ശുഭ്മൻ ഗില്ലിന്‍റെ സെഞ്ച്വറി കരുത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 34 റൺസിന് തോൽപിച്ച ഗുജറാത്ത് ടൈറ്റൻസ് ഐ.പി.എൽ പ്ലേ ഓഫിന് യോഗ്യത നേടി. 58 പന്തിൽ ഒരു സിക്സും 13 ഫോറുമടക്കം 101 റൺസാണ് താരം നേടിയത്. ഐ.പി.എല്ലിലെ താരത്തിന്‍റെ പ്രഥമ സെഞ്ച്വറിയാണിത്.
സീസണിലെ റൺവേട്ടക്കാരിൽ ആർ.സി.ബിയുടെ ഫാഫ് ഡുപ്ലെസിസിനു പിന്നിലായി രണ്ടാമതാണ് ഗിൽ. സീസണിൽ 500 റൺസ് നേടുന്ന ഒരോയൊരു ഗുജറാത്ത് താരവും. സെഞ്ച്വറി നേട്ടത്തിൽ ഗില്ലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇതിൽ ശ്രദ്ധേയമായത്. സീസണിൽ മികച്ച ഫോമിലുള്ള കോഹ്ലി, ഗില്ലിനെ തന്റെ പിൻഗാമിയായി പരോക്ഷമായി പ്രഖ്യാപിക്കുകയാണ്.
‘അവിടെ കഴിവുണ്ട്, പിന്നെ ഗില്ലുമുണ്ട്. അടുത്ത തലമുറയെ നയിക്കൂ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’ -കോഹ്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അടുത്ത തലമുറയുടെ റോൾ മോഡലായി യുവ ബാറ്റർ ഗില്ലിനെ ഉയർത്തിക്കാട്ടുകയാണ് കോഹ്ലി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സെഞ്ച്വറി നേടാനായതിന്‍റെ സന്തോഷം മത്സരശേഷം ഗിൽ പങ്കുവെക്കുകയും ചെയ്തു. ഐ.പി.എല്ലിൽ താരം അരങ്ങേറ്റ മത്സരം കളിച്ചതും ഹൈദരാബാദിനെതിരെയായിരുന്നു.
‘ഞാൻ ഹൈദരാബാദിനെതിരെ ഐ.പി.എൽ അരങ്ങേറ്റം നടത്തി, അവർക്കെതിരെ തന്നെ എന്റെ ആദ്യ സെഞ്ച്വറി നേടി. ഇനിയും പലതും വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതെല്ലാം ബൗളർമാരുമായും സാഹചര്യവുമായും ബന്ധപ്പെട്ടുകിടക്കുന്നു, മാത്രമല്ല എന്റെ അവസാന ഇന്നിങ്സിനെക്കുറിച്ച് ഞാൻ അധികം ചിന്തിക്കുന്നില്ല. മുന്നോട്ടുള്ള കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്’ -ഗിൽ പ്രതികരിച്ചു.
189 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസിന് ഒതുങ്ങി. നാലോവറിൽ 20 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും നാലോവറിൽ 28 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമയുമാണ് വിജയശിൽപികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.