ചണ്ഡിഗഡ്: ഡേവിസ് കപ്പ് ഏഷ്യ-ഓഷ്യാനിയ ഗ്രൂപ് ഒന്നിലെ ഇന്ത്യ ദക്ഷിണ കൊറിയയെ വീഴ്ത്തിയത് 4-1ന്. ആദ്യ മൂന്ന് കളിയും ജയിച്ച് ഇന്ത്യ ശനിയാഴ്ചതന്നെ ലോകഗ്രൂപ് പ്ളേഓഫ് യോഗ്യത ഉറപ്പിച്ചിരുന്നു. ഞായറാഴ്ച നടന്ന രണ്ടു സിംഗ്ള്‍സ് മത്സരങ്ങളില്‍ ഒരു ജയവുമായാണ് ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചത്. നാലുവര്‍ഷത്തെ ഇടവേളക്കുശേഷം സിംഗ്ള്‍സിനിറങ്ങിയ രോഹന്‍ ബൊപ്പണ്ണ കൊറിയയുടെ ചുങ് ഹോങ്ങിനെ വീഴ്ത്തി ഇന്ത്യക്ക് നാലാം ജയം സമ്മാനിച്ചു. 3-6, 6-4, 6-4 സ്കോറിനായിരുന്നു ഡബ്ള്‍സ് സ്പെഷലിസ്റ്റായ ബൊപ്പണ്ണയുടെ ജയം. അതേസമയം, അവസാന മത്സരത്തില്‍ രാംകുമാര്‍ രാമനാഥിനെ വീഴ്ത്തിയ കൊറിയ ആശ്വാസജയം നേടി. ലിം യോങ് ക്യു 6-3, 5-7, 7-6 സ്കോറിനാണ് രാംകുമാറിനെ തോല്‍പിച്ചത്. ആദ്യ സിംഗ്ള്‍സില്‍ രാംകുമാറിലൂടെയായിരുന്നു ഇന്ത്യ കുതിപ്പിന് തുടക്കം കുറിച്ചത്. ബൊപ്പണ്ണയുടെ ഡേവിസ് കപ്പ് കരിയറിലെ 10ാം സിംഗ്ള്‍സ് ജയം കൂടിയായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.