ഗ്ലാസ്ഗോ: കോമൺവെൽത്ത് രാജ്യങ്ങളിലെ കായികതാരങ്ങളുടെ കരുത്തിനും മികവിനും അടിവരയിട്ട കോമൺവെൽത്ത് ഗെയിംസ് മത്സരങ്ങൾക്ക് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി. 2030ലെ ഗെയിംസ് ഇന്ത്യയിൽ നടക്കും. ഗുജറാത്തിലെ അഹ്മദാബാദായിരിക്കും വേദി. 11 ദിവസം നീണ്ട മത്സരങ്ങളിൽ 43 രാജ്യങ്ങളാണ് പങ്കെടുത്തത്. പോയന്റ് പട്ടികയിൽ ഇക്കുറിയും ആസ്ട്രേലിയയുടെ അപ്രമാദിത്വമായിരുന്നു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 70 സ്വർണവും 43 വെള്ളിയും 56 വെങ്കലവുമായി ആകെ 169 മെഡലുകളാണ് ഇവരുടെ സമ്പാദ്യം. കഴിഞ്ഞതവണത്തെ ബിർമിങ്ഹാം ഗെയിംസിൽ 58 സ്വർണമടക്കം 176 മെഡലുകൾ നേടിയ ആതിഥേയരായ ഇംഗ്ലണ്ട് ഇക്കുറി സ്കോട്ട്ലൻഡിലും രണ്ടാമതുണ്ടെങ്കിലും ആകെ എണ്ണത്തിൽ ഏറെ പിറകോട്ടുപോയി. നാലാമതുള്ള ഇന്ത്യക്ക് 13 സ്വർണവും 17 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 39 മെഡലുകളാണ് ഇതുവരെ ലഭിച്ചത്. ബിർമിങ്ഹാമിൽ 22 സ്വർണമടക്കം 61 മെഡലുകളുമായായിരുന്നു ഇന്ത്യയുടെ നാലാംസ്ഥാനം.
ബോക്സിങ് തുടർച്ച
സമാപനത്തിന്റെ തലേന്നാൾ ഇന്ത്യയുടെ മെഡൽക്കൊയ്ത്താണ് കണ്ടത്. എട്ട് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമായി 16 മെഡലുകൾ കിട്ടി. എട്ടിൽ ഏഴ് സ്വർണവും ബോക്സിങ്ങിലായിരുന്നു. ബോക്സിങ്ങിൽ 10 ഫൈനലുകളിൽ ഇന്ത്യൻതാരങ്ങൾ ഇറങ്ങിയപ്പോൾ മൂന്നുപേർ വെള്ളിയിലൊതുങ്ങി. പുരുഷന്മാരുടെ 60 കിലോയിൽ സച്ചിൻ സിവാചും 80 കിലോയിൽ ആൻകുഷ് പംഘലും ജേതാക്കളായി. വനിത താരങ്ങളായ സാക്ഷി ചൗധരി, ജെയ്സ്മിൻ ലംബോറിയ, പ്രീതി പവാർ, പ്രിയ ഘാംഘസ്, അരുന്ധതി ചൗധരി എന്നിവർക്ക് സ്വർണവും ലവ്ലിന ബൊർഗൊഹെയ്ന് വെള്ളിയും ലഭിച്ചിരുന്നു. പുരുഷന്മാരുടെ +90 കിലോയിൽ നരേന്ദ്ര ബെർവലും ഫൈനലിൽ വീണു. പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിങ്ങിലൂടെ വെങ്കലവും കഴിഞ്ഞദിവസം ഇന്ത്യ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.