പാരിസ്: കുഞ്ഞുനാൾ മുതൽ പന്തുതട്ടിയ ബാഴ്സ'ലോണയുമായുള്ള കരാർ അവസാനിച്ച സാഹചര്യത്തിൽ ലയണൽ മെസ്സി പി.എസ്.ജിയിലേക്കെന്ന് സൂചന. ഫ്രഞ്ച് ക്ലബ് ഉടമയായ ഖത്തർ അമീറിന്‍റെ സഹോദരൻ ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ ആൽതാനി വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സാധ്യത കൽപിക്കപ്പെട്ടിരുന്ന പ്രിമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി നേരത്തെ പിൻവാങ്ങിയതോടെ പി.എസ്.ജിക്കൊപ്പമാകുമെന്ന് സൂചനയുണ്ടായിരുന്നു. വമ്പൻ പ്രതിഫലം നൽകേണ്ട താരത്തിനെ ഏറ്റെടുക്കാൻ ക്ലബുകളിൽ പലതിന്‍റെയും സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതാണ് പി.എസ്.ജിക്ക് അനുഗ്രഹമായത്. നേരത്തെ ഒന്നിച്ചു പന്തുതട്ടിയ നെയ്മർ, സൂപർ താരം കിലിയൻ എംബാപെ തുടങ്ങിയവർക്കൊപ്പമാകും ഇതോടെ അടുത്ത സീസൺ മുതൽ മെസ്സി ബൂട്ടുകെട്ടുക.
ഫുട്ബാളിൽ പിച്ചവെച്ചുതുടങ്ങിയ അന്നുതൊട്ട് മെസ്സി ജഴ്സി അണിഞ്ഞ ക്ലബാണ് ബാഴ്സലോണ. ടീമിന്‍റെ വലിയ വിജയങ്ങളിൽ പലതിന്‍റെയും ശിൽപിയും അമരക്കാരനുമായി. 2003 മുതൽ സീനിയർ ടീമിൽ ഇടംപിടിച്ച 34 കാരൻ 778 മത്സരങ്ങളിൽ 672 ഗോളുകൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണോടെ ക്ലബിലെ പ്രശ്നങ്ങളെ തുടർന്ന് ടീം വിടാൻ മെസ്സി ഒരുങ്ങിയിരുന്നുവെങ്കിലും ട്രാൻസ്ഫർ വ്യവസ്ഥകളിൽ കുരുങ്ങി. ഇത്തവണ കരാർ കാലാവധി അവസാനിച്ചതോടെ പകുതി തുക നൽകി നിലനിർത്താമെന്ന് ക്ലബ് സമ്മതിച്ചിരുന്നുവെങ്കിലും താരം വഴങ്ങിയില്ല.
പി.എസ്.ജിയിലെ ട്രാൻസ്ഫർ തുക സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. സെർജിയോ റാമോസ്, ജോർജിനോ വിജ്നാൾഡം, ജിയാൻലൂയിജി ഡൊണാറുമ തുടങ്ങിയവർ നേരത്തെ പി.എസ്.ജിയുമായി കരാറിലൊപ്പുവെച്ചിട്ടുണ്ട്. ഇവർക്കു പിന്നാലെയാണ് മെസ്സിയുടെ വരവ്.
ആറു തവണ ബാലൻ ഡി ഓർ ജേതാവായ മെസ്സി ജൂലൈ ഒന്നുമുതൽ ബാഴ്സ കരാർ അവസാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.