കും ഇന്ത്യയില്‍ നിന്ന് സ്വര്‍ണം തട്ടിമാറ്റി. കളത്തിലും ഗാലറിയിലും ഒരുപോലെ ആവേശം വിതച്ച മത്സരത്തിനൊടുവില്‍ ഹൈദരാബാദുകാരിക്കും ഇന്ത്യക്കും വെളളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒരു മണിക്കൂറും 23 മിനിറ്റും നീണ്ട മത്സരത്തില്‍ സിന്ധു പൊരുതിത്തോല്‍ക്കുകയായിരുന്നു. പിന്നില്‍നിന്ന ശേഷം ആദ്യം ഗെയിം പിടിച്ചെടുത്ത സിന്ധുവിന് ആ ആവേശവും കരുത്തും രണ്ടും മൂന്നും ഗെയിമുകളില്‍ തുടരാനായില്ല. ഇതോടെ ഒളിമ്പിക് ചരിത്രത്തില്‍ ഇന്ത്യക്ക് വെള്ളി നേടിത്തരുന്ന ആദ്യ വനിതയായി സിന്ധു. ഇതിന് മുമ്പ് ഒളിമ്പിക് വിജയപീഠത്തില്‍ കയറിയ നാലു വനിതകളും വെങ്കല മെഡലാണ് കഴുത്തില്‍ തൂക്കിയത്. കര്‍ണം മല്ളേശ്വരി, മേരികോം, സൈന നെഹ്വാള്‍, സാക്ഷി മാലിക് എന്നിവര്‍.

സിന്ധുവിന്‍െറ സര്‍വോടെയാണ് മത്സരം തുടങ്ങിയതെങ്കിലും ആദ്യ പോയന്‍റ് മാരിന് ആയിരുന്നു. അടുത്ത രണ്ടു പോയന്‍റ് സിന്ധു സ്വന്തമാക്കി. 2-2ല്‍ നിന്ന് ഇടംകൈയന്‍ സ്പെയിന്‍കാരി പതുക്കെ മുന്നേറിത്തുടങ്ങിയതോടെ സിന്ധുവിന് പിന്തുണയുമായി ഗാലറി ആര്‍ത്തുവിളിച്ചു. എതിരാളിയെക്കാള്‍ രണ്ടു വയസ്സ് കുറവും ഏഴു സെന്‍റീമീറ്റര്‍ ഉയരം കൂടുതലുമുള്ള സിന്ധു തിരിച്ചുവരാന്‍ നന്നായി ശ്രമിച്ചെങ്കിലും നാലു പോയന്‍റ് ലീഡ് എപ്പോഴും നിലനിര്‍ത്തുന്നതില്‍ മാരിന്‍ ശ്രദ്ധിച്ചു. 7-3ല്‍ നിന്ന് 10-6 ലേക്ക്. ഇരുവരും പോയന്‍റുകള്‍ മാറിമാറിയെടുത്തെങ്കിലും ആദ്യം നേടിയ മുന്‍തൂക്കം മാരിന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു. ഇടവേളക്ക് സ്കോര്‍ 11-6 ആയിരുന്നു.

പല റാലികളും അവസാനിച്ചത് സിന്ധുവിന്‍െറ പുറത്തേക്കുള്ള അടിയിലായിരുന്നു. മാരിനാകട്ടെ എതിര്‍കോര്‍ട്ടിലെ വിടവുകള്‍ കണ്ടത്തെുന്നതില്‍ മിടുക്ക് കാട്ടുകയും ചെയ്തു. കരോലിന്‍െറ തീപാറുന്ന സ്മാഷുകള്‍ മടക്കിയയക്കാനും സിന്ധു വിഷമിച്ചു. എങ്കിലും സിന്ധുവിന് ആത്മവിശ്വാസം പകര്‍ന്ന് തൊട്ടുപിന്നില്‍ കോച്ച് ഗോപീചന്ദും അതിനും പിന്നില്‍ നിറഞ്ഞ ത്രിവര്‍ണ പതാകകളും ഗാലറിയുമുണ്ടായിരുന്നു. എങ്കിലും പോയന്‍റ് പട്ടികയില്‍ സിന്ധു മാരിന് പിന്നിലായിരുന്നു. 18ാം മിനിറ്റില്‍ സിന്ധു ഒരു പോയന്‍റായി അകലം കുറച്ചു. സ്കോര്‍ 15-16. തുടര്‍ന്ന് വന്നത് 49 സെക്കന്‍ഡ് നീണ്ട വലിയൊരു റാലി. അതിനൊടുവില്‍ പോയന്‍റ് സിന്ധുവിന്. മത്സരത്തിന് വീറും വാശിയും കൂടി. മാരിന്‍ വീണ്ടും 19-16ന് മുന്നില്‍. പിന്നീടായിരുന്നു സിന്ധുവിന്‍െറ ശക്തമായ തിരിച്ചുവരവ്. മത്സരം 19-19ലത്തെിച്ച സിന്ധു അടുത്ത രണ്ടു പോയന്‍റ് കൂടി നേടി ഗെയിം സ്വന്തമാക്കി. തുടര്‍ച്ചയായ അഞ്ചു പോയന്‍റില്‍ ഗാലറിയില്‍ ഇന്ത്യക്കാര്‍  സിന്ധു മത്സരം ജയിച്ചപോലെ ആഹ്ളാദനൃത്തം ചവിട്ടി.

രണ്ടാം ഗെയിമിലും ആദ്യ പോയന്‍റ് സ്പെയിന്‍കാരിക്ക് തന്നെയായിരുന്നു. എളുപ്പം 4-0ന് മുന്നില്‍ കയറുകയും ചെയ്തു. കളം നിറഞ്ഞ് ഓടിയും പറന്നും കളിച്ച കരോലിന ഇരട്ട ലോക ചാമ്പ്യന്‍െറ പകിട്ട് പുറത്തെടുത്തതോടെ സിന്ധു നിഷ്പ്രഭയായി. ഇടവേളക്ക് പിരിയുമ്പോള്‍ 2-11ന് സിന്ധു പിന്നിലായിരുന്നു. പിന്നീട് സിന്ധുവിന്‍െറ ചില പ്ളേസിങ്ങുകളും സ്മാഷുകളും പോയന്‍റ് നല്‍കിയെങ്കിലും 7-14ല്‍ എത്തിക്കാനേ സാധിച്ചുള്ളൂ.  11-18ല്‍ നിന്ന് പിന്നീട് ഒരു പോയന്‍റ് കൂടി ചേര്‍ക്കാനേ ലോക പത്താം നമ്പറായ സിന്ധുവിന് സാധിച്ചുള്ളൂ. 23ാം മിനിറ്റില്‍ കരോലിന ഗെയിം സ്വന്തമാക്കി.

നിര്‍ണായകമായ മൂന്നാം സെറ്റില്‍ മാരിന്‍ തന്നെ സര്‍വും പോയന്‍റും തുടങ്ങി. രണ്ടാം ഗെയിമിലെ ഫോം ആവര്‍ത്തിക്കാനാണോ കരോലിന ഒരുങ്ങുന്നതെന്ന സന്ദേഹം ഉയര്‍ത്തി സ്കോര്‍ 2-6ലേക്ക് ഉയര്‍ന്നു. പക്ഷേ, ശക്തരായ എതിരാളികളോട് അവസാനം വരെ പൊരുതുന്നതില്‍ എന്നും മിടുക്ക് കാട്ടാറുള്ള സിന്ധു പതുക്കെ പിടിച്ചുകയറി. 3-6ല്‍ നിന്ന് 8-9ലേക്ക്. എതിരാളി തുടര്‍ച്ചയായി വരുത്തിയ രണ്ടു പിഴവ് സിന്ധുവിന് ആത്മവിശ്വാസം പകരുന്നതായിരുന്നു.  ശക്തമായ സ്മാഷില്‍ ഒരു പോയന്‍റ് നേടിയ സിന്ധു നീണ്ട റാലിക്കൊടുവില്‍ മറ്റൊരു വിലപ്പെട്ട പോയന്‍റും ചേര്‍ത്തതോടെ മത്സരം ഒപ്പത്തിനൊപ്പമായി. 10-10. ഗാലറി ആര്‍ത്തലച്ചു. അസാമാന്യമായ തിരിച്ചുവരവില്‍  ജീവന്‍ തിരിച്ചുകിട്ടിയെന്ന് തോന്നിച്ചെങ്കിലൂം  കരോലിന നാലു പോയന്‍റ് തുടര്‍ച്ചയായി അടിച്ചെടുത്തു വീണ്ടും മുന്നില്‍. പിന്നീട് 14-16ലേക്ക് സിന്ധു അന്തരം കുറച്ചെങ്കിലും മൂന്നാം ഗെയിമില്‍ സിന്ധുവിന് തീരെ മുന്നില്‍കയറാനായില്ല. ബാക്ലൈനില്‍ സിന്ധു വരുത്തിയ പിഴവുകള്‍ എതിരാളിക്ക് സഹായമായി. സ്കോര്‍ 14-19 ആയി. മത്സരം കൈവിട്ടെന്ന് സിന്ധുവിനും തോന്നി. പിന്നെ ഒരു പോയന്‍റ്ുകൂടി ചേര്‍ക്കാനേ ഇന്ത്യന്‍ താരത്തിനായുള്ളൂ. തുടര്‍ച്ചയായി രണ്ടു പോയന്‍േറാടെ കരോലിന ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കി. ആനന്ദക്കണ്ണീരോടെ കരോലിനയും ദു$ഖക്കണ്ണീരോടെ സിന്ധുവും കോര്‍ട്ടില്‍ കിടന്നു.

റിയോ ഒളിമ്പിക്സില്‍  ഗ്രൂപ് മത്സരത്തില്‍ കാനഡക്കാരിക്കെതിരെ ഒരു ഗെയിം നഷ്ടപ്പെടുത്തിയ ശേഷം സിന്ധു ഫൈനലിലാണ് രണ്ടു ഗെയിം എതിരാളികള്‍ക്ക് വിട്ടുകൊടുത്തത്. മാരിനാകട്ടെ ഈ ഒളിമ്പിക്സില്‍ ആദ്യമായി ഗെയിം വഴങ്ങുന്നത് സിന്ധുവിനോടായിരുന്നു. ഇതിനു മുമ്പ് ആറു തവണ ഏറ്റുമുട്ടിയതില്‍ നാലിലും സ്പെയിന്‍കാരിക്കായിരുന്നു ജയം. 2014ലും 15ലും ലോക കിരീടവും മാരിനായിരുന്നു.

Full View

 
  Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.