സ്‍പെയിനിന്റെ ഫെറാൻ ടോറസും സഹകളിക്കാരും
ദോഹ: 2010ൽ ജൊഹാനസ് ബർഗിലെ സോക്കർസിറ്റിയിൽ എക്സ്ട്രാ ടൈമിന്റെ അവസാന പാതിയിൽ ആന്ദ്രേ ഇനിയസ്റ്റയുടെ ബൂട്ടിൽ നിന്നും ഗോൾവലയുടെ വലതുമൂല കുലുക്കിയ ഷോട്ട് ആരും മറന്നിട്ടില്ല. പലതവണ പാതിവഴിയിൽ വഴുതിയ ലോകകിരീടത്തിലേക്ക് സ്പാനിഷ് അർമഡയുടെ മുത്തമെത്തിച്ച ഗോളിനുശേഷം, 12 വർഷമായി വരൾച്ചയിലാണ് ചെമ്പട. ഇത്തവണ, യുവനിരയുമായി ലോകകപ്പിനൊരുങ്ങുന്ന സ്‍പെയിൻ നവംബർ 18ന് ദോഹയിൽ പറന്നിറങ്ങുമെന്ന് ദേശീയ ഫുട്ബാൾ ഫെഡേറഷൻ പ്രഖ്യാപിച്ചു.
ഗ്രൂപ് ഇയിൽ മത്സരിക്കുന്നവർ തങ്ങളുടെ അങ്കത്തിന് അഞ്ചു ദിവസം മുമ്പ് മാത്രമാണ് മത്സര നഗരിയിലെത്തുന്നത്. നവംബർ 23ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് സെർജിയോ ബുസ്ക്വറ്റ്സും ജോർഡി ആൽബയും നയിക്കുന്ന സ്‍പെയിനിന്റെ ആദ്യ പോരാട്ടം. ലീഗ് സീസൺ മത്സരങ്ങൾക്കു ശേഷം ദേശീയ ടീമിനൊപ്പം ഒന്നിക്കുന്ന താരങ്ങൾ നവംബർ 17ന് അവസാന സന്നാഹ മത്സരം കളിച്ചാവും അടുത്ത ദിവസം ദോഹയിലേക്ക് പറക്കുന്നത്.
ജോർഡനിലെ അമ്മാനിലാണ് ടീമിന്റെ മത്സരം. ഗ്രൂപ് ഇയിൽ കോസ്റ്ററീക, ജർമനി, ജപ്പാൻ എന്നിവർക്കൊപ്പമാണ് സ്‍പെയിനിന്റെ മത്സരങ്ങൾ. ഖത്തർ യൂനിവേഴ്സിറ്റി ഹോസ്റ്റലിനെ ബേസ് ക്യാമ്പാക്കുന്ന ടീമിന്റെ പരിശീലനവും അവിടെ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.