യൂജീൻ: 2021 ആഗസ്റ്റിൽ നടന്ന ടോക്യോ ഒളിമ്പിക്സ് പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര 87.58 മീറ്റർ എറിഞ്ഞപ്പോൾ ഇന്ത്യക്ക് കിട്ടിയത് ഒരു സ്വർണമെഡൽ മാത്രമായിരുന്നില്ല. ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട ഒളിമ്പിക്സിന്റെ ചരിത്രത്തിൽ അത് ലറ്റിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയായി അന്ന് നീരജ്. 11 മാസത്തിന് ശേഷം യൂജീനിൽ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ് നടക്കുമ്പോൾ 2003ൽ അഞ്ജു ബോബി ജോർജിന് ലഭിച്ച വെങ്കലത്തിനപ്പുറവും ഇപ്പുറവും ഒന്നുമില്ല.
ഇന്ത്യൻ സമയം വെള്ളിയാഴ്ച അതിരാവിലെ നീരജ് ചോപ്ര ജാവലിൻ ത്രോ യോഗ്യത റൗണ്ടിന് ഇറങ്ങുന്നത് മികച്ച ദൂരമെറിഞ്ഞ് ഫൈനലിൽ ഇടമുറപ്പിക്കാനാണ്. രണ്ട് ദിവസത്തിന് ശേഷം നടക്കുന്ന മെഡൽ മത്സരത്തിൽ സ്വർണത്തിന് താഴെയൊന്നും സ്വപ്നം കാണുന്നില്ല നീരജും ഇന്ത്യയും.
2022ൽ രണ്ട് തവണയാണ് നീരജ് സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് പുതുക്കിയത്. ജൂൺ 14ന് പാവോ നുർമി ഗെയിംസിൽ 89.30 മീറ്റർ എറിഞ്ഞു. കഴിഞ്ഞ വർഷം പട്യാല ഗ്രാൻഡ് പ്രീയിലെ 88.07 മീറ്റർ മറികടന്ന് ആദ്യമായി 89ൽ. ജൂൺ 39ന് സ്റ്റോക്ഹോം ഡയമണ്ട് ലീഗിൽ അത് 89.94ലെത്തിച്ചു. 90 മീറ്ററിന് വെറും ആറ് സെൻറി മീറ്റർ മാത്രം കുറവ്. 90.31 മീറ്ററുമായി ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് സ്വർണം നേടിയപ്പോൾ നീരജ് രണ്ടാമനായി.
2019ലെ ലോക ചാമ്പ്യനായ പീറ്റേഴ്സ് തന്നെയാണ് ഇക്കുറി ചാമ്പ്യൻഷിപ്പിൽ നീരജിന് പ്രധാന വെല്ലുവിളി. പിന്നെ ചെക് റിപ്പബ്ലിക്കിന്റെ ജാകൂബ് വാദ് ലെച്ചും ഫിൻലൻഡിന്റെ ഒലിവർ ഹെലൻഡറും ജർമനിയുടെ ജൂലിയൻ വെബറുമൊക്കെ. കൂട്ടത്തിൽ മൂന്നാമതാണ് നീരജിന്റെ മികച്ച ദൂരം.
ജാവലിൻ ത്രോയിലെ പ്രധാന മത്സരാർഥികളുടെ മികച്ച പ്രകടനം
ആൻഡേഴ്സൻ പീറ്റേഴ്സ് (ഗ്രനാഡ) 93.07 മീ.
ജാകൂബ് വാദ് ലെച്ച് (ചെക് റിപ്പബ്ലിക്) 90.88 മീ.
നീരജ് ചോപ്ര (ഇന്ത്യ) 89.94 മീ.
ഒലിവർ ഹെലൻഡർ (ഫിൻലൻഡ്) 89.83 മീ.
ജൂലിയൻ വെബർ (ജർമനി) 89.54 മീ.
കെഷോൻ വാൽകോട്ട് (ട്രിനിഡാഡ്) 89.07 മീ.
യോഗ്യത റൗണ്ട് മത്സരം ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5.35 മുതൽ
(ലോക അത് ലറ്റിക് ചാമ്പ്യൻഷിപ് മത്സരങ്ങൾ സോണി ടെൻ 2 ചാനലിലും സോണി ലിവ് ആപ്പിലും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.