ലണ്ടൻ: തകർപ്പൻ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി മുന്നേറ്റം തുടരുന്നു. രണ്ടുഗോളിന് പിറകെ നിന്ന ശേഷം ആവേശ പോരിൽ ടോട്ടൻഹാമിനെ 4-3 ന് തകർത്തു.
അഞ്ചാം മിനിറ്റിൽ ഡൊമിനിക് സലൻകിയുടെ ഗോളിലൂടെ ചെൽസിയെ ഞെട്ടിച്ചാണ് ടോട്ടൻഹാം തുടങ്ങിയത്. 11ാം മിനിറ്റിൽ ഡെജൻ കുലുസെസ്കിയിലൂടെ ലീഡ് ഇരട്ടിയാക്കിയതോടെ ചെൽസി തുടക്കത്തിലേ പ്രതിരോധത്തിലായി. എന്നാൽ, 17ാം മിനിറ്റിൽ ജേഡൻ സാഞ്ചോയുടെ ഗോളിലൂടെ ആദ്യ മറുപടി ചെൽസി നൽകി (2-1).
രണ്ടാം പകുതിയിലാണ് ചെൽസിയുടെ സമനിലഗോളെത്തുന്നത്. 61ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോൾ പാൽമർ ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോർ തുല്യമായി(2-2). 73ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചെൽസിയെ മുന്നിലെത്തിച്ചു(3-2). 84 ാം മിനിറ്റിൽ രണ്ടാമതും പെനാൽറ്റി ഗോളാക്കി കോൾ പാൽമർ ലീഡ് ഇരട്ടിയാക്കി (4-2).
അന്തിമ വിസിലിന് തൊട്ടുമുൻപ് സൺ ഹ്യൂം മിന്നിലൂടെ മൂന്നാമത്തെ ഗോൾ നേടിയെങ്കിലും ജയം ചെൽസിക്കൊപ്പമായിരുന്നു. ജയത്തോടെ പ്രീമിയർ ലീഗ് പട്ടികയിൽ 31 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
മറ്റൊരു മത്സരത്തിൽ ആഴ്സനൽ ഫുൾഹാമിനോട് 1-1 ന് സമനില വഴങ്ങി. ഫുൾഹാമിനായി റൗൾ ജിമിനസും ആഴ്സനലിനായി വില്യം സാലിബയുമാണ് ഗോൾ നേടിയത്. സമനില വഴങ്ങിയതോടെ 29 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 35 പോയിന്റുമായി ലിവർപൂളാണ് പട്ടികയിൽ ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.