ഖത്തറിലെ കളിയാരവങ്ങൾക്ക് കൊടിയിറങ്ങുമ്പോൾ കളിക്കമ്പക്കാരുടെ ഹൃദയത്തെ പിടിച്ചുലച്ച ചില കാഴ്ചകളുണ്ട്. സ്വന്തം ടീം ലോകം മുഴുവൻ കണ്ടുനിൽക്കെ നിറഞ്ഞ ഗാലറിയിൽ പന്തുതട്ടാനിറങ്ങുമ്പോൾ നാലാണ്ടായി കാത്തുവെച്ച സ്വപ്നങ്ങൾക്ക് പരിക്ക് വിലങ്ങിട്ടവന്റെ വേദനയോളം വലുതായിട്ടൊന്നുമുണ്ടാവില്ല. അത്തരം നിർഭാഗ്യവാന്മാരുടെ കണക്കെടുത്താൽ ആദ്യം വരുന്ന പേര് ആരുടേതായിരിക്കും? സംശയമുണ്ടാവില്ല, അത് കരീം മുസ്തഫ ബെൻസേമ എന്ന ഫ്രഞ്ചുകാരന്റേതാകും. ലോകകപ്പിന്റെ ചരിത്രമെടുത്താൽ ഇതുപോലൊരു നിർഭാഗ്യവാനെ കണ്ടുകിട്ടുക എളുപ്പമാകില്ല. ലോകത്തെ മികച്ച താരമെന്ന പകിട്ടുമായി അറേബ്യൻ മണ്ണിൽ പന്തുതട്ടാനെത്തിയ അയാളെ നാട്ടിലേക്ക് തിരിച്ചയച്ചത് എതിർടീം അംഗങ്ങളുടെ ടാക്ലിങ്ങുകളായിരുന്നില്ല, പരിശീലനത്തിനിടെ തുടയിലേറ്റ പരിക്കായിരുന്നു.

2018ലെ ലോകകപ്പിൽ ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പുള്ള കളിക്കാരനായിട്ടും ഒരു വിവാദം അയാളുടെ കളി മുടക്കി. സ്വന്തം ടീം ലോക കിരീടമുയർത്തി മൈതാനത്ത് വലംവെക്കുന്നത് കണ്ടുനിൽക്കാനുള്ള കരുത്തുപോലും അന്നവന് നഷ്ടപ്പെട്ടിട്ടുണ്ടാകണം. ഖത്തറിലെ അതിമനോഹരമായ ലുസൈൽ സ്റ്റേഡിയം മറ്റൊരു കലാശക്കളിക്ക് വേദിയാകുമ്പോൾ അതിലൊരു വശത്ത് തന്റെ ടീം വീണ്ടുമിറങ്ങുന്നുണ്ട്. ഒരിക്കൽകൂടി തന്റെ ടീം കപ്പുയർത്തുന്നത് അകലെനിന്ന് കണ്ടുനിൽക്കാനാവുമോ അയാളുടെ വിധി?

സ്വപ്നങ്ങളെ കാലിൽ കുരുത്തവൻ

അൽജീരിയയിൽനിന്ന് ഫ്രാൻസിലെ ലിയോണിലേക്ക് കുടിയേറിയ ഹാഫിദിനും വാഹിദക്കും 1987 ഡിസംബർ 19ന് ഒരു ആൺകുഞ്ഞ് പിറന്നു. അവരവനെ കരീം ബെൻസേമ എന്ന് പേരിട്ടു വിളിച്ചു. ലിയോണിലെ കുപ്രസിദ്ധമായ ബ്രോൺ പ്രവിശ്യയിൽ വളർന്ന അവൻ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വീണുപോകാനുള്ള സാധ്യത ഏറെയായിരുന്നു. എന്നാൽ, കുടിയേറ്റജീവിതത്തിന്റെ അവഗണനകളെയും അരുതായ്മകളുടെ പ്രലോഭനങ്ങളെയും അവൻ തട്ടിമാറ്റിയത് ഫുട്ബാളിനെ കാലിൽ കുരുത്തായിരുന്നു.

എട്ടാം വയസ്സിൽ ക്ലബ് ബ്രോൺ ടെറെയ്‍ലൺ എസ്.സിക്കുവേണ്ടി പന്ത് തട്ടിത്തുടങ്ങിയ അവൻ വൈകാതെ ലിയോണിലെത്തി. 2005ൽ അവരുടെ സീനിയർ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചു. അവിടെ നാലു ലീഗ് വൺ കിരീടങ്ങളുടെ പകിട്ടുമായി നിൽക്കെ റെക്കോഡ് തുക നൽകി റയൽ മഡ്രിഡ് അവനെ സാന്റിയാഗോ ബെർണബ്യൂവിൽ എത്തിച്ചു.

എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഗാരത് ബെയ്ലിന്റെയുമെല്ലാം നിഴലിൽ ഒതുങ്ങാനായിരുന്നു വിധി. അൽജീരിയൻ ദേശീയ ടീമിൽ കളിക്കാൻ സാധ്യത തെളിഞ്ഞപ്പോഴും അവൻ ഫ്രാൻസിന്റെ ജഴ്സിയണിയാൻ കാത്തിരുന്നു. അത് വെറുതെയായില്ല, 2007ൽ 19ാം വയസ്സിൽ ഫ്രാൻസിനായി അവൻ ആദ്യമായി കളത്തിലിറങ്ങി.

സെക്സ് ടേപ് വിവാദവും കരിയറിലെ കരിനിഴലും

സ്വകാര്യ ജീവിതത്തിലെ താളപ്പിഴകൾ പലപ്പോഴും ബെൻസേമക്ക് തിരിച്ചടിയുണ്ടാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന കേസായിരുന്നു ഇതിൽ ആദ്യത്തേത്. അവർക്ക് പ്രായപൂർത്തിയായിട്ടില്ലെന്നതിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് വാദിച്ചാണ് അന്ന് കേസിൽനിന്ന് രക്ഷപ്പെട്ടത്.

ബെൻസേമയുടെ കരിയറിലെ കരിനിഴലായിരുന്നു 2015ലെ സെക്‌സ് ടേപ് വിവാദം. ഫ്രഞ്ച് ടീമിലെ സഹതാരമായിരുന്ന വാൽബ്യുനയെ അദ്ദേഹവുമായി ബന്ധപ്പെട്ട അശ്ലീല വിഡിയോയുടെ പേരിൽ ബ്ലാക്ക്മെയിൽ ചെയ്തെന്നായിരുന്നു കേസ്. ഇതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഒരു വർഷത്തെ സസ്‌പെൻഡഡ്‌ തടവും 75,000 യൂറോ പിഴയുമാണ് ഏറ്റുവാങ്ങിയത്. ഈ വിവാദം ബെൻസേമയുടെ കരിയറിനേൽപിച്ച പരിക്ക് ചെറുതായിരുന്നില്ല. സംഭവത്തെ തുടർന്ന് ഫ്രഞ്ച് ടീമിൽനിന്ന് പുറത്തിരിക്കേണ്ടിവന്നത് ആറു വർഷത്തോളമായിരുന്നു. 2018ലെ ലോകകപ്പ് വരെ അത് നഷ്ടമാക്കി.

മനസ്സിൽ കുറിച്ചിട്ട മോഹം

പന്ത് തട്ടിക്കളിച്ചുതുടങ്ങിയ കാലം മുതൽ കരീം ബെൻസേമ കുഞ്ഞുമനസ്സിൽ കുറിച്ചിട്ട ഒരു മോഹമുണ്ടായിരുന്നു, ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുക. അതിനായുള്ള അവന്റെ പ്രയത്നങ്ങൾക്ക് പതിറ്റാണ്ടുകളുടെ കഥപറയാനുണ്ടായിരുന്നു. ഒരിക്കൽ തന്റെ കാലവും വരുമെന്ന് അവനുറപ്പുണ്ടായിരുന്നു.

2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡ് വിട്ടതോടെ ബെൻസേമ കരിയറിലെ സുവർണ കാലത്തിന് തുടക്കമിട്ടു. ഫാൾസ് 9 പൊസിഷനിൽനിന്ന് അവന് സ്വന്തമായൊരു ഇടംകിട്ടി. സാന്റിയാഗോ ബെർണബ്യൂവിൽ കിരീടമെത്താൻ കരീം ബെൻസേമ വേണമെന്ന നിലയോളം അയാൾ വളർന്നു.

അങ്ങനെ പാരിസിൽ 2022ലെ മികച്ച ഫുട്ബാൾ താരങ്ങളെ പ്രഖ്യാപിക്കുന്ന ചടങ്ങെത്തി. പുരുഷതാരത്തിനുള്ള ബാലൺ ഡിഓർ പുരസ്കാരം പ്രഖ്യാപിക്കാൻ വേദിയിലേക്ക് നടന്നുകയറിയയാളെ ആർക്കും പരിചയപ്പെടുത്തേണ്ടതുണ്ടായിരുന്നില്ല.

അൽജീരിയയിൽനിന്ന് ഫ്രാൻസിലേക്ക് കുടിയേറി ഫ്രഞ്ചുകാരെ ഫുട്ബാൾ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയർത്തിയ സിനദിൻ സിദാൻ എന്ന ഇതിഹാസം. സിദാൻ പ്രഖ്യാപിക്കും മുമ്പെ അതിന്റെ ഉടമയെ 'കരീം ബെൻസേമ' എന്ന് ലോകം കുറിച്ചുവെച്ചിരുന്നു.

കാരണം, ആ സീസണിൽ അയാളെ വെല്ലാൻ അടുത്തെങ്ങും ആരുമില്ലായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലാ ലിഗ കിരീടങ്ങൾ റയലിന്റെ ഷോകേസിലെത്തിച്ച നായകൻ രാജ്യത്തിനൊപ്പം നാഷൻസ് ലീഗ് കിരീടവും സ്വന്തമാക്കിയിരുന്നു. അങ്ങനെ 34ാം വയസ്സ് വരെ കൂടെ കൊണ്ടുനടന്ന ഒരു വലിയ മോഹം അന്നവൻ സാക്ഷാത്കരിച്ചു.

വിലക്കില്ലായിരുന്നെങ്കിൽ ഫ്രാൻസിലെ എല്ലാ ഗോൾ റെക്കോഡുകളും ഒരുപക്ഷേ ആ കാൽക്കീഴിൽ ഒതുങ്ങുമായിരുന്നു. ഖത്തറിൽ ലോക കിരീടത്തിലേക്ക് തുടക്കം മുതൽ ഗോളടിച്ചുകയറ്റാനുള്ള സ്വപ്നത്തിനു മുന്നിലും ഒരിക്കൽകൂടി നിർഭാഗ്യം വിലങ്ങിട്ടു. എന്നാൽ, അയാൾ തളരുന്നയാളല്ലെന്ന് പലതവണ തെളിയിച്ചതാണ്, കളിയാരാധകർക്ക് ഇനിയും ഏറെ കരുതിവെച്ചിട്ടുണ്ടാകണം.

Tags:    
News Summary - The Immigrant's Football Skills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT